രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്; അമിത് ഷായ്ക്ക് പിണറായിയുടെ മറുപടി

ഹിന്ദിക്ക് ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്താനാകുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ''ഹിന്ദി അജണ്ട" യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരിൽ സംഘ പരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു.
ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താന്‍ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യന്‍ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്രരൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം എന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ;
രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ''ഹിന്ദി അജണ്ട' യില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരില്‍ സംഘ പരിവാര്‍ പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണ്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്.
ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണത്.
ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരില്‍ രാജ്യത്ത് പറയത്തക്ക തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താന്‍ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യന്‍ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്രരൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങള്‍ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാര്‍ മനസ്സിലാക്കുന്നത് നന്ന് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഒരു രാജ്യം, ഒരു ഭാഷ എന്ന ആശയമുയര്‍ത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യത്തെ ഐക്യപ്പെടുത്തുന്നതില്‍ ഹിന്ദിക്ക് നിര്‍ണായ പങ്കുണ്ടെന്നും ഹിന്ദി ഏക ഭാഷയായി നിശ്ചയിക്കണമെന്നും 'ഹിന്ദി ദിവസ്' ചടങ്ങില്‍ അമിത് ഷാ നടത്തിയ പ്രസ്താവന പലകോണുകളിൽ നിന്നും എതിർപ്പിന് കാരണമാകുകയാണ്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ വേണമെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന. രാജ്യത്ത് കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിക്ക് അതിന് കഴിയുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഹിന്ദി ദിവസിനോട് അനുബന്ധിച്ചാണ് അമിത് ഷായുടെ അഭിപ്രായ പ്രകടനം.
രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും യെച്ചൂരി ആരോപിച്ചു.
എന്നാല്‍ അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡി.എം.കെ രംഗത്തെത്തി. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ഡി.എം.കെ എന്നും എതിര്‍ത്തുവരികയാണെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷായുടെ ഇന്നത്തെ പ്രസ്താവന തങ്ങള്‍ക്ക് വലിയ ഞെട്ടലുണ്ടാക്കുന്നതാണ്. അത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതാണ്. അദ്ദേഹം ആ പ്രസ്താവന പിന്‍വലിക്കുകയാണ് ചെയ്യേണ്ടത്. മറ്റന്നാള്‍ ചേരുന്ന ഡി.എം.കെ നിര്‍വാഹക സമിതി യോഗത്തില്‍ ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും സ്റ്റാലിന്‍ പറഞ്ഞു
തമിഴ് ജനതയുടെ വികാരം അമിത് ഷാ മനസ്സിലാക്കുമെന്നും അദ്ദേഹം ദക്ഷിണ മേഖലയിലെ ജനങ്ങളുടെ വികാരത്തെ മാനിച്ച് പ്രസ്താവന പിന്‍വലിക്കുമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ്‍സാമി പറഞ്ഞു. ഹിന്ദിക്ക് മാത്രമാണ് രാജ്യത്തെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയൂവെന്ന് താന്‍ കരുതുന്നില്ലന്നും എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും ഭാഷകളെയും മാനിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ മന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























