മുഖ്യനും കോടതിക്കുമിടയിൽ പോലീസ് ചക്രശ്വാസം വലിക്കുന്നു; സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ഐ എഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ കാറിടിച്ച് കൊന്ന കേസിന്റെ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ഐ എഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ കാറിടിച്ച് കൊന്ന കേസിന്റെ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. പോലീസ് ശ്രീറാമിനെ സഹായിച്ചു എന്ന വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്. പോലീസ് ഉന്നതർ നടത്തിയ ഇടപെടൽ മുഖ്യമന്ത്രിയെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ബഷീർ കൊലപാതകത്തിന്റെ അന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. തിരുവനന്തപുരം സിറ്റി അസി. പോലീസ് കമ്മീഷണര്‍ (നര്‍ക്കോട്ടിക് സെല്‍) ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ അനീസ മുമ്പാകെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഉമ മുഖേനയാണ് ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയത്.
റിപ്പോര്‍ട്ടിന്‍മേല്‍ വാദം കേള്‍ക്കാന്‍ അടുത്ത മാസം ഏഴിലേക്ക് മാറ്റിവെച്ചു. സിറാജ് മാനേജ്‌മെന്റിന് വേണ്ടി ഹരജി നല്‍കിയ തിരുവനന്തപുരം യൂനിറ്റ് മാനേജര്‍ സൈഫുദ്ദീന്‍ ഹാജിയോടും സര്‍ക്കാറിനോടും അടുത്തമാസം ഏഴിന് വിശദമായി വാദം ബോധിപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ എ എസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ബ്യൂട്ടീഷ്യനും അബുദാബിയിലെ പരസ്യ മോഡലുമായ വഫാ ഫിറോസുമൊത്ത് കാര്‍ ഇടിപ്പിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതിനാല്‍ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കുക എന്നതാണ് സിറാജിന്റെ ആവശ്യം. ലഹരിമരുന്ന് പ്രയോഗം കണ്ടു പിടിക്കുന്ന ഡോപുമിന്‍ ടെസ്റ്റിന് ശ്രീറാം വെങ്കട്ടരാമനെ വിധേയമാക്കുക, തെളിവ് നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയ മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ കേസില്‍ പ്രതിചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളും സിറാജ് മാനേജ്‌മെന്റ് കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. എസ് ചന്ദ്രശേഖരന്‍ നായര്‍ ഹാജരായി. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ ഇതു വരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പോലീസിനോട് കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ ഹൈക്കോടതി ശ്രീറാം വിഷയത്തിൽ ഇടപെട്ട രീതി അനുസരിച്ച് കീഴ് കോടതിയിൽ നിന്നും വലിയ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഹൈക്കോടതി സർക്കാർ വാദങ്ങളെ നിഷ്കരുണം തള്ളുകയാണുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്നയാളെ രക്ഷപ്പെടാൻ അനുവദിച്ച ശേഷം കോടതിയിൽ സർക്കാർ തന്നെ ന്യായങ്ങൾ അവതരിപ്പിക്കുന്നതിനെയാണ് ഹൈക്കോടതി എതിർത്തത്. കേസിൽ സർക്കാർ രണ്ടു തവണ തോറ്റതിന്റെ കാരണവും ഇത് തന്നെ.
മൂന്നാർ കുരിശ് കേസിൽ ശ്രീറാം നേടിയ ഇമേജ് കോടതികളിൽ അദ്ദേഹത്തെ ഇപ്പോഴും സഹായിക്കുന്നുണ്ട്. നിരവധി ജുഡീഷ്യൽ ഉദ്യോഗസ്ഥർ ശ്രീറാമിനെ അനുകൂലിച്ചാണ് ഇപ്പോഴും സംസാരിക്കുന്നത്. ശ്രീറാമിനോട് മുഖ്യമന്ത്രിക്ക് വിരോധമുള്ളതു കൊണ്ടാണ് അദ്ദേഹത്തിന് എതിരെ കേസുകൾ വരുന്നതെന്നും കോടതികൾ കരുതുന്നുണ്ടെന്നാണ് സൂചന.
മൂന്നാർ സംഭവത്തിൽ ശ്രീറാമിന് ഇമേജ് നേടികൊടുത്തത് കേരളത്തിലെ മാധ്യമങ്ങൾ തന്നെയാണ്. അതു കൊണ്ട് തന്നെ കോടതികൾ ഇത്തവണ മാധ്യമങ്ങൾക്കൊപ്പമില്ല.
പോലീസിനാകട്ടെ ഒരിക്കൽ എഴുതിയത് തിരുത്തിയെഴുതാൻ കഴിയില്ല. ശ്രീറാം മദ്യപിച്ചതായി ആദ്യം രേഖപ്പെടുത്താത്ത പോലീസ് പിന്നീട് അക്കാര്യം രേഖപ്പെടുത്തിയാൽ അത് കോടതിയിൽ പോലീസിനെതിരായ മൂർച്ചയേറിയ വാളായി മാറും. യഥാർത്ഥത്തിൽ കടലിനും ചെകുത്താനുമിടയിലാണ് പോലീസ്. ഒരു വശത്ത് മുഖ്യമന്ത്രി. മറുവശത്ത് കോടതി.
https://www.facebook.com/Malayalivartha
























