പീഡന പരാതിയിൽ പ്രതിയായ ബിഷപ് ഫ്രാൻകോ മുളയ്ക്കലിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത പേരിൽ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസസഭയില്‍നിന്ന് പുറത്താക്കി

പീഡന പരാതിയിൽ പ്രതിയായ ബിഷപ് ഫ്രാൻകോ മുളയ്ക്കലിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത പേരിൽ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസസഭയില്‍നിന്ന് പുറത്താക്കി. 10 ദിവസത്തിനകം മഠം ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയതായാണ് റിപ്പോർട്ട്. കാർ വാങ്ങിയതും ചുരിദാർ ഇട്ടതും മാധ്യമങ്ങളോടു സംസാരിച്ചതും പുസ്തകം പ്രസിദ്ധീകരിച്ചതും അടക്കം പതിനൊന്ന് അച്ചടക്കലംഘനങ്ങൾ അക്കമിട്ട് നിരത്തിയാണ് സഭ നോട്ട്സ് നൽകിയിരിക്കുന്നത്
കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായി കത്തോലിക്ക സഭ മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ രേഖാമൂലമാണ് അറിയിച്ചത് . ഇതിന് പിന്നാലെയാണ് പുറത്താക്കിയതായി കാട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ 10 ദിവസത്തിനകം പറയണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. എഫ് സി സി സന്യാസ സഭാംഗമാണ് സിസ്റ്റർ ലൂസി കളപ്പുര. പുറത്താക്കിയാല്‍ ഒരു അവകാശവും ഉണ്ടാകില്ലെന്നും അതിനാല്‍ സ്വമേധായാ പുറത്ത് പോകണമെന്നുമാണ് നിർദ്ദേശം
ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിലും തുടര്‍ന്ന നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് ലൂസി കളപ്പുരയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം.സഭയുടെ ദാരിദ്ര്യവ്രതം ലംഘിച്ച് കാര്‍ വാങ്ങി. ശമ്പളം മഠത്തിന് നല്‍കിയില്ല. സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു എന്നിവയും പുറത്താക്കാന്‍ കാരണമായി പറയുന്നു.
കന്യാസ്ത്രീ ബലാൽസംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയ കന്യാസ്തീകൾക്ക് പിന്തുണയ്ച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സിസ്റ്റര്‍ ലൂസി കളപ്പുര സഭയുടെ കണ്ണിലെ കരടായി മാറിയത്.
അതേസമയം, സഭയില്‍ തുടരാനാണ് താല്‍പര്യമെന്നും സഭയുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി. 10 ദിവസത്തിനകം മഠം ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ടെന്നും സിസ്റ്റർ വ്യക്തമാക്കുന്നു
കന്യാസ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഇതിന് മുമ്പും സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ സഭയിൽ നിന്നും പ്രതികാര നടപടികൾ ഉണ്ടായിട്ടുണ്ട്. സഭ നിർദ്ദേശ പ്രകാരം കൂടെ പ്രവർത്തിക്കുന്ന കന്യാസ്ത്രീകൾ പോലും തന്നോട് സഹകരിക്കുന്നില്ലെന്ന് സിസ്റ്റർ ലൂസി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു.
തന്നെ സഭയിൽ നിന്ന് പുറത്താക്കി എന്ന രീതിയിലാണ് സഭയ്ക്കകത്ത് ചർച്ചകൾ നടക്കുന്നത്. ഇടവക പ്രവർത്തനങ്ങളിൽ നിന്നും വേദപാഠ ക്ലാസുകളിൽ നിന്ന് മാറ്റി നിർത്തിയതായും വൈദികമേലധ്യക്ഷന്മാർ പല പ്രസംഗങ്ങളിലും തന്നെ വിമർശിച്ച് അപകീർത്തിപ്പെടുത്തുന്നതായും സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞിരുന്നു. സഭയിലെ അനീതികൾ സിസ്റ്റർ ലൂസി കളപ്പുര ഉയർത്തിക്കാണിച്ചിരുന്നു.
സഭയിലെ വൈദികർ തോണ്ടിയും പിടിച്ചും സെക്ഷ്വലായി സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് തുറന്നു പറയാൻ ധൈര്യം കാണിച്ച കന്യാസ്ത്രീ കൂടിയാണ് സിസ്റ്റർ ലൂസി. അതിൽ നിന്നെല്ലാം രക്ഷപെട്ടു നിൽക്കുന്നതു കൊണ്ടാണല്ലോ ധൈര്യമായി നിൽക്കാൻ പറ്റുന്നത്. പല കന്യാസ്ത്രീമാർക്കും അതു പറ്റില്ല എന്നും അവർ പറഞ്ഞിരുന്നു.
അനുമതിയില്ലാതെ മഠത്തിൽ നിന്നും രാത്രി സമയങ്ങളിൽ ഇറങ്ങി പോകുന്നുവെന്ന തരത്തിലുള്ള സഭയുടെ ആരോപണങ്ങൾ തെറ്റാണ് എന്നും സിസ്റ്റർ പറഞ്ഞു . ചില ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനാണ് രാത്രികളിൽ പുറത്ത് പോയിട്ടുള്ളത്.
വ്യക്തിപരമായ മറ്റൊരാവശ്യത്തിനും രാത്രി പുറത്തിറങ്ങിയിട്ടില്ല. മഠത്തിലെ പ്രാർത്ഥനകളിൽ പങ്കുചേരുന്നില്ല, കോമൺ മെസിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തുന്നില്ല തുടങ്ങിയ ആരോപണങ്ങളും തള്ളിക്കളയുകയാണ്. സഭയ്ക്ക് കീഴിൽ ഏതു മഠത്തിലാണ് ഇതെല്ലാം കൃത്യമായി പാലിക്കപ്പെടുന്നതെന്ന് കൂടി മറുപടി പറയാൻ സന്യാസ സഭയ്ക്ക് ബാദ്ധ്യതയുണ്ട് എന്നും സിസ്റ്റർ ചൂണ്ടികാണിക്കുന്നു
"
https://www.facebook.com/Malayalivartha
























