അവന്‍ അവസാനം വീട്ടിലേക്കു വന്നപ്പോള്‍ എനിക്കു കൊണ്ടുവന്നു തന്നതാ ഈ ഗപ്പികളെ.....അമ്മച്ചിയേ എന്ന് വിളിച്ചോണ്ട് വീട്ടിലേയ്ക്ക് കയറി വരുന്ന ആ ഓര്‍മ്മകളിലാണ് ഇന്ന് ഞാന്‍ ജീവിക്കുന്നത്'; കണ്ണീരോടെ കെവിന്റെ അമ്മ

'അവന്‍ അവസാനം വീട്ടിലേക്കു വന്നപ്പോള്‍ എനിക്കു കൊണ്ടുവന്നു തന്നതാ ഈ ഗപ്പികളെ… ഇപ്പോള്‍ അവയ്ക്കു കുഞ്ഞുങ്ങളൊക്കെയുണ്ട്… ഒന്നര വര്‍ഷമാകുന്നു. പാവമായിരുന്നു എന്റെ കുഞ്ഞ്… അമ്മച്ചിയേ എന്നു വിളിച്ചോണ്ട് അവന്‍ വീട്ടിലേക്ക് ഇനി കയറിവരില്ലെന്ന് ഓര്‍ക്കുമ്ബോള്‍ നെഞ്ചു പിടയും. അവന്റെ ഓര്‍മ്മകളിലാണു ഞാന്‍ ഇന്നും ജീവിക്കുന്നത്.' കെവിന്റെ അമ്മ മേരി നിറകണ്ണുകളോടെ പറയുന്നു.
കോട്ടയം നട്ടാശേരിയിലെ വാടകവീട്ടില്‍ ചെറിയ ഫിഷ് ബൗളില്‍ നീന്തിത്തുടിക്കുന്ന ഗപ്പി മീന്‍കുഞ്ഞുങ്ങളെ നോക്കി മേരി കണ്ണുനീര്‍ ഒഴുക്കി. 'നീനു എന്നും വിളിക്കുന്നുണ്ട്. അവള്‍ മൊഴി നല്‍കാന്‍ പോയ ദിവസം കൂടെ ഞങ്ങളും കോടതിയില്‍ പോയിരുന്നു. ചിരിച്ചുനില്‍ക്കുന്ന പ്രതികളുടെ മുഖം കണ്ടപ്പോള്‍ ഹൃദയം നൊന്തു. മറ്റൊരു അമ്മയ്ക്കും ഇനി ഇങ്ങനെയൊരു വേദനയുണ്ടാകരുത്' മേരി കണ്ണുകള്‍ തുടച്ചു കൊണ്ട് പറഞ്ഞു.
കേരളത്തെ നടുക്കിയ കെവിന്‍ കൊലക്കേസില്‍ വിധി ഇന്ന് വരാനിരിക്കെ മകൻ ലോകത്തോട് വിട പറഞ്ഞിട്ട് ഒന്നര വർഷം കഴിയുമ്പോഴും ഇപ്പോഴും ആ ഓര്‍മ്മകളിൽ കഴിഞ്ഞാണ് കെവിന്റെ കുടുംബം ജീവിക്കുന്നത്. കുടുംബത്തെ കൂടാതെ, അങ്ങനെ തന്നെ തുടരുകയാണ് കെവിന്റെ ഭാര്യ നീനുവും. നീതി ലഭിക്കുമെന്ന പ്രതീക്ഷ തന്നെയാണ് കുടുംബത്തിനുള്ളത്.
'കേസുള്ള എല്ലാ ദിവസവും കോടതിയില്‍ പോകുമായിരുന്നു. എന്നാല്‍, ഇന്നു വിധി പറയുമ്പോൾ അവിടെപ്പോയി നില്‍ക്കാനുള്ള കരുത്തുണ്ടാകുമെന്നു തോന്നുന്നില്ല. കെവിനു നീതി ലഭിക്കണം. അതു ലഭിക്കുമെന്ന് ഉറച്ച വിശ്വാസവുമുണ്ട്. അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തിയുമുണ്ട്.' പിതാവ് ജോസഫും പറയുന്നു. കെവിന്റെ ഭാര്യ നീനു ഇപ്പോള്‍ ബംഗളൂരു കോളേജില്‍ പഠിക്കുകയാണ്. കെവിന്റെ സഹോദരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്.
https://www.facebook.com/Malayalivartha
























