കാനത്തിന് കയ്യടിച്ച് ഭക്തര്‍... ഭക്തര്‍ ചോദിക്കേണ്ട ചോദ്യം പിണറായി വിജയന്റെ മുഖത്ത് നോക്കി ചോദിച്ച് കാനം രാജേന്ദ്രന്‍; ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന വിധി നടപ്പാക്കാന്‍ അറിയാമെങ്കില്‍ പിന്നെ മരടിന്റെ കാര്യത്തില്‍ എന്തിനു വൈകണം; തെരഞ്ഞെടുപ്പ് കാലത്ത് പഴയ കാനം തിരിച്ചു വരുന്നുവോ?

സിപിഎമ്മിനും സര്‍ക്കാരിനും എന്നും തലവേദനയുണ്ടാക്കിക്കൊണ്ടിരുന്ന സിപിഐ സെക്രട്ടറി ഒരു വേള മൗനത്തിലായിരുന്നു. ഏത് അനീതി കണ്ടാലും അത് സാക്ഷാല്‍ പിണറായി വിജയനാണെങ്കില്‍ പോലും സ്വന്തം അഭിപ്രായം തുറന്ന് പറയുന്ന ആളാണ് കാനം. എന്നാല്‍ കഴിഞ്ഞ കുറച്ച് നാള്‍ കൊണ്ട് കാനം തികഞ്ഞ മൗനത്തിലായിരുന്നു. കാനത്തിന്റെ ഇടപെടലിനായി ജനങ്ങളും മാധ്യമങ്ങളും കൊതിച്ചു. പല രീതിയില്‍ പ്രകോപിപ്പിച്ചിട്ടും കാനം വഴങ്ങിയില്ല. എന്തിന് സിപിഐയുടെ എംഎല്‍എയായ എല്‍ദോ എബ്രഹാമിനെ തല്ലി ചതച്ചിട്ടും ഒരക്ഷരം പോലീസിനെതിരെ മിണ്ടിയില്ല. മാത്രമല്ല പിണറായിക്ക് കയ്യടി കിട്ടുന്ന ഡയലോഗ്‌സാണ് പറഞ്ഞത്. പോലീസുകാര്‍ വീട്ടിപ്പോയി തല്ലിയതല്ലല്ലോ മാര്‍ച്ചാകുമ്പോള്‍ അടിയൊക്കെ കിട്ടുമെന്നായിരുന്നു കാനം സ്റ്റെല്‍. ഇതോടെ എല്‍ദോയും വല്ലാതായി.
ഒരിടവേളയ്ക്ക് ശേഷം കാനം രാജേന്ദ്രന്‍ പഴയ പ്രതാപം കാട്ടുകയാണ്. മരട് വിഷയത്തില്‍ രാഷ്ട്രീയഭേദമന്യേ എല്ലാവരും സുപ്രീം കോടതി വിധിയ്‌ക്കെതിരെ നില കൊള്ളുമ്പോള്‍ കാനം പറയുന്നത് കോടതി വിധി നടപ്പാക്കണമെന്നാണ്. ഫ്‌ളാറ്റ് മുതലാളിമാര്‍ നിയമം ലംഘിച്ചിരിക്കുകയാണ്. അവരെ രക്ഷിക്കേണ്ട കാര്യമില്ല. ഇതോടൊപ്പം ഭക്തര്‍ക്ക് ആവേശം നല്‍കുന്ന കാര്യവും കാനം പിണറായിയുടെ മുഖത്ത് നോക്കി ചോദിച്ചു. ശബരിമലയില്‍ കോടതിവിധി നടപ്പിലാക്കിയപ്പോള്‍ എന്ത് കൊണ്ട് മരടില്‍ നടപ്പിലാക്കുന്നില്ലെന്ന്. ഭക്തര്‍ ചോദിക്കാനിരുന്ന ചോദ്യം സ്വന്തം ഭരണ കക്ഷിയിലെ ഒരാള്‍ തന്നെ ചോദിച്ചപ്പോള്‍ ഭക്തര്‍ക്ക് വലിയ ആവേശമാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തിലാണ് മരട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെതിരെ കാനം രാജേന്ദ്രന്‍ തുറന്നടിച്ചത്. ശബരിമല വിധിയുമായാണ് മരട് വിധിയെ കാനം താരതമ്യം ചെയ്തത് എന്നത് ഏറെ ശ്രദ്ധേയമാണ്. വിധി നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ശബരിമല വിധി വന്നപ്പോള്‍ നടപ്പാക്കി. ഇക്കാര്യത്തിലും സമാനമായ നിലപാടാണ് വേണ്ടതെന്നും കാനം പറഞ്ഞു.ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധി നടപ്പാക്കാമെങ്കില്‍ ഫ്‌ലാറ്റുകള്‍ പൊളിയ്ക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെന്താണ് ബുദ്ധിമുട്ടെന്നും കാനം ചോദിച്ചു .
ഫ്‌ളാറ്റ് ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നാണ് സര്‍വ്വകക്ഷിയോഗ തീരുമാനം. എന്നാല്‍ ഇതിനെത്തള്ളിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കെതിരെയുള്ള സിപിഐയയുടെ നിലപാട് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകും.
മരട് ഫഌറ്റില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ താമസക്കാര്‍ക്ക് സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് തുടര്‍ നടപടി ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്. മരട് ഫ്‌ളാറ്റ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്താക്കി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അചുതാനന്ദന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരടിലെ ഫഌറ്റ് സമുച്ഛയം പൊളിക്കണമെന്ന സുപ്രീം കോടതിയുടെ വിധി ഉണ്ടായിട്ടുള്ളതെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം. അവര്‍ക്ക് വഴിവിട്ട് അനുമതികള്‍ നല്‍കിയവരും അവര്‍ക്ക് പ്രചോദനം നല്‍കിയവുകമായ എല്ലാവരും എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അക്കാര്യം ചൂണ്ടിക്കാട്ടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍ നിന്ന് സ്‌റ്റേ നേടിയ ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും , പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയുന്നത്. സമൂഹത്തിലെ ചില വമ്പന്മാര്‍ക്ക് സൗജന്യമായി ഫഌറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ളാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇവരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുണ്ടെന്നും വി.എസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























