ഒന്ന് സംസാരിച്ച് നിന്നതാ... സദാചാര സംഘം ചോദ്യം ചെയ്ത് മർദ്ദിച്ചു; കത്തി പിടിച്ചുവാങ്ങി സദാചാരക്കാരനെ കുത്തി:- വന്നവനും പോയവനുമെല്ലാം പരിക്ക്- തൊടുപുഴയിൽ സംഭവിച്ചത്
സദാചാരഗുണ്ടകൾക്ക് മുന്നിൽ പേടിച്ചരണ്ടുപോയ പതിനേഴുകാരിയെ രക്ഷിക്കാൻ നിമിഷങ്ങളുടെ വ്യത്യാസത്തിൽ അക്രമിയെ കുത്തിമലർത്തിയ സുഹൃത്തിന്റെ അതിസാഹസകഥയാണ് തൊടുപുഴയിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്നത്. പെണ്‍കുട്ടിയുമായി സംസാരിച്ചുനിന്ന യുവാവിനെ സദാചാരപോലീസ് ചമഞ്ഞ് മൂന്നുപേര്‍ ചോദ്യംചെയ്യുകയും, 17കാരിയെ കടന്നുപിടിക്കുകയും ചെയ്തതോടെ തുടര്‍ന്നുണ്ടായ ആക്രമണം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി യുവാവ് സംസാരിച്ചതു ചോദ്യംചെയ്‌ത് അക്രമം അഴിച്ചുവിട്ട മൂന്നംഗസംഘത്തിലെ കരിങ്കുന്നം പ്ലാന്റേഷന്‍ സ്വദേശി ചേലത്തില്‍ ലിബിൻ തോളില്‍ ആഴത്തില്‍ കുത്തേറ്റ് കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ ചകിത്സയിലാണ്. ക്രൂര മർദ്ദനത്തിൽ പരുക്കേറ്റ പെൺകുട്ടിയുടെ സുഹൃത്തായ ബിനുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കുത്തേറ്റ 27കാരനും, മണക്കാട് വള്ളോംകല്ലേല്‍ അനന്തു(20), പെരുമ്പിള്ളിച്ചിറ കരിമലക്കോട്ടില്‍ ശ്യാംലാല്‍ (31) എന്നിവരാണ് പെൺകുട്ടിയെയും, സുഹൃത്തായ 20കാരനെയും ആക്രമിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30-ഓടെ തൊടുപുഴ ടൗണില്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപം ഐ.എം.എ. റോഡിലായിരുന്നു സംഭവം. പെണ്‍കുട്ടിക്കൊപ്പം ബിനു സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതുകണ്ട് സമീപത്തെ പള്ളിയില്‍ മാമോദീസാ ചടങ്ങിനെത്തിയ ലിബിനും ശ്യാംലാലും അനന്തുവും അടുത്തെത്തി ചോദ്യംചെയ്തു. പെണ്‍കുട്ടി തന്റെ അയല്‍വാസിയാണെന്നും വീട്ടിലറിയിക്കുമെന്നും ഇതിലൊരാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഇവര്‍, ബിനുവിനെ കല്ലിന് അടിച്ചുവീഴ്ത്തിയശേഷം നിലത്തിട്ട് ചവിട്ടി. യുവാവ് തിരിച്ച് ആക്രമിക്കാന്‍ തുടങ്ങിയതോടെ അക്രമിസംഘത്തിലൊരാള്‍ കുത്താന്‍ കത്തിയെടുത്തു. ഇവരില്‍നിന്നും കത്തി പിടിച്ചുവാങ്ങി ബിനു ലിബിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ലിബിന്റെ തോളില്‍ രണ്ടര സെന്റിമീറ്ററില്‍ ആഴത്തില്‍ പിച്ചാത്തി തുളച്ചുകയറി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കത്തി ഊരിയെടുക്കാനാവാത്തതിനെത്തുടര്‍ന്ന് വാസ്‌ക്കുലര്‍ ശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസാരിച്ചുനിന്ന തന്നെ മൂന്നംഗ സംഘം കൈയില്‍ കടന്നുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി പോലീസിനു മൊഴിനല്‍കിയിരിക്കുന്നത്. ബിനുവിനെ അടിച്ചു വീഴ്‌ത്തി നിലത്തിട്ടു ചവിട്ടുകയും കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്‌തതായി നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. എന്നാല്‍ ബിനു കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് മറ്റുമൂന്നു പേരുടെയും മൊഴി.
ബിനു പെണ്‍കുട്ടിയെ മര്‍ദിക്കുന്നതുകണ്ട് ചോദ്യം ചെയ്‌തതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് അക്രമം നടത്തിയവര്‍ പോലീസിന് നല്‍കിയ മൊഴി. സദാചാര ഗുണ്ടായിസത്തിനു പുറമേ പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രതികള്‍ക്കതിരേ പോക്‌സോ വകുപ്പു പ്രകാരവും പോലീസ് കേസെടുത്തു. ബിനുവിനെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷം നടക്കുന്ന വിവരം അറിഞ്ഞ് തൊടുപുഴ എസ്.ഐ: എന്‍.പി സാഗറിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി നാലു പേരെയും കസ്‌റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന നാലുപേരും പോലീസ് നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha