ദുരിതാശ്വാസ അവലോകന യോഗത്തില്‍ പ്രതിപക്ഷ എം.എല്‍.എമാരെ സംസാരിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം

ദുരിതാശ്വാസ അവലോകന യോഗത്തില്‍ പ്രതിപക്ഷ എം.എല്‍.എമാരെ സംസാരിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിലാണ് സംഭവം നടന്നതെന്ന് എം.എല്‍.എമാര്‍ ആരോപിക്കുന്നു. ജില്ലയിലെ യു.ഡി.എഫ് എം.എല്‍.എമാരായ എം ഉമ്മര്‍, പി കെ ബഷീര്‍, ടി വി ഇബ്രാഹിം, ആബിദ് ഹുസൈന്‍ എന്നിരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വയനാട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മലപ്പുറത്തെത്തിയത്. തങ്ങളുടെ മണ്ഡലങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംസാരിക്കാന്‍ കൂടിയാണ് എം.എല്‍.എമാര്‍ എത്തിയത്. മുഖ്യമന്ത്രി സംസാരിച്ചതല്ലാതെ മറ്റ് ചര്‍ച്ചകളൊന്നും നടന്നില്ല. ഇതാണ് പ്രതിപക്ഷ എം.എല്‍.എമാരെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രി വിളിച്ച യോഗം പ്രഹസനമാണെന്നും ഇവിടങ്ങളിലെ സര്‍ക്കാര്‍ ഏകോപനം പൂര്‍ണതോതിലല്ലെന്നും ഇവര്‍ ആരോപിച്ചു. ആയിരങ്ങളാണ് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നത്. അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്, ഇനി എന്ത് ചെയ്യും ഇക്കാര്യങ്ങളൊന്നും അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. മുഖ്യമന്ത്രി പ്രസംഗിക്കുക മാത്രമാണ് ചെയ്തത്. അതില്‍ കാര്യമില്ലെന്നും എംഎല്‍എമാര്‍ വിമര്‍ശിച്ചു. നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജനം ഏറെ ദുരിതത്തിലാണ് പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുകയാണ്. വെള്ളം ഇറങ്ങിയ ശേഷം എന്ത് ചെയ്യുമെന്ന് അറിയാത്ത മാനസികാവസ്ഥയിലാണ് ഇവരെല്ലാം. അവരോട് വ്യക്തമായി കാര്യങ്ങള്‍ പറയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റാതെ മുഖ്യമന്ത്രി പോയത് ശരിയായില്ലെന്നും എം.എല്‍.എമാര്‍ ആരോപിച്ചു.
യോഗത്തില്‍ സംസാരിക്കുന്നതിന് ആര്‍ക്കും വിലക്കുണ്ടായിരുന്നില്ലെന്ന് നിലമ്പൂര്‍ എം.എല്‍.എയായ പി.വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ രാഷ്ട്രീയം പറയുന്നതും രാഷ്ട്രീയം കളിക്കുന്നതും ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിലെ ദുരന്തത്തിന്റെ നേര്‍ചിത്രം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയെന്നും എല്ലാ സഹായവും അദ്ദേഹം ഉറപ്പ് നല്‍കിയെന്നും എല്‍.ഡി.എഫ് എം.എല്‍.എയായ പി.വി അന്‍വര്‍ പറഞ്ഞു. അന്‍വറിന്റെ മണ്ഡലത്തില്‍ വ്യാപകമായ നാശനഷ്ടമാണ് സംഭവിച്ചത്. നിലമ്പൂര്‍ ടൗണ്‍ വെള്ളത്തിലായി. കടകമ്പോളങ്ങളിലെല്ലാം വെള്ളംകയറി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നതെന്നും രണ്ടാംഘട്ടമായി പുനരധിവാസം അടക്കമുള്ള കാര്യങ്ങളെകുറിച്ച് വ്യക്തമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കവളപ്പാറ സന്ദര്‍ശിച്ച മുഖ്യമന്ത്രി അവിടുത്തെ സ്ഥിതിഗതികള്‍ നേരിട്ട് കണ്ട് മനസ്സിലാക്കി. പ്രദേശവാസികളോടും ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രദേശത്ത് മണ്ണിനടിയില്‍ ആയവരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഇവിടെ എത്രയാളുകള്‍ താമസിച്ചിരുന്നു ആരൊക്കെ ക്യാമ്പിലും മറ്റും ഉണ്ട് എന്നതിനെ കുറിച്ച് ഉദ്യേഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ച് വരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെയോ മറ്റ് പോരായ്മ കൊണ്ടോ അല്ല പലരെയും കണ്ടെത്താനാകാത്തത്. പ്രകൃതി അത്രയ്ക്ക് അനുകൂലമല്ലാത്തത് കൊണ്ടാണ്. ഇത് വലിയ വെല്ലുവിളിയെന്നും ദുരന്തനിവാരണ സേന അടക്കം എല്ലാ ശ്രമങ്ങളും തുടരുകതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























