മഴ ഏറെ ദുരിതം വിതച്ച വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി

മഴ ഏറെ ദുരിതം വിതച്ച വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. ഒന്നിച്ച് നിന്നാല്‍ ബുദ്ധിമുട്ടുകള്‍ അതിജീവിക്കാമെന്ന് മുഖ്യമന്ത്രി എല്ലാവരോടും പറഞ്ഞു. ആദ്യം രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ആണ് ഏര്‍പ്പടേണ്ടത്. ദുരന്തം കാരണം വീട് വിട്ട് ഇറങ്ങിയവര്‍ പലതരത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. അവയെല്ലാം ഒരുമിച്ച് നിന്ന് പരിഹരിക്കാം. ഉരുള്‍പൊട്ടലിലും മണ്ണൊലിപ്പിലും പെട്ട് കാണാതായവരില്‍ ചിലരെ ഇനിയും കണ്ടെത്താനുണ്ട്. അതിനുള്ള ശ്രമം നടക്കുകയാണ്. എല്ലാത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ട്. ദുരിതബാധിതരെ മറ്റുള്ളവര്‍ സഹായിക്കണം. ദുരിതബാധിതരെ നേരില്‍ കണ്ട് സംസാരിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു. വയനാട് മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്.
ദുരന്തത്തെ അതിജീവിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാടിനൊപ്പം നിന്ന് സര്‍ക്കാര്‍ നേതൃത്വം നല്‍കും. പലവിധ പ്രയാസങ്ങളാണ് ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനാണ് ആദ്യം സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനുശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, കൃഷി നാശമുണ്ടാവര്‍, വീടുകള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. കുറച്ചുപേരെയെങ്കിലും ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ദുരന്തം നാടിനാകെ വലിയതോതില്‍ പ്രയാസം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം മൂലമുണ്ടായ ബുദ്ധിമുട്ടുകളെയും കഷ്ടപ്പാടുകളെയും ഒന്നിച്ചു നിന്ന് അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ക്യാമ്പിലെ സൗകര്യങ്ങളെല്ലാം മുഖ്യമന്ത്രി നേരില്‍ കണ്ട് വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും മറ്റുള്ള പ്രയാസങ്ങളും പരിഹരിച്ച ശേഷം പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി കളക്ടറേറ്റിലേക്ക് പോയി. മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ശശീന്ദ്രന്‍ എം.എല്‍.എ , ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും ഉണ്ടായിരുന്നു. കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു.
മേപ്പാടി പുത്തുമലയില്‍ വ്യാഴാഴ്ചയുണ്ടായ മലയിടിച്ചിലില്‍ നിരവധി പേരെ കാണാതായിരുന്നു. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ രക്ഷിച്ചു. എസ്‌റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും മണ്ണിനടിയിലായിരുന്നു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യാഴാഴ്ച പകല്‍ 3.30 ഓടെ വന്‍ ശബ്ദത്തോടെ ഒരു പ്രദേശത്തെ മണ്ണ് ഇടിഞ്ഞു വരികയായിരുന്നു. ഈ സമയം എസ്‌റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകള്‍ ഉണ്ടായിരുന്നു. ചെരിഞ്ഞ പ്രദേശമാണിത്. ശക്തമായ വെള്ളത്തില്‍പ്പെട്ട് ഒഴുകിയെത്തിയ മൂന്നുപേരെയാണ് രക്ഷിച്ചത്. മണ്ണിടിഞ്ഞ് വീണത് ഉരുള്‍പൊട്ടലല്ലെന്ന് മണ്ണ് ഗവേഷണ വിദഗ്ധര്‍ പറയുന്നു. എന്തായാലും ഇത് സംബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ ശേഷമേ യഥാര്‍ത്ഥ കാരണം അറിയാനാകൂ.
https://www.facebook.com/Malayalivartha
























