മത തീവ്രവാദം കൂട്ട് പിടിച്ച് ഇമ്രാൻ; കശ്മീർ വിഷയത്തിൽ ഇന്ത്യൻ മുസ്ലിങ്ങൾക്കൊപ്പം ലോക മുസ്ലിം ജനത ഇന്ത്യക്കെതിരെ തിരിയുമെന്ന് ഇമ്രാൻ ഖാൻ
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയാണ്. ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ മനഃസമാധാനാം നഷ്ടപ്പെട്ട് പരക്കം പായുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രതീക്ഷിക്കാത്ത അവസരത്തിൽ പുറംതലക്കേറ്റ അടിയായിരുന്നു പാകിസ്ഥാന് കാശ്മീർ വിഷയം. എങ്ങനെയും വിഷയത്തെ പ്രതിരോധിക്കാനാണ് പാകിസ്ഥാന്റെ നിലവിലെ നീക്കം. കശ്മീർ വിഷയത്തിൽ അത്യന്തം പ്രകോപനപരമായ പ്രസ്താവനകളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇമ്രാൻ ഖാൻ. കശ്മീർ വിഷയത്തിൽ ഇന്ത്യൻ മുസ്ലിങ്ങൾക്കൊപ്പം ലോക മുസ്ലിം ജനത ഇന്ത്യക്കെതിരെ തിരിയുമെന്നാണ് ഇമ്രാൻ ഖാന്റെ വെല്ലുവിളി. പാക് അധീന കശ്മീരിൽ നടത്തിയ റാലിക്കിടയിലാണ് ഇമ്രാൻ ഖാന്റെ പ്രകോപന പരമായ പരാമർശം.
കശ്മീർ വിഷയത്തിൽ ജനങ്ങൾ ഇന്ത്യക്കെതിരെ തിരിയും. ഇന്ത്യയിലെ മുസ്ലിങ്ങൾ മാത്രമല്ല ഇന്ത്യക്കെതിരെ തിരിയുക. ലോകത്തെ 125 കോടി മുസ്ലിങ്ങൾ ഇന്ത്യ ചെയ്യുന്നത് കാണുന്നുണ്ട്.. അവരെല്ലാം ഒരുമിച്ച് ഇന്ത്യയെ എതിർക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ജമ്മു കശ്മീരിലെ അടിച്ചമർത്തൽ ജനങ്ങളെ തീവ്രവാദികളാക്കുമെന്നും ഇമ്രാൻ പ്രതികരിച്ചു. തത്കാലം ഇന്ത്യൻ അതിർത്തിയിലേക്ക് യുവാക്കൾ പോകരുതെന്ന് ഇമ്രാൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നേതൃത്വങ്ങളുമായി വിഷയം സംസാരിക്കുന്നുണ്ട്. യുഎന്നിൽ പ്രശ്നം ഉന്നയിക്കാനുള്ള സമയം തരണമെന്നും ഇമ്രാൻ പ്രസംഗത്തിൽ വ്യക്തമാക്കി. പാക് അധീന കശ്മീരിൽ നിന്നും ചിലർ ഇന്ത്യൻ അതിർത്തിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത് പാക് പൊലീസ് തടഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. പ്രധാനമന്ത്രി നരേന്ദ്രമോദി ഭീരുവാണെന്നും അതാണ് കശ്മീരിൽ ഇന്ത്യ അടിച്ചമർത്തൽ നടത്തുന്നതെന്നും ഖാൻ ആരോപിച്ചു.
പാകിസ്ഥാന്‍ കശ്മീര്‍ ജനതയ്‌ക്കൊപ്പമാണെന്നും, ലോകശ്രദ്ധ കശ്മീരിലേക്ക് എന്നീ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് ഇക്കുറി ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ റാലി സംഘടിപ്പിക്കുന്നത്. കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ലക്ഷ്യമിട്ടുള്ളതാണ് ഇമ്രാന്റെ നയപ്രഖ്യാപനം. വന്‍ റാലിക്കായി സെപ്റ്റംബര്‍ 11-നായിരുന്നു ഇമ്രാന്‍ ട്വീറ്റിലൂടെ ആഹ്വാനം ചെയ്തത്. കശ്മീര്‍ വിഷയത്തില്‍ നിരന്തരം ഇടപെടല്‍ നടത്തിയിട്ടും വിജയിക്കാതെ വന്നപ്പോഴാണ് ഇമ്രാന്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്.
കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ എത്തിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് യുഎന്‍ കൂടി വ്യക്തമാക്കിയതോടെ പാകിസ്ഥാന്‍ ഒറ്റപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ലോക ശ്രദ്ധ ആകര്‍ഷിക്കാനുള്ള പുതിയ നീക്കത്തിലേക്ക് ഇമ്രാന്‍ എത്തിയത്.
അതേസമയം ഇന്ത്യയുടെ വിഭജനം ഏറ്റവും വലിയ അബദ്ധമായിരുന്നെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രതികരിച്ചു. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നടത്തുന്നത് നാണംകെട്ട നടപടിയാണെന്നും ഇനി അവരുമായി ഒരു ചര്‍ച്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 1947-ലെ ഇന്ത്യ വിഭജനത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ഗാന്ധിജിയായിരുന്നു. വിഭജനം ആന മണ്ടത്തരമാണെന്നും വിഭജനം നടക്കേണ്ടി വന്നാല്‍ തന്റെ മൃതദേഹത്തിന് മുകളില്‍വച്ചേ നടക്കൂവെന്ന് ഗാന്ധിജി നിര്‍ബന്ധം പിടിച്ചിരുന്നു. വിഭജനത്തില്‍ നിരാശനായാണ് രാജ്യം ആദ്യ സ്വാതന്ത്ര്യ ദിനെ ആഘോഷിച്ച വേളയില്‍ തന്നെ ഗാന്ധിജി ബംഗാളിലേക്ക് പോയതെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
കുറച്ചു പേരുടെ അത്യാഗ്രഹത്തിനു വേണ്ടിയാണ് അന്ന് ഇന്ത്യയെ വിഭജിച്ചത്. വിഭജനത്തെ രാജ്യത്ത് നിന്നും ഭൂരിഭാഗം പേരും എതിര്‍ത്തിരുന്നു. വിഭജനം നടന്നിരുന്നില്ലെങ്കില്‍ ഇന്ന് കശ്മീര്‍ വിഷയത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ടി വരില്ല. ആര്‍ട്ടിക്കിള്‍ 370 ഉടലെടുക്കുകയോ, റദ്ദാക്കുകയോ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha