കയറുകൊണ്ട് കൈകൾ ബന്ധിച്ച് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചന്ന് ആരോപണം; ഓമാനൂരിൽ കാര്‍ യാത്രക്കാരായ യുവാക്കളെ രക്തം ഛർദ്ദിക്കുംവരെ ക്രൂര മർദ്ദനത്തിനിരയാക്കി നാട്ടുകാർ:- പൊലീസിനെ പോലും വെട്ടിലാക്കിയ സംഭവം അരങ്ങേറിയത് ഇങ്ങനെ...
മലപ്പുറം കൊണ്ടൊട്ടി ഓമാനൂരിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടർന്ന് കാര്‍ യാത്രക്കാരായ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് നാട്ടുകാര്‍. നാട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ യുവാക്കള്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസാണ് യുവാക്കളെ ആശുപത്രിയിലാക്കിയത്. സ്കൂളില്‍ പോവാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിയാണ് തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന് നാട്ടുകാരെ അറിയിച്ചത്. കൈകള്‍ കയറുകൊണ്ട് ബന്ധിച്ച് കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നും താന്‍ കുതറി ഓടി രക്ഷപെടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
ആ സമയം ഓമാനൂര്‍ വഴി കടന്നു പോയ കാറും സി.സി.ടി.വി പരിശോധിച്ചപ്പോള്‍ കുട്ടി കാട്ടിക്കൊടുത്തു. പൊലീസിന്റെ നിര്‍ദേശപ്രകാരം ഇവരെ സ്റ്റേഷനിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവരുന്ന വഴി നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. യുവാക്കളെ വിദ്യാര്‍ത്ഥി തിരിച്ചറിഞ്ഞതോടെ നാട്ടുകാര്‍ ഇവരെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നു. കാര്‍ തല്ലിത്തകര്‍ത്തു. യുവാക്കള്‍ രക്തം ഛര്‍ദിച്ചിട്ടു പോലും മര്‍ദനം തുടരുകയായിരുന്നു. യുവാക്കളെ കൊണ്ടുപോകാനെത്തിയ പൊലീസുകാര്‍ക്കൊപ്പം ഇവരെ പറഞ്ഞയക്കാനും നാട്ടുകാര്‍ തയ്യാറായില്ല. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് നാട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha