പുത്തുമലയില്‍ നിരവധിപേര്‍ മണ്ണിനടിയില്‍പ്പെട്ട് കൊല്ലപ്പെട്ടത് ഉരുൾപൊട്ടലിൽ അല്ല; 20 ഹെക്ടര്‍ ഭൂമി ഒലിച്ചുപോയതിന് പിന്നിൽ ഇതാണ്

വയനാട് പുത്തുമലയില്‍ നിരവധിപേര്‍ മണ്ണിനടിയില്‍പ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. പുത്തുമലയില്‍ ഉണ്ടായത് ഉരുള്‍പ്പൊട്ടല്‍ അല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് . ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സോയില്‍ പൈപ്പിങ് മൂലമുണ്ടായ ഭീമന്‍ മണ്ണിടിച്ചിലാണ് പുത്തുമലയിലുണ്ടായതെന്ന് മണ്ണ് സംരക്ഷണ വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഒന്‍പത് സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ ഒരുമിച്ചു താഴേക്കു കുത്തിയൊലിച്ച് 20 ഹെക്ടര്‍ ഭൂമിയാണ് ഒലിച്ചുപോയതെന്നും പഠനം വ്യക്തമാക്കുന്നു. പുത്തുമലയിലെ മേല്‍മണ്ണിന് 1.5 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞു കിടക്കുന്ന വന്‍ പാറക്കെട്ടും. മേല്‍മണ്ണിനു 2.5 മീറ്റര്‍ എങ്കിലും ആഴമില്ലാത്ത മലമ്ബ്രദേശങ്ങളില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്കു സാധ്യത കൂടുതലാണ്. ചെറിയ ഇടവേളകളില്‍ രണ്ട് തവണ പുത്തുമലയ്ക്കുമേല്‍ മണ്ണിടിച്ചിറങ്ങി. അഞ്ച് ലക്ഷം ടണ്‍ മണ്ണാണ് ഒറ്റയടിക്കു പുത്തുമലയില്‍ വന്നുമൂടിയതെന്നും പഠനത്തില്‍ കണ്ടെത്തി.
നിരവധി മനുഷ്യരുടെ ജീവനും ഒട്ടേറെ വസ്തുവകകളും ഇല്ലാതാക്കിയ പുത്തുമല ദുരന്തത്തെ ഉരുൾപൊട്ടലെന്ന് വിളിക്കുന്നത് തെറ്റെന്ന് മണ്ണ് സംരക്ഷ വകുപ്പ് പറയുന്നു. ചെരിഞ്ഞ പ്രദേശങ്ങളിൽ സംഭരിക്കപ്പെടുന്ന വെള്ളം മർദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുൾപൊട്ടൽ. വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുൾപൊട്ടൽ നാഭിയെന്നാണ് വിളിക്കുക. എന്നാൽ പുത്തുമലയിൽ ഇതല്ല സംഭവിച്ചത്. വലിയ തോതിലുള്ള മണ്ണിടിച്ചിലാണ്. ഏകദേശം അഞ്ച് ലക്ഷം ടൺ മണ്ണും ഇത്രത്തോളം തന്നെ ഘനമീറ്റർ വെള്ളവുമാണ് ഇടിഞ്ഞുതാഴ്ന്ന് ഒഴുകി പരന്നതെന്ന് മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന മരം മുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായെന്ന് മണ്ണ് സംരക്ഷണ വകുപ്പ് പറയുന്നത് ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്.
20% മുതൽ 60% വരെ ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ ശരാശരി 1.50 മീറ്റർ മാത്രണ് മേൽ മണ്ണിന്‍റെ കനം. അടിയിൽ ഉറച്ച പാറയും. മുറിച്ച മരങ്ങളുടെ വേരുകൾ ദ്രവിച്ചതോടെ വിടവുകളിലൂടെ വെള്ളം പറയിലേക്ക് ഒഴുകിയിറങ്ങി. കൃഷിക്കായുള്ള മണ്ണിളക്കൽ കൂടി നടന്നതോടെ മണ്ണിന്‍റെ ജലാഗിരണ ശേഷി വർദ്ധിച്ചു. അതിതീവ്ര മഴ പെയ്യുക കൂടി ചെയ്തതോടെ പൈപ്പിംഗ് പ്രതിഭാസത്തിലുടെ മണ്ണ് പാറയിൽ നിന്ന് വേർപെട്ടു. പുത്തുമല മണ്ണിടിച്ചിലിനെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
ഒരാഴ്ചയോളം പുത്തുമലയില്‍ അതിതീവ്ര മഴ പെയ്തു. പാറക്കെട്ടുകള്‍ക്കും വന്‍ മരങ്ങള്‍ക്കുമൊപ്പം അഞ്ച് ലക്ഷം ഘന മീറ്റര്‍ വെള്ളവും കുത്തിയൊലിച്ചതോടെ ഒരു ഗ്രാമം തന്നെ ഇല്ലാതായി. പ്രദേശത്ത് 1980കളില്‍ വലിയ തോതില്‍ മരംമുറി നടന്നിരുന്നു. തേയിലത്തോട്ടങ്ങള്‍ക്കായി നടത്തിയ മരം മുറിക്കല്‍ കാലാന്തരത്തില്‍ സോയില്‍ പൈപ്പിങ്ങിന് ഇടയാക്കിയിട്ടുണ്ടെന്നാണു മണ്ണ് സംരക്ഷണ വകുപ്പ് നടത്തിയ പ്രാഥമിക പഠനത്തിലെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha





















