പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൗമാരക്കാരനായ സഹോദരനെ ഏൽപ്പിച്ച് അച്ഛനും അമ്മയും കല്യാണം കഴിക്കാൻ പോയി; സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ ഇങ്ങനെ....
സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് കഴിഞ്ഞ ദിവസം നടന്നത്. ഇന്നലെ രാവിലെ 11നാണ് സംഭവം . കോട്ടയം സ്വദേശിയായ കൗമാരക്കാരനാണ് നവജാത ശിശുവുമായി ബസ് സ്‌റ്റോപ്പില്‍ എത്തിയത്. കൗമാരക്കാരന്റെ പിതൃസഹോദര പുത്രനാണ് കുഞ്ഞിന്റെ പിതാവ്. നഗരത്തിലെ ഐടി കമ്ബനിയില്‍ ചെറിയ ജോലിയുള്ള ഇയാളും കുഞ്ഞിന്റെ അമ്മയും വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു. അടുത്ത ദിവസം ഇരുവരുടെയും വിവാഹം കോട്ടയത്ത് നടക്കാനിരിക്കെയാണു കുഞ്ഞു പിറന്നത്. വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്ക് പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജനു നിര്‍ദേശവും നല്‍കുകയായിരുന്നു.
കുട്ടിയുടെ പരുങ്ങലും കുഞ്ഞിന്റെ മാതാപിതാക്കളുടെ അസാന്നിധ്യവും കണ്ടതോടെയാണ് നാട്ടുകാർക്ക് സംശയം ഉദിച്ചത്. തട്ടിക്കൊണ്ടുപോകുന്ന ആളെന്ന് നാട്ടുകാർ ഉറപ്പിച്ചു. തുടർന്ന് നാട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ കൗമാരക്കാരനെ തടഞ്ഞു നിർത്തുകയും പോലീസിനെ വിളിച്ചുവരുത്തി ആളെ കൈമാറുകയും ചെയ്തു. പ്രശ്‌നം റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്റെ മുന്നിലെത്തുകയായിരുന്നു. തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ചുരുളഴിയുകയായിരുന്നു സംഭവം.
കുട്ടിയുടെ അച്ഛനും അമ്മയും തലേന്നു രാത്രി ഒരാവശ്യത്തിന് കോട്ടയത്തേക്ക് പോയതാണെന്നും തന്റെ ജ്യേഷ്ഠനാണ് കുട്ടിയുടെ അച്ഛനെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. താനും കോട്ടയത്തേക്ക് പോവുകയാണെന്നും പറഞ്ഞു. എന്നാല്‍ കോട്ടയത്തേക്ക് പോകേണ്ട ആള്‍ എന്തിനാണ് ബോട്ട് ജെട്ടിയില്‍ കറങ്ങി നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ കാഴ്ച കാണാന്‍ വന്നതാണെന്നായിരുന്നു മറുപടി. 10 ദിവസം പ്രായമുള്ള കുട്ടിയുമായാണോ കാഴ്ച കാണാനിറങ്ങിയതെന്ന ചോദ്യത്തിനും ഇത്ര ചെറിയ കുഞ്ഞിനെ വിട്ട് എന്തിനാണ് അമ്മ നാട്ടിലേക്ക് പോയതെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ടായില്ല.
പൊലീസുകാരന്‍ വയര്‍ലെസിലൂടെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതോടെ പിങ്ക് പൊലീസ് സംഘമെത്തി കുട്ടിയെയും കൗമാരക്കാരനെയും ഏറ്റെടുക്കയായിരുന്നു. തുടർന്ന്
കുട്ടിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്ബര്‍ വാങ്ങി ഉടന്‍ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്താന്‍ നിര്‍ദേശം നല്‍കി. അടുത്ത ബന്ധുക്കളെയും കൂട്ടി ഇവര്‍ വൈകിട്ടോടെ സെന്‍ട്രല്‍ സ്റ്റഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കറിന്റെ മുന്‍പിലെത്തിയതോടെയാണ് കഥയിലെ വന്‍ ട്വിസ്റ്റ് പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha