മദ്യലഹരിയില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ ഇടിച്ച് കൊന്ന കേസില്‍ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍

മദ്യലഹരിയില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ ഇടിച്ച് കൊന്ന കേസില്‍ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇക്കാര്യം ഉന്നയിക്കുന്നത്. തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. വാഹനാപകടം നടന്ന ശേഷമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൊലീസിനായില്ല. തെളിവ് ശേഖരിക്കേണ്ടത് പൊലീസാണ്. അല്ലാതെ പ്രതി കൊണ്ട് വരുമോ എന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കുന്ന റോഡില്‍ സി.സി.ടി.വി ഇല്ലേ എന്നും കോടതി ചോദിച്ചു. വൈദ്യപരിശോധനയ്ക്ക് ശ്രീറാം തയ്യാറായില്ലെങ്കില്‍ അക്കാര്യം പൊലീസ് രേഖപ്പെടുത്തണമായിരുന്നു. അതിലെല്ലാം പൊലീസ് വീഴ്ച വരുത്തിയെന്നും കോടതി പറഞ്ഞു. നരഹത്യാകുറ്റം നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.
18 ദിവസമായി ഈ റോഡിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പൊലീസ് അറിയിച്ചത്. ശ്രീറാമിന്റെ പരിക്ക് കണക്കിലെടുത്താണ് രക്തസാമ്പിള്‍ എടുക്കാന്‍ വൈകിയതെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ ശ്രീറാമിനോട് സ്വീകരിച്ച നിലപാട് തന്നെയാണോ മറ്റുള്ളവരോടും സ്വീകരിക്കുക എന്നും കോടതി ചോദിച്ചു. അതിന് ശേഷം ശ്രീറാമിന് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച ശ്രീറാമിന്റെ വിശദീകരണം കൂടി കേട്ട ശേഷം ജാമ്യം റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും.
രക്തപരിശോധന ഒഴിവാക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും പൊലീസ് അറിയാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. രക്തപരിശോധന ഒഴിവാക്കാനായിരുന്നു ഇത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് തെളിവ് നശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ പോകണമെന്ന നിര്‍ദ്ദേശം ഒഴിവാക്കി. ജാമ്യം നല്‍കിയത് കേസ് അന്വേഷണത്തെ ബാധിക്കും. പ്രാഥമിക അന്വേഷണമാണ് നടത്തിയതെന്നും കോടതിയെ അറിയിച്ചു.
പൊലീസിനെ അറിയിക്കാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയതോടെ രക്ത സാമ്പിള്‍ എടുക്കാന്‍ മണിക്കൂറുകളോളം വൈകി. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി ഹൈക്കോടതിയില്‍ പറഞ്ഞു. ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കും. അന്വേഷണത്തെ ദോഷകരമായി ബാധിക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് സാക്ഷി മൊഴികളുണ്ടായിരുന്നു. അത് കണക്കിലെടുക്കാതെ ജാമ്യം നല്‍കിയത് മജിസ്‌ട്രേട്ടിന്റെ വീഴ്ചയാണ്. എന്നീ കാര്യങ്ങളും അപ്പീലില്‍ പറയുന്നു. അപകടം നടന്നയുടന്‍ രക്തസാമ്പിള്‍ ശേഖരിക്കണമായിരുന്നു. മദ്യത്തിന്റെ മണമുണ്ടെങ്കിലും വൈദ്യപരിശോധന നടത്തണമായിരുന്നു എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും കോടതി.
അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ കിംസ് ആശുപത്രിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശ്രീറാം മദ്യപിച്ചെന്ന സാകഷിമൊഴി മജിസ്‌ട്രേട്ട് കണക്കിലെടുത്തില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. വാഹനം ഓടിച്ചത് താനല്ലെന്നാണ് ശ്രീറാം ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ശ്രീറാമാണ് ഓടിച്ചതെന്ന് ദൃക്‌സാക്ഷികളും ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസ് നല്‍കിയ രഹസ്യമൊഴിയും വ്യക്തമാക്കുന്നു. ഇക്കാര്യം മജിസ്‌ട്രേട്ട് കോടതി പരിഗണിച്ചില്ല. ഉന്നതങ്ങളില്‍ സ്വാധീനമുള്ള പ്രതിക്ക് ഇതെല്ലാം രക്ഷപെടാനുള്ള മാര്‍ഗമാണെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha
























