കിഫ്ബിയും കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും സി.പി.എമ്മിന്റെ കറപ്പശുക്കളാണെന്നും രണ്ട് സ്ഥാപനങ്ങളിലും നടക്കുന്ന കൊള്ളയും ക്രമക്കേടും മൂടിവയ്ക്കുന്നതിനാണ് സി ആന്റ് എ ജിയെ ഓഡിറ്റിംഗ് നടത്താന്‍ പിണറായി സര്‍ക്കാര്‍ അനുവദിക്കാത്തതെന്നും പ്രതിപക്ഷനേതാവ്
കിഫ്ബിയും കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും സി.പി.എമ്മിന്റെ കറപ്പശുക്കളാണെന്നും രണ്ട് സ്ഥാപനങ്ങളിലും നടക്കുന്ന കൊള്ളയും ക്രമക്കേടും മൂടിവയ്ക്കുന്നതിനാണ് സി ആന്റ് എ ജിയെ ഓഡിറ്റിംഗ് നടത്താന്‍ പിണറായി സര്‍ക്കാര്‍ അനുവദിക്കാത്തതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് കത്ത് നല്‍കി. സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ ഇടപെടണമെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. ഭരണഘടനാ സ്ഥാപനമായ സി.എ.ജിയെ ഓഡിറ്റിംഗിന് അനുവദിക്കാതിരിക്കുന്നത് ശരിയല്ല. മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ ഭയമെന്തിന് എന്നതു പോലെ മറച്ചു വയ്ക്കാന്‍ കള്ളത്തരമില്ലെങ്കില്‍ ഭരണഘടനാനുസൃതമായ ഓഡിറ്റിംഗിനെ സര്‍ക്കാര്‍ ഭയക്കുന്നതെന്തിനെന്നും പ്രതിക്ഷനേതാവ് ചോദിച്ചു.
രണ്ടിലും തങ്ങള്‍ ഇഷ്ടം പോലെ ഇടപാട് നടത്തും, കണക്ക് ആരും നോക്കണ്ട എന്ന് പറയാന്‍ ഇവ സി.പി.എമ്മിന്റെ തറവാട്ട് സ്വത്തല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്ന ഈ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സി എ ജിയുടെ ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തങ്ങള്‍ നല്‍കുന്ന ഓരോ രൂപയും എങ്ങനെ ചിലവഴിക്കപ്പെടുന്നു എന്നറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. അത് നിഷേധിക്കരുത്. അറിയാനുള്ള അവകാശം മൗലീകാവകാശമായി നല്‍കിയ മഹത്തായ ഭരണഘടനയാണ് നമ്മുടേത്. ഈ അവകാശത്തിന്റെ ലംഘനമാണ് സി എ ജി ഓഡിറ്റ് നിഷേധിക്കുന്നത് വഴി സര്‍ക്കാര്‍ നടത്തുന്നത്. വിവരാവകാശ നിയമത്തെ അടക്കം തകര്‍ക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കേരള പതിപ്പായി പിണറായി സര്‍ക്കാര്‍ മാറിയിരിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കിഫ്ബിയുടെ പ്രവര്‍ത്തങ്ങള്‍ സുതാര്യമല്ല എന്നും അതിനാല്‍ സി എ ജിയുടെ സമ്പൂര്‍ണ ഓഡിറ്റ് നടത്തേണ്ടത് അനിവാര്യമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് അദ്ദേഹം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. കിഫ്ബിയുടെയും, കണ്ണൂര്‍
എയര്‍പോര്‍ട്ടിന്റെയും സി എ ജി ഓഡിറ്റ് സംബന്ധിച്ചു താന്‍ ഉന്നയിച്ച കാര്യങ്ങളെ കുറിച്ചു മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുന്നത് ദുരൂഹമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്ര്ി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ രേഖകള്‍ പ്രകാരം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കിയാല്‍ സംസ്ഥാന ഗവണ്‍മെന്റ് കമ്പനിയാണ്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന സിയാല്‍ ഗവണ്‍മെന്റ് ഇതര കമ്പനിയുമാണ്. ഈ വസ്തുത മുഖ്യമന്ത്രിക്ക് അറിയാത്തതല്ല. മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹമെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സര്‍ക്കാരിനും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി 64%ത്തോളം ഓഹരികളുണ്ട്. എന്നാല്‍ സിയാലില്‍ 32.41% ഓഹരികള്‍ മാത്രമേ ഉള്ളൂ. 51% ഓഹരികള്‍ ഉണ്ടെങ്കിലേ സര്‍ക്കാര്‍ കമ്പനിയാകൂ. യു ഡി എഫ് ഭരിച്ചിരുന്ന 2015-16 സാമ്പത്തിക വര്‍ഷം വരെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ അക്കൗണ്ടുകളെ സി ആന്‍ഡ് എ ജി ഓഡിറ്റിന് വിധേയമാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 28 ജൂണ്‍ 2017ന് കിയാല്‍ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുവാന്‍ സി എ ജിക്കു അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാല്‍ എം ഡി, സി എ ജിക്കു കത്ത് നല്‍കിയത്.
ഈ കത്തില്‍ ഉയര്‍ത്തിയ വാദങ്ങള്‍ വിചിത്രവും വസ്തുതാവിരുദ്ധവുമായിരുന്നു. കിയാലില്‍ സര്‍ക്കാരിന് വെറും 35 ശതമാനം മാത്രമേ ഓഹരികള്‍ ഉള്ളു എന്നും അതിനാല്‍ അത് കമ്പനി ആക്ട് പ്രകാരം സര്‍ക്കാര്‍ കമ്പനിയല്ല എന്നുമാണ് കിയാല്‍ നല്‍കിയ കത്തില്‍ പറയുന്നത്.
ഇതിനു സി എ ജി നല്‍കിയ മറുപടിയില്‍ കിയാലിന്റെ ഈ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നു. കിയാലില്‍ സര്‍ക്കാരിനും, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും കൂടി 65 ശതമാനത്തോളം ഓഹരികള്‍ ഉണ്ടെന്ന വസ്തുത സി.എ.ജി മറുപടിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഇത് സര്‍ക്കാര്‍ കമ്പനിയാണെന്നും , കമ്പനി നിയമപ്രകാരം ഈ കമ്പനിയെ 'ഡീംഡ് കമ്പനിയായി' കണക്കാക്കി സി എ ജി ഓഡിറ്റിന് വിധേയമാക്കണമെന്ന് സി എ ജി പറഞ്ഞു. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തില്‍ നിന്നും ഇത് സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷമാണ് സി എ ജി സര്‍ക്കാരിന് മറുപടി നല്‍കിയത് എന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സര്‍ക്കാരിന്റെ വാദം പൊള്ളയാണെന്ന് സി എ ജി തെളിയിച്ചിട്ടും, കിയാല്‍ അക്കൗണ്ടുകളില്‍ സി എ ജി ഓഡിറ്റിന് അനുമതി നല്‍കാത്തത് ദുരൂഹമാണ്. ഇതിന്റെ കാരണങ്ങള്‍ എന്തായിരിക്കാം എന്നതിന്റെ സൂചനകള്‍ 201516 വര്‍ഷത്തിലെ സി എ ജി ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. 2016 മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്ന ശേഷം അന്നത്തെ കിയാല്‍ എം ഡി സി പി എം മുഖപത്രമായ ദേശാഭിമാനിക്ക് സ്ഥലം എം എല്‍ എയായ ഇ പി ജയരാജന്റെ തിരഞ്ഞെടുപ്പു പരസ്യത്തിനായി 25000 രൂപയും , പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രയുടെ പരസ്യത്തിനായി 25000 രൂപയും നല്‍കിയതായി സി എ ജി റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എല്‍ ഡി എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പരസ്യത്തിനായി 50000 രൂപ ദേശാഭിമാനിക്ക് നല്‍കിയത് നിയമവിരുദ്ധമാണെന്നും എന്ന് സി എ ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതുജങ്ങളുടെ പണം കിയാല്‍ കമ്പനിയുടെ പേരില്‍ പാര്‍ട്ടി വളര്‍ത്താനും , അഴിമതിയും, ധൂര്‍ത്തും നടത്തുവാനും ഉപയോഗിച്ചു എന്നത് വ്യക്തമാണ്. ഇത് പിടിക്കപ്പെടും എന്ന ഭയത്താലാണ് കിയാലിന്റെ സി എ ജി ഓഡിറ്റ് സര്‍ക്കാര്‍ നിഷേധിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
1999 ല്‍ യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കിഫ്ബി നിയമത്തില്‍ സി എ ജിക്ക് കിഫ്ബി ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നല്‍കിയിരുന്നു. കിഫ്ബി നിയമത്തില്‍ കിഫ്ബി ഫണ്ട് സ്‌കീമിനായി ഉണ്ടാക്കിയ ചട്ടം 16 (6) പ്രകാരമാണ് സിഎജിക്ക് കിഫ്ബിയുടെ ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നല്‍കിയിരുന്നത്. കിഫ്ബിലെ പ്രോജക്ടുകള്‍ പരിശോധിക്കാനായി ഒരു അെ്രെപസല്‍ ഡിവിഷനുണ്ട്. ചീഫ് പ്രോജക്ട എക്‌സാമിനര്‍ ആണ് തലവന്‍. മാസ ശമ്പളം 2.5 ലക്ഷം രൂപ. അദ്ദേഹത്തിന്റെ കീഴില്‍ വിദഗ്ധ സമിതിയുമുണ്ട്. ഈ സംവിധാനമുള്ളപ്പോള്‍ തന്നെ കിഫ്ബി പോരജക്ടുകള്‍ പരിശോധനക്കായി പുറത്തുള്ള ടെറാനസ് എന്ന കമ്പനിയെയും ചുമതലപ്പെടുത്തി. ഇത് കടലാസ് കമ്പനിയാണെന്നും കേള്‍ക്കുന്നു. 10 കോടി രൂപയോളം ഇതിനകം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇങ്ങനെ നിവധി ധൂര്‍ത്താണ് കിഫ്ബിയില്‍ നടക്കുന്നത്. അവ പുറത്തു വരാതിരിക്കാനാണ് സി.എ.ജി ഓഡിറ്റിംഗ് വേണ്ടെന്ന് പറയുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
https://www.facebook.com/Malayalivartha