കൊല്ലല്ലേ എന്ന് കാലുപിടിച്ചു കരഞ്ഞു.. വന്നവർ വന്നവർ തലങ്ങും വിലങ്ങും മർദിച്ചു; നിലത്തിട്ട് ചവിട്ടി, വായിൽ നിറഞ്ഞ രക്തം തുപ്പിക്കളയാൻ പോലും കഴിയാതെ കുഴഞ്ഞുപോയി:- എൻജിനീയറിങ് പഠനം കഴിഞ്ഞ്, ജീവിതമാർഗത്തിനു വേണ്ടിയാണ് 5 വർഷം മുമ്പ് കൊണ്ടോട്ടിയിൽ വർക്‌ഷോപ് തുടങ്ങിയത്:-പോലീസ് എത്തിയില്ലായിരുന്നെങ്കിൽ ഞങ്ങളുടെ കഥ ഓമാനൂരിൽ അവസാനിക്കുമായിരുന്നു- പരീക്ഷാപ്പേടിയിൽ 14കാരൻ മെനഞ്ഞ നുണക്കഥയിൽ ബലിയാടായ യുവാക്കൾ പറയുന്നു...

ഓമാനൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ ആൾക്കൂട്ടം മര്‍ദിച്ച സംഭവത്തില്‍ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പൊലീസ്. കേസിൽ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത മൂന്ന് പേരെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഓമനൂർ സ്വദേശികളായ ഫൈസൽ, മുത്തസ് ഖാൻ, ദുൽഫിക്കറലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
യുവാക്കളെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 46 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരിൽ തിരിച്ചറിഞ്ഞവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി വരികയാണെന്ന് പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതും പൊലീസ് പകർത്തിയതുമടക്കം അമ്പതോളം വീഡിയോകളാണ് കേസന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചത്. വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെയാണ് നാട്ടുകാർ ക്രൂരമായി മർദ്ദിച്ചത്. ഇരുവരും ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാർ യാത്രക്കാരായ രണ്ട് പേർ തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് വിദ്യാർത്ഥി നാട്ടുകാരോട് പരാതിപ്പെട്ടതാണ് സംഭവത്തിന്‍റെ തുടക്കം. ഇതോടെ കാർ തടഞ്ഞു വച്ച് യുവാക്കളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനിരയായ യുവാക്കളുടെ വാക്കുകൾ ഇങ്ങനെ...
‘‘തിങ്കളാഴ്‌ച രാവിലെ കൊണ്ടോട്ടിയിലെ ഞങ്ങളുടെ വർക്‌ഷോപ്പിലെത്തി കുറച്ചുകഴിഞ്ഞ് 10 മണിക്കാണ് വാഴക്കാട് പൊലീസ് സ്‌റ്റേഷനിൽനിന്നു വിളിക്കുന്നത്. ഞങ്ങളുടെ കാറുമായി ബന്ധപ്പെട്ട് എന്തോ നിയമലംഘനം നടന്നതായി വിവരമുണ്ട്, അതു ശരിയാണോ എന്നറിയാൻ വേണ്ടി മാത്രമാണ് എന്നാണ് അറിയിച്ചത്. വർക്‌ഷോപ്പിലേക്കു വന്ന വഴി തിരികെ സ്റ്റേഷനിലേക്കു പുറപ്പെട്ടു. പള്ളിപ്പുറായ ഓമാനൂരിൽ എത്തുന്നതിന് തൊട്ടുമുൻപ് 3 ബൈക്കുകളിലായി യുവാക്കൾ പാഞ്ഞെത്തി. അപകടകരമായ രീതിയിൽ മറികടന്ന് കാറിനു മുന്നിൽ ബൈക്ക് നിർത്തി. ചോദ്യവും ഉത്തരവുമൊന്നുമുണ്ടായില്ല. അവർ ഇറങ്ങി കാറിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു. എന്താണു സംഭവിക്കുന്നത് എന്നറിയും മുൻപേ ഞങ്ങളെ കാറിൽനിന്ന് വലിച്ചിറക്കി തല്ലാൻ തുടങ്ങി.
ആളുകളുടെ എണ്ണം കൂടിവന്നു. ‘നിനക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന പണിയല്ലേടാ’ എന്ന് ആക്രോശിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. വായിൽനിന്ന് രക്‌തം വന്നിട്ടും മർദനം നിർത്തിയില്ല. കൊല്ലല്ലേ എന്ന് കാലുപിടിച്ചു കരഞ്ഞു. വന്നവർ വന്നവർ തലങ്ങും വിലങ്ങും മർദിച്ചു. നിലത്തിട്ട് ചവിട്ടി. വായിൽ നിറഞ്ഞ രക്തം തുപ്പിക്കളയാൻ പോലും കഴിയാതെ കുഴഞ്ഞുപോയി. നാട്ടുകാരിൽ ചിലർ അക്രമികളെ തടയാൻ ശ്രമിച്ചപ്പോൾ അവർക്കെതിരെയായി രോഷം.
മുഖപരിചയമുള്ള ഒരാളോട് കാര്യങ്ങൾ പറഞ്ഞ് കരഞ്ഞു. പൊലീസ് എത്തിയപ്പോൾ അവരോടും ആളുകൾ കയർക്കുന്നതു കണ്ടു. 4 തവണ രക്‌തം ഛർദിച്ചു. പൊലീസ് ഞങ്ങളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വിദഗ്‌ധ ചികിത്സയ്ക്കു വേണ്ടി സ്വകാര്യ ആശുപത്രിയിലേക്കു മാറി. വയറ്റിലും പുറത്തും തലയിലും നെഞ്ചിലുമെല്ലാം കടുത്ത വേദനയാണ്.
എൻജിനീയറിങ് പഠനം കഴിഞ്ഞ്, ജീവിതമാർഗത്തിനു വേണ്ടിയാണ് 5 വർഷം മുൻപ് കൊണ്ടോട്ടിയിൽ വർക്‌ഷോപ് തുടങ്ങിയത്. പഠനകാലത്തുപോലും ഒരു കേസിലും ഉൾപ്പെട്ടിട്ടില്ല. ഇപ്പോൾ കേൾക്കുന്നു, കുട്ടി പറഞ്ഞ തട്ടിക്കൊണ്ടുപോകൽ കഥ പോലും നുണയാണെന്ന്. പൊലീസ് എത്തിയില്ലായിരുന്നെങ്കിൽ ഞങ്ങളുടെ കഥ ഓമാനൂരിൽ അവസാനിക്കുമായിരുന്നു’. യുവാക്കൾ പറയുന്നു.
https://www.facebook.com/Malayalivartha

























