വീണ്ടും കരിമണല്‍... കരിമണല്‍ സ്വകാര്യ മേഖലയില്‍ ഖനനം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുമെന്ന് സൂചന; വിവാദങ്ങള്‍ കെട്ടടങ്ങിയ ശേഷം കരാര്‍ പൊടി തട്ടിയെടുക്കാന്‍ നീക്കം; സ്വകാര്യ മേഖലയില്‍ ഖനനം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് പറയുമ്പോഴും ആ ഫയല്‍ നീക്കം എന്തിന്

കരിമണല്‍ സ്വകാര്യ മേഖലയില്‍ ഖനനം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയേക്കും. വിവാദങ്ങള്‍ കെട്ടടങ്ങിയ ശേഷം കരാര്‍ പൊടി തട്ടിയെടുക്കാനാണ് നീക്കം. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം നടത്താനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തിന് മുന്നില്‍ വ്യവസായ വകുപ്പ് സമര്‍പ്പിച്ചത്.
സ്വകാര്യ മേഖലയില്‍ ഖനനം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ഒരു ഫയല്‍ വ്യവസായ വകുപ്പില്‍ എങ്ങനെ ഉടലെടുത്തു എന്നതാണ് ചോദ്യം . കരിമണല്‍ ഉള്‍പ്പെടെയുള്ള ധാതു ഖനനം സ്വകാര്യ മേഖലയില്‍ തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമ ഭേദഗതിയെ മറികടന്നാണ് വ്യവസായ വകുപ്പ് സ്വകാര്യ ലോബിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ദ്രുതഗതിയില്‍ ഫയല്‍ നീക്കുകയും ചെയ്തത്. ഇതിന് പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് വ്യക്തമാണ്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായി അങ്ങനെയൊരു നീക്കം വകുപ്പില്‍ നടന്നതിന്റെ ഉത്തരവാദിത്തം വ്യവസായ മന്ത്രിക്കാണ്. എന്നാല്‍ ചൂടു വെള്ളത്തില്‍ വീണ ഇ പി ജയരാജന്‍ പാര്‍ട്ടിയുടെ അംഗീകാരമില്ലാതെ ഇത്രയും വലിയൊരു തീരുമാനം സ്വീകരിക്കുകയില്ല. ഇത്രയേറെ ഗൗരവസ്വഭാവമുള്ള ഈ വിഷയം മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ചര്‍ച്ച ചെയ്യാതെ അനുമതി നല്‍കുന്ന ഘട്ടം വരെയെത്തി എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ല. നിയമവിരുദ്ധമായ ഈ നടപടിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വ്യവസായ മന്ത്രിക്കോ വകുപ്പിലെ ഉന്നതര്‍ക്കോ കഴിയില്ല. അതേസമയം തനിക്ക് ഒന്നും പേടിക്കാനാവില്ലെന്നാണ് ഇ പിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അത് പാര്‍ട്ടി അംഗീകാരം ഉണ്ട് എന്നത് തന്നെയാണ്.
ഇതിനു പിന്നാലെ ഗൂഡാലോചന വെളിച്ചത്തു കൊണ്ടു വരാന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു . പൊതുമേഖലയില്‍ ഖനനം നടക്കുന്ന ആലപ്പാട് പോലെയുള്ള മേഖലകളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കെടുതികള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ശ്വാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായ ഖനനം പോലും നിയന്ത്രണ വിധേയമായി നടത്തുന്നതിനെക്കുറിച്ച് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് സ്വകാര്യ മേഖലയില്‍ ഖനനാനുമതി നല്‍കാന്‍ തുനിയുന്നത്.
ഖനനത്തിന് അനുമതി നല്‍കിയത് ലോക്‌സഭാ തെരഞ്ഞടുപ്പിന് തൊട്ടു മുമ്പാണ്. കോടിക്കണക്കിന് രൂപയാണ് സ്വകാര്യ ഖനന കരാറിലൂടെ മറിഞ്ഞത്. കരിമണല്‍ ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് പാലാ ഉപതെരഞ്ഞടുപ്പിന് തൊട്ടു പിന്നാലെയാണ്. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞടുപ്പിന് കളമൊരുങ്ങിയിട്ടുണ്ട്. തെരഞ്ഞടുപ്പില്‍ അഴിമതിക്കുള്ള കാഹളമാണ് ഇതിലൂടെ മുഴങ്ങുന്നതെന്ന് ആരോപിക്കുന്നതില്‍ തെറ്റില്ല. സ്വകാര്യ മേഖലക്കുള്ള അനുമതി തത്കാലം തള്ളാത്ത സാഹചര്യത്തില്‍ മുതലാളിമാരുടെ കടാക്ഷം സിപിഎമ്മിന് മേല്‍ എന്നും ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha
























