പ്രതിഷേധം ശക്തമാക്കാൻ ഫ്ലാറ്റ് ഉടമകൾ; മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; നഗരസഭ നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ കുടുംബങ്ങൾ:- 343 ഫ്ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർക്ക് മരട് നഗരസഭ റിപ്പോർട്ട് നൽകി

മരടിലെ ഫ്ലാറ്റുകളിൽ നിന്നൊഴിയണമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾക്ക് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. നീതി ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹവും ധര്‍ണയും ഇന്നും തുടരും. അതേ സമയം സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ തുടര്‍ നടപടി സ്വീകരിക്കില്ലെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് സമരം ശക്തമായി തുടരാന്‍ ഫ്ലാറ്റ് ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭക്ക് മുന്നില്‍ അനിശ്ചിതകാല ധര്‍ണയും ഹോളി ഫെയ്ത് ഫ്ലാറ്റിനു മുന്നില്‍ റിലേ സത്യാഗ്രഹവും ആരംഭിച്ചിരുന്നു. സമരം ഇന്നും തുടരാനാണ് നീക്കം. ഒഴിയില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ഉടമകള്‍. നഗരസഭ നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടി നാളെ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
343 ഫ്ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതിൽ സർക്കാറിൽനിന്ന് യാതൊരു അറയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. ഈമാസം 20-തിനകം 4 ഫ്ലാറ്റുകൾ പൊളിച്ചുമാറ്റി റിപ്പോർട്ട് സമർപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്. ഫ്ലാറ്റുകളിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുമ്പോൾ എത്രപേർക്ക് പുനരധിവാസം അടിയന്തരമായി വേണ്ടിവരും എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനും ജില്ലാ ഭരണകൂടം നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നഗരസഭ ഉദ്യോഗസ്ഥർ കണക്കെടുപ്പ് നടത്തിയെങ്കിലും ഫ്ലാറ്റുടമകൾ പലരും സഹകരിച്ചില്ല. നഗരസഭാ ഓഫീസിലെ ഫ്ലാറ്റുടമകളുടെ വിശദാംശങ്ങൾ ശേഖരിച്ചാണ് 343 കുടംബങ്ങളുടെ കണക്ക് ജില്ലാ കളക്ടർക്ക് കൈമാറിയത്.
ഫ്ലാറ്റുകൾ പൊളിച്ച് മാറ്റാൻ വിദഗ്ധരായ കമ്പനികളെ അടിയന്തര ടെണ്ടറിലൂടെ തെരഞ്ഞെടുക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. അഞ്ച് കമ്പനികൾ നഗരസഭയെ സമീപിച്ചതായാണ് സൂചന. എന്നാൽ, അടിയന്തരമായി കമ്പനികളെ തെരഞ്ഞെടുക്കുക പ്രയാസകരമാണെന്നാണ് നഗരസഭയുടെ നിലപാട്. ഐഐടിപോലുള്ള വിദഗ്ധരെ ഉപയോഗിച്ച് കമ്പനിയുടെ യോഗ്യത പരിശോധിക്കണെന്നാണ് നഗരസഭ സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാറിൽ നിന്ന് തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ തുടര്‍ നടപടി സ്വീകരിക്കില്ലെന്ന് നഗരസഭ അധികൃതരും വ്യക്തമാക്കിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫ്ലാറ്റുടമകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇവർ ശുഭ പ്രതീക്ഷയിലാണ്. എന്നാല്‍ ഈ മാസം 20 നു മുന്‍പ് ഫ്ലാറ്റുകൾ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ചോദ്യ ചിഹ്നമുയര്‍ത്തുന്നു. ഫ്ലാറ്റുടമകളുടെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും പ്രശ്‌ന പരിഹാരത്തിനായി ഇടപെടുമെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യക്തമാക്കിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞാലും ഫ്ലാറ്റുകൾ ഒഴിഞ്ഞ് പോകില്ലെന്ന് ഉടമകൾ അറിയിക്കുന്നുണ്ട്. സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും ഇവർക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർനടപടി എങ്ങനെ വേണം എന്നത് തീരുമാനിക്കേണ്ടത് സർക്കാർ ആണ്.
https://www.facebook.com/Malayalivartha
























