കേരളത്തിലെ കുടിയന്മാർ നന്നായോ? സാധാരണക്കാര്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന ജവാന്‍ റമ്മും, ഓണവിപണി കീഴടക്കാനെത്തിയ പുതിയ ഇനം വൈ ഫൈ ബ്രാന്‍ഡും ഉണ്ടായിട്ടും ബിവറേജസ് ഷാപ്പുകളിലെ മദ്യവില്‍പ്പന കീഴേയ്ക്ക്- തലയിൽ കൈവച്ച് ബെവ്കോ

ഓണമായാലും ക്രിസ്തുമസ് ആയാലും, എന്ത് ആഘോഷം വന്നാലും മലയാളികള്‍ ഒട്ടും കുറവുവരുത്താത്ത ഒരു കാര്യമുണ്ട്, മദ്യം. ഓണം കഴിയുമ്പോൾ മിക്കവാറും പുറത്ത് വരുന്നത് ബിവറേജസ് ഷാപ്പുകളിലെ റെക്കാഡ് മദ്യവില്‍പ്പനയുടെ കണക്കുകളാണ്. പക്ഷെ ഈ വർഷം ആ പതിവ് ഉണ്ടാകുമോ എന്നാണ് സംശയം. കാരണം മറ്റൊന്നുമല്ല ഓണനാളുകളായിട്ടും ഇക്കുറി ബിവറേജസ് ഷാപ്പുകളിലെ മദ്യവില്‍പ്പന കുറഞ്ഞതാണ് അത്തരമൊരു സന്ദേഹത്തിന് കാരണമായത്. കഴിഞ്ഞ വര്‍ഷത്തെക്കാളും ഇത്തവണ വില്‍പ്പന കുറഞ്ഞെന്ന് അധികൃതരും സമ്മതിക്കുന്നു. അത്തം പിറന്നശേഷം സാധാരണ ഓണം സീസണിലുണ്ടാകാറുള്ളത്ര വില്‍പ്പന കഴിഞ്ഞയാഴ്ചയില്‍ ഉണ്ടായില്ല. പൂരാടം, ഉത്രാടം ദിവസങ്ങളിലും തിരുവോണ ദിവസവും കച്ചവടം ഉഷാറായാല്‍ മാത്രമേ കഴിഞ്ഞ വര്‍ഷത്തെ ഓണം സീസണിലെ വിറ്റുവരവെങ്കിലും ഇത്തവണ നേടാന്‍ കഴിയൂവെന്നാണ് ബെവ്കോ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.
പ്രളയം കാരണം കഴിഞ്ഞ വര്‍ഷം മദ്യവില്‍പ്പനയില്‍ 17 കോടി രൂപയുടെ കുറവുണ്ടായിരുന്നു. 60 ബെവ്കോ ഔട്ട്ലെറ്റുകള്‍ പ്രളയത്തെ തുടര്‍ന്ന് അടച്ചിടേണ്ടിവന്നതും കനത്ത മഴയും സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു കാരണം. എന്നാല്‍, ഇത്തവണ എല്ലാ ഔട്‍ലെറ്റുകളും തുറന്നുപ്രവര്‍ത്തിക്കുകയും മദ്യത്തിന് വിലകൂട്ടുകയും ചെയ്തിട്ടും മുന്‍വര്‍ഷത്തെ അത്രപോലും വിറ്റുവരവ് ഇതുവരെ ഉണ്ടായില്ലെന്ന് അധികൃതര്‍ പറയുന്നു. ബാറുകള്‍ തുറന്നതും സാമ്പത്തിക രംഗത്തെ മാന്ദ്യവും മഴയും മൂലം നാട്ടിന്‍ പുറങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞ് ബോണസും ഫെസ്റ്റിവല്‍ അലവന്‍സുമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വൈകിയതുമാകാം ഓണം സീസണിന്റെ തുടക്കത്തില്‍ വില്‍പ്പന കുറയാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. ഓണം, ക്രിസ്തുമസ്, ന്യൂ ഇയര്‍ സീസണുകളിലാണ് കേരളത്തില്‍ ഏറ്റവുമധികം മദ്യം വിറ്റഴിക്കപ്പെടുന്നത്. ഓണക്കാലത്താണ് ഉയര്‍ന്ന വില്‍പ്പന.
പ്രളയത്തെത്തുടര്‍ന്ന് ആകെയുള്ള 270 ബിവറേജസ് ഔട്ട്ലെറ്റുകളില്‍ 60 എണ്ണം കഴിഞ്ഞ വർഷം അടച്ചിട്ടിരുന്നു. തിരുവോണത്തിന് ബെവ്കോ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഉത്രാടത്തിന് 88 കോടി രൂപയുടെയും അവിട്ടത്തിന് 59 കോടി രൂപയുടെയും മദ്യം ബിവറേജസ് ഔട്ട്ലെറ്റുകള്‍ വഴി വിറ്റിരുന്നു. ഇരിങ്ങാലക്കുടയിലായിരുന്നു കഴിഞ്ഞ ഓണത്തിന് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.22 കോടി രൂപയുടെ മദ്യമായിരുന്നു ഇവിടെ വിറ്റുപോയത്.
അതേ സമയം, ജനപ്രിയ ബ്രാന്‍ഡുകളുള്‍പ്പെടെ ആവശ്യത്തിന് മദ്യം എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുള്ളതായി ബിവറേജസ് കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം അറിയിച്ചു. സാധാരണക്കാര്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന ജവാന്‍ റമ്മും ആവശ്യത്തിന് സ്റ്റോക്കുണ്ട്. വൈ ഫൈ എന്ന ബ്രാന്‍ഡാണ് ഈ ഓണം സീസണില്‍ വിപണി കീഴടക്കാന്‍ എത്തിയ പുതിയ ഇനം. ബ്രാന്‍ഡി, റം വിഭാഗങ്ങളിലായി ഒരു ലിറ്ററിന്റെ ബോട്ടിലുകളാണ് വിപണിയിലുള്ളത്. '' മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓണം സീസണിന്റെ തുടക്കത്തില്‍തന്നെ വില്‍പ്പനയില്‍ നേരിയ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ബാറുകള്‍ തുറന്നതും മദ്യത്തിന്റെ വിലക്കൂടുതലും സാമ്പത്തിക പ്രതിസന്ധിയുമാകാം കാരണമെന്ന് കരുതുന്നു. വരുംദിവസങ്ങളില്‍ കച്ചവടം സജീവമാകുമെന്നാണ് പ്രതീക്ഷയെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം വ്യക്തമാക്കി. എന്തായാലും ഓണം കഴിഞ്ഞ് കണക്കെടുക്കുമ്പോഴറിയാം വില്‍പ്പന കൂടിയോ കുറഞ്ഞോ എന്ന്.
https://www.facebook.com/Malayalivartha
























