പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ആളുകള്‍ അഭയം തേടിയ ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പിരിവ്

പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ആളുകള്‍ അഭയം തേടിയ ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പിരിവ്. ക്യാമ്പിലേക്ക് വാഹനങ്ങള്‍ കൊണ്ടുവരുന്നതിന് വാഹനം വിളിച്ചതിന്റെ വാടക കൊടുക്കാനാണ് പിരിവ് നടത്തിയത്. ആലപ്പുഴ ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ക്യാമ്പിലാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍ നിര്‍ബന്ധിത പരിവ് നടത്തിയത്. ആരോ മൊബൈല്‍ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ക്യാമ്പുകളില്‍ പുറത്ത് നിന്നുള്ളവര്‍ കയറരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണിത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും തഹസീല്‍ദാര്‍ പറഞ്ഞു. ഓമനക്കുട്ടനെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നാണ് അറിയുന്നത്.
തഹസീല്‍ദാര്‍ ഇടപെട്ടതോടെ ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്ന് വാങ്ങിയ പണം ഓമനക്കുട്ടന്‍ തിരികെ കൊടുത്തു. 130 കുടുംബങ്ങളാണ് ക്യാമ്പില്‍ കഴിയുന്നത്. ക്യാമ്പ് കമ്മ്യൂണിറ്റി ഹാളിലാണ് നടക്കുന്നത്. അവിടെ കറന്റില്ല. അതിനാല്‍ ജനറേറ്റര്‍ വാടകയ്ക്ക് എടുക്കുന്നതിനും സിവില്‍ സപ്‌ളൈസ് ഗോഡൗണില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരുന്നതിനുമാണ് പിരിവ് നടത്തിയതെന്ന് ഓമനക്കുട്ടന്‍ വിശദീകരിച്ചു. ക്യാമ്പിന്റെ ചുമതല തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ക്യാമ്പുകളുടെ ചുമത റവന്യൂ ഉദ്യോഗസ്ഥര്‍ക്കാണെന്നും എന്തെങ്കിലും പ്രശ്‌നങ്ങളോ, പോരായ്മകളോ ഉണ്ടെങ്കില്‍ അക്കാര്യം അവരെ അറിയിക്കുകയാണ് വേണ്ടതെന്ന് സി.പി.എം നേതാവ് ചിത്തരഞ്ജന്‍ പറഞ്ഞു. ആരെങ്കിലും പിരിവ് നടത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ പ്രളയകാലത്ത് സി.പി.എം പ്രാദേശിക നേതാക്കള്‍ ദുരിതാശ്യാസ ക്യാമ്പുകള്‍ കയ്യടക്കുകയും സാധനങ്ങള്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് മാത്രം നല്‍കുകയും ചെയ്തിരുന്നു. അത് വലിയ വിവാദമായിരുന്നു. ആലുവയില്‍ ലോക്കല്‍ നേതാവ് ചാക്ക് കണക്കിന് അരി മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയത് പൊലീസ് തടഞ്ഞതും വിവാദമായിരുന്നു. പലയിടങ്ങളിലും റവന്യൂ ഉദ്യോഗസ്ഥരെ നോക്കു കുത്തിയാക്കി പ്രാദേശിക നേതാക്കളാണ് ക്യാമ്പ് ഭരിച്ചിരുന്നത്. അത് വലിയ വിവാദമായിരുന്നു. തുടര്‍ന്നാണ് ഇത്തവണ ക്യാമ്പില്‍ പുറത്ത് നിന്നുള്ളവര്‍ കയറരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. പ്രത്യേക ചിഹ്നങ്ങള്‍ ധരിച്ചെത്തുന്നവരെ പ്രവേശിപ്പിക്കരുതെന്നും പറഞ്ഞിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനെത്തുന്നവര്‍ക്ക് ക്യാമ്പിന് പുറത്ത് സംസാരിക്കാന്‍ സൗകര്യം ഒരുക്കുമെന്നും അറിയിച്ചിരുന്നു. പ്രത്യേക ചുമതലയില്ലാത്ത ആരും ക്യാമ്പില്‍ പ്രവേശിക്കരുതെന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ പ്രളയകാലത്ത്് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ മറിച്ചുകൊടുത്തത് വലിയ വിവാദമായിരുന്നു. മലപ്പുറം തിരൂര്‍ തെക്കുംമുറി ബോയിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ക്യാമ്പ്. വെള്ളം ഇറങ്ങിയതോടെ ആളുകള്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. ക്യാമ്പിലെത്തിച്ച സാധനങ്ങള്‍ ധാരാളം ബാക്കി വന്നിരുന്നു. ഈ സാധനങ്ങള്‍ സി.പി.എം ഭരിക്കുന്ന നഗരസഭാ അധികൃതര്‍ കഴിഞ്ഞ പെരുന്നാളിന് മറിച്ചുകൊടുത്തെന്നായിരുന്നു ആരോപണം. പാര്‍ട്ടിക്കാരല്ലാത്തവരായിരുന്നു ക്യാമ്പില്‍ അധികവും ഉണ്ടായിരുന്നത്. അതിനാലാണ് സാധനങ്ങള്‍ കൃത്യമായി വിതരണം ചെയ്യാതിരുന്നത്. ക്യാമ്പി പിരിച്ച് വിട്ട ശേഷം തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമായി ഈ സാധനങ്ങള്‍ നല്‍കിയെന്നായിരുന്നു ആക്ഷേപം.
https://www.facebook.com/Malayalivartha
























