കഴിഞ്ഞ പ്രളയകാലത്ത്സൂരജിനെ രക്ഷിച്ച ഹീറോ ഇന്ന് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ വയനാട്ടിലെ മേപ്പാടിയിലെ ദുരന്തബാധിത പ്രദേശത്ത് കനയ്യ സജ്ജീവമായുണ്ട്

മനുഷ്യന്‍ ചിലപ്പോള്‍ മണ്ണില്‍ ദൈവമായി മാറും. അങ്ങനെയുള്ളൊരു കാഴ്ചയാണ് കഴിഞ്ഞ പ്രളയകാലത്ത് ഇടുക്കി ചെറുതോണി പാലത്തില്‍ നടന്നത്. കൃത്യമായി പറഞ്ഞാല്‍ 2018 ഓഗസ്റ്റ് 10ന്. ഇടുക്കി ഡാം തുറന്ന് വിട്ടതോടെ ചെറുതോണി പാലത്തിന് കീഴിലൂടെ ജലം കലങ്ങിമറിഞ്ഞ് ഒഴുകുന്നു... ഒപ്പം വലിയ കല്ലുകളും തടികളും മരങ്ങളും. തീരത്ത് നില്‍ക്കുന്ന മരങ്ങള്‍ വരെ ഒടിഞ്ഞ് നദിയില്‍ വീണു. പാലം ഏത് നിമിഷവും തകരാമെന്ന അവസ്ഥ. ആ സമയത്താണ് പനിയും ശ്വാസം മുട്ടലും ബാധിച്ച മകനുമായി മഞ്ജുവും പാലത്തിന് അടുത്തെത്തിയത്. അക്കരെയാണ് ഇടുക്കി മെഡിക്കല്‍ കോളജ്, എങ്ങനെയും മകനെ അവിടെ എത്തിച്ച് ജീവന്‍ രക്ഷിക്കണം ആ ഒരൊറ്റ ലക്ഷ്യം മാത്രമേ മഞ്ജുവിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഏത് നിമിഷവും തകരാറിലാകാവുന്ന പാലത്തിലൂടെ എങ്ങനെ മകനെ ആശുപത്രിയിലെത്തിക്കും.
ആ സമയത്താണ് ദേശീയ ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥനായ കനയ്യകുമാര്‍ ഈ ദമ്പതികളുടെ മകന്‍ സൂരജിനെയും കയ്യിലേന്തി ഓടി മറുകരയിലെത്തിയത്. ചെറുതോണി ഡാമിന്റെ അഞ്ചാമത്തെ ഷട്ടര്‍ തുറക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു ജീവന്‍ പണയം വെച്ചുള്ള ആ ഓട്ടം. മലയാളിമനസ്സിലേക്കാണ് ആ ധീര കൃത്യം നിര്‍വഹിച്ച് കനയ്യ ഓടിക്കയറിയത്. ചാനലുകള്‍ ലൈവായി അതിന്റെ ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. അടുത്ത ദിവസത്തെ എല്ലാ മലയാളപത്രങ്ങളിലും ആ ചിത്രം അടിച്ചുവന്നു. എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ സൂരജ് ഓര്‍മിക്കുന്നു. അന്ന് സൂരജിനെ രക്ഷിച്ച ഹീറോ ഇന്ന് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ വയനാട്ടിലെ മേപ്പാടിയിലെ ദുരന്തബാധിത പ്രദേശത്ത് കനയ്യ സജ്ജീവമായുണ്ട്.
കനയ്യ മകനെ രക്ഷിച്ചതിനെ കുറിച്ച് പറയാന്‍ മഞ്ജുവിന് നൂറ് നാക്കാണ്. പ്രളയം ഇടുക്കിയെ വിഴുങ്ങിയപ്പോഴാണ് ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് വിടാന്‍ തീരുമാനിച്ചത്. ഷട്ടര്‍ തുറക്കുന്നത് കാണാന്‍ മഞ്ജു പോയിരുന്നു. തുറക്കാന്‍ താമസിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോള്‍ മകന് പനി കൂടുതലാണെന്ന് മനസ്സിലായി. ആശുപത്രിയിലേക്ക് പോകാന്‍ മകനെയും എടുത്ത് കൊണ്ട് ചെറുതോണി പാലത്തിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ഡാമിന്റെ ഷട്ടര്‍ തുറന്ന് വിടുമെന്ന അനൗണ്‍സ്‌മെന്റ് വന്ന സമയത്തായിരുന്നു അത്. മകനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞ് ഏതാനും സമയത്തിനുള്ളില്‍ എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥനായ കനയ്യയും കൃപാല്‍ സിംഗും പാഞ്ഞെത്തി- മഞ്ജുവിന്റെ ഭര്‍ത്താവ് വിജയരാജ് പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇവര്‍ മറുകരയിലെത്തി. പാലത്തിന്റെ കൈവരികള്‍ അടര്‍ന്ന് തുടങ്ങിയ സമയമായിരുന്നു, പലയിടത്തും വിള്ളല്‍ വീണിരുന്നു. എന്നിട്ടും ഈ ഉദ്യോഗസ്ഥര്‍ കാണിച്ച ധൈര്യം മഞ്ജുവും വിജയരാജും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.
കനയ്യ കേരളത്തില്‍ ജോലിക്കെത്തിയ അന്നാണ് ഈ സംഭവം നടന്നത്. ഇതൊക്കെ ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളാണ്. മറ്റുള്ളവര്‍ക്കത് ഹീറോയിസമായി തോന്നാമെന്നും കനയ്യ പറയുന്നു. വയനാട്ടിലെ മേപ്പാടി പുത്തുമലയില്‍ ദുരന്തം നടന്ന സ്ഥലത്ത് കനയ്യ ഇപ്പോഴും തന്റെ ജോലി തുടരുകയാണ്. അന്ന് ചെറുതോണി പാലത്തിന് അക്കരക്കര കൊച്ചുകുട്ടിയുമായി ദമ്പതികള്‍ പൊലീസുകാരോട് എന്തോ സംസാരിക്കുന്നത് കണ്ടു. അടിയന്തരസാഹചര്യമാണെന്ന് മനസ്സിലാക്കി നേരെ അവിടേക്ക് ചെന്നപ്പോള്‍ പൊലീസുകാര്‍ കാര്യം പറഞ്ഞു. ഉടനെ കുട്ടിയുമായി മറുകരയിലേക്ക് ഓടുകയായിരുന്നു. മാതാപിതാക്കളോട് ഭയപ്പെടാതെ തന്റെ പിന്നാലെ ഓടാന്‍ ആവശ്യപ്പെട്ടു. കുട നിവര്‍ത്തി കുട്ടിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് ഓടിയത്. ആ ദൃശ്യങ്ങള്‍ മലയാളികളുടെ മനസ്സില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha
























