മരടിലെ അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ നിന്ന് മുന്നൂറിലധികം കുടുംബങ്ങള്‍ കൂടും കുടുക്കയും എടുത്ത് ഇറങ്ങേണ്ട അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ നിര്‍മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല
മരടിലെ അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ നിന്ന് മുന്നൂറിലധികം കുടുംബങ്ങള്‍ കൂടും കുടുക്കയും എടുത്ത് ഇറങ്ങേണ്ട അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഇവ നിര്‍മിച്ച് ഉടമകള്‍ക്ക് കൈമാറിയ നിര്‍മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഹോളിഫെയ്ത് ബില്‍ഡേഴ്‌സ് ഉടമകളെ കബിളിപ്പിച്ചതാണെന്ന ആക്ഷേപം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലി നല്‍കി വഴിവിട്ടരീതിയിലാണ് ഇവര്‍ ഫ്‌ലാറ്റ് നിര്‍മിച്ച് തങ്ങള്‍ക്ക് നല്‍കിയതെന്നും തങ്ങളെല്ലാം നിരപരാധികളാണെന്നും ഉടമകളില്‍ പലരും ഇതിനോടകം ആരോപിച്ചു കഴിഞ്ഞു. എന്നാല്‍ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്നും കരമടയ്ക്കുന്നത് അതത് ഫ്‌ലാറ്റിന്റെ ഉടമകളാണെന്നും ഹോളിഫെയ്ത് ബില്‍ഡേഴ്‌സ് വ്യക്തമാക്കി. അതേസമയം ഫ്‌ലാറ്റ് ഉടമകള്‍ കുടിയൊഴിപ്പിക്കപ്പെടുകയാണെങ്കില്‍ ബില്‍ഡര്‍മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. അതെല്ലാം സര്‍ക്കാര്‍ സൗകര്യപൂര്‍വം മറക്കുകയാണെന്നാണ് ആക്ഷേപം.
ഹോളിഫെയ്ത് ബില്‍ഡേഴ്‌സിന് സര്‍ക്കാരിലെ പല ഉന്നതരുമായും അടുത്തബന്ധമാണുള്ളതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അത് ശരിവയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നു. സംസ്ഥാന സര്‍ക്കാര്‍ അസംഘടിത തൊഴിലാളികള്‍ക്ക് നിര്‍മിക്കുന്ന ഭവന നിര്‍മാണ പദ്ധതിയിലെ പങ്കാളികളാണ് ഹോളിഫെയ്ത് ബില്‍ഡേഴ്‌സ്. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ജനനി പദ്ധതി പ്രകാരം നിര്‍മിക്കുന്ന ഫ്‌ലാറ്റ് സമുച്ചയം എറണാകുളം പെരുമ്പാവൂരില്‍ നിര്‍മിച്ചുവരുകയാണ്. ഇതിന്റെ കരാര്‍ ഹോളിഫെയ്ത് ബില്‍ഡേഴ്‌സിനാണ് ലഭിച്ചിരിക്കുന്നത്. ജീവിതത്തിന്റെ അധ്വാനത്തിന്റെ പ്രധാന ഭാഗവും ഉള്ളതൊക്കെ വിറ്റുപെറുക്കിയുമാണ് മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ ബില്‍ഡേഴ്‌സില്‍ നിന്ന് ഫഌറ്റ് വാങ്ങിയത്. എന്നാല്‍ ഇവര്‍ തീരദേശ നിയമം ലംഘിച്ചാണ് ഫ്‌ലാറ്റ് നിര്‍മിച്ചതെന്നും ഇത്തരത്തിലൊരു തിരിച്ചടിയുണ്ടാകുമെന്നും അവര്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പ് തടയുന്നതിനുള്ള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പാസ്സാക്കിയിട്ടില്ല. വന്‍കിട ബില്‍ഡര്‍മാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണിതെന്ന ആക്ഷേപം ശക്തമാണ്. മുപ്പത് ലക്ഷത്തോളം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം മൂന്നും നാലും വര്‍ഷം കഴിഞ്ഞും ഫ്‌ലാറ്റ് നിര്‍മിച്ച് കൊടുക്കാത്ത നിരവധി ബില്‍ഡേഴ്‌സ് സംസ്ഥാനത്തുണ്ട്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം പാസാക്കാത്തതിനാല്‍ ഇവര്‍ക്കെതിരെ നിയമനടപടിക്ക് പോകാനും കഴിയാത്ത സാഹചര്യത്തിലാണ് പണം നല്‍കിയവര്‍. വഞ്ചനാകുറ്റവും മറ്റും ചുമത്തിയാല്‍ കൃത്യമായ നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് പലരും പറയുന്നത്. നിയമം താമസിക്കാതെ പാസാകുമെന്നും അതിന് ശേഷം നടപടിയുണ്ടാകുമെന്നും റവന്യൂ അധികൃതര്‍ പറഞ്ഞതായി വഞ്ചിക്കപ്പെട്ട ചിലര്‍ പറയുന്നു. കഴിഞ്ഞമാസം കോഴിക്കോട് ഇത്തരത്തില്‍ വഞ്ചിതരായവര്‍ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചിരുന്നു.
ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സിന് സംസ്ഥാന സര്‍ക്കാരില്‍ ഉന്നത സ്വാധീനമുണ്ട്. ജനനി പദ്ധതി പ്രകാരം 2017ല്‍ ആരംഭിച്ച ഫ്‌ലാറ്റുകളില്‍ 74 എണ്ണത്തിന്റെ നിര്‍മാണം പോലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ പോഞ്ഞാശേരി സ്‌കീമില്‍ അസംഘടിത തൊഴിലാളികള്‍ക്കായി 296 അപാര്‍ട്‌മെമന്റുകളാണ് ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് സര്‍ക്കാരിനായി നിര്‍മ്മിക്കുന്നത്. പദ്ധതിക്കായി സര്‍ക്കാര്‍ ഏക്കറുകണക്കിന് ഭൂമി ഏറ്റെടുത്ത ശേഷം ഹോളി ഫെയ്ത്തിന് കൈമാറുകയായിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് ഭവന പദ്ധതിയുടെ ഡയറക്ടറായിരിക്കുമ്പോഴാണ് വിവാദ ബില്‍ഡര്‍മാര്‍ക്ക് കരാര്‍ നല്‍കിയത്. അദ്ദേഹം കോടതി അലക്ഷ്യം നേരിടാതിരിക്കാനാണ് മരടിലെ ഫ്‌ലാറ്റ് സമുച്ചയം പൊളിക്കാന്‍ നോട്ടീസ് പതിച്ചത് എന്നതും ശ്രദ്ധേയമാണ്. നിയമം പാസാക്കാതെയും നടപ്പാക്കാതെയും സര്‍ക്കാരുകള്‍ ഒളിച്ചുകളിക്കുമ്പോള്‍ പൊലിയുന്നത് സാധാരണക്കാരന്റെ ജീവിതമാണ്, കയറിക്കിടക്കാനൊരു കൂര എന്ന സ്വപ്‌നവും.
https://www.facebook.com/Malayalivartha