തൊണ്ടി മുതലാണോ അതോ രേഖയോ; വീഡിയോ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് തൊണ്ടി മുതലാണോ അതോ രേഖയാണോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് തേടി പ്രതി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ വീഡിയോ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് തൊണ്ടി മുതലാണോ അതോ രേഖയാണോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. ഇന്ന് തന്നെ ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തനിക്ക് നൽകണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
കേസിൽ തന്റെ ഭാഗം തെളിയിക്കുന്നതിനായി മെമ്മറി കാർഡ് തനിക്ക് നൽകാൻ അനുവദിക്കണമെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ പകർപ്പ് വേണമെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ തനിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ ചോരാനും ദുരുപയോഗം ചെയ്യാനും സാദ്ധ്യതയുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഒട്ടേറെ സമ്മർദ്ദങ്ങൾ നേരിട്ടിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ തന്റെ സ്വകാര്യതയെ മാനിക്കണമെന്നും നടി അഭ്യർത്ഥിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറും ദിലീപിന് വേണ്ടി മുകുൾ റോഹ്‌തകിയും ഹാജരായി.
https://www.facebook.com/Malayalivartha