അച്ഛനും അമ്മയ്ക്കും കല്യാണം, ചോരക്കുഞ്ഞ് 14കാരന്റെ കൈയിൽ; നാട്ടുകാരെ വട്ടം ചുറ്റിച്ച കൗമാരക്കാരനെ പിങ്ക് പോലീസ് ഏറ്റെടുത്തപ്പോൾ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്
ദിവസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി എറണാകുളം ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിൽ കൗമാരക്കാരൻ. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന യുവാവെന്ന് ഉറപ്പിച്ച നാട്ടുകാർ കൗമാരക്കാരനെ തടഞ്ഞു വച്ചു പൊലീസിനെ വിളിച്ചുവരുത്തി കൈമാറി. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ചുരുളഴിഞ്ഞത് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ.കഴിഞ്ഞ ദിവസം രാവിലെ 11നാണു കോട്ടയം സ്വദേശിയായ കൗമാരക്കാരൻ നവജാത ശിശുവുമായി ബസ് സ്റ്റോപ്പിൽ എത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ അസാന്നിധ്യവും പയ്യന്റെ പരുങ്ങലും കണ്ടുനിന്നവരിൽ സംശയമുണർത്തി.
ജ്യേഷ്ഠന്റെ കുഞ്ഞാണെന്നും, കുട്ടിയുടെ അച്ഛനും അമ്മയും ഒരാവശ്യത്തിനായി കോട്ടയത്തിന് പോയതെന്നായിരുന്നു കൗമാരക്കാരന്റെ ആദ്യ മറുപടി. പിന്നാലെ താനും കോട്ടയത്തേക്ക് പോകുകയാണെന്നും കുട്ടി പറഞ്ഞു. എന്നാല്‍ കോട്ടയത്തേക്ക് പേകേണ്ട ആള്‍ എന്തിനാണ് ബോട്ട് ജെട്ടിയില്‍ കറങ്ങി നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ 'കാഴ്ച കാണാന്‍' വന്നതാണെന്നായി മറുപടി. കൈക്കുഞ്ഞുമായാണോ കാഴ്ച കാണാന്‍ വരുന്നതെന്നും, കുട്ടിയുടെ അമ്മ എന്തിനാണ് നാട്ടിലേക്ക് പോയതെന്നും ചോദിച്ചപ്പോള്‍ കൗമാരക്കാരന് മറുപടി ഉണ്ടായില്ല. തുടര്‍ന്ന് പിങ്ക് പോലീസ് സംഘമെത്തി കൗമാരക്കാരനേയും കുട്ടിയേയും ഏറ്റെടുക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ ഫോൺ നമ്പർ വാങ്ങി ഉടൻ എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്താൻ നിർദേശം നൽകി. അടുത്ത ബന്ധുക്കളെയും കൂട്ടി ഇവർ വൈകിട്ടോടെ സെൻട്രൽ സ്റ്റഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ മുൻപിലെത്തിയതോടെ കഥയിൽ ട്വിസ്റ്റ്! കൗമാരക്കാരന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവ്. നഗരത്തിലെ ഐടി കമ്പനിയിൽ ചെറിയ ജോലിയുള്ള ഇയാളും കുഞ്ഞിന്റെ അമ്മയും വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു. അടുത്ത ദിവസം ഇരുവരുടെയും വിവാഹം കോട്ടയത്തു നടക്കാനിരിക്കെയാണു കുഞ്ഞു പിറന്നത്. വിവാഹം വരെ കുഞ്ഞിനെ മാറ്റിനിർത്താനായി സഹോദരനെ ചുമതലയേൽപിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടൻ കുട്ടിയുമായി നാട്ടിലെത്താൻ അനുജനു നിർദേശവും നൽകി. കുഞ്ഞും ‘സംരക്ഷകനും’ പൊലീസ് സ്റ്റേഷൻ കയറിയതോടെ ഇരുവരും എത്തി കുഞ്ഞിനെ ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha