നാലു വോട്ടിന് വേണ്ടി ചെപ്പടിവേല കാണിച്ചത് യുഡിഎഫ്; ശബരിമലയില്‍ യുഡിഎഫ് കാണിച്ചത് അയ്യപ്പന്‍ പോലും പൊറുക്കില്ല ; ആന്റണിക്ക് മറുപടിയുമായി മന്ത്രി എംഎം മണി

ശബരിമല വിഷയത്തിൽ യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി വൈധ്യുതി മന്ത്രി എം എം മണി. ശബരിമലയില്‍ യുഡിഎഫ് കാണിച്ചത് അയ്യപ്പന്‍ പോലും ക്ഷമിക്കില്ലെന്ന് എം എം മണി ആഞ്ഞടിച്ചു. എ കെ ആന്റണിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇടതുമുന്നണി ആരുടെയും വിശ്വാസപ്രമാണങ്ങളെ എതിര്‍ത്തില്ലന്ന് മാണി പറഞ്ഞു. നാലു വോട്ടിന് വേണ്ടി ചെപ്പടിവേല കാണിച്ചത് യുഡിഎഫ് ആണെന്നും മന്ത്രി മണി ആരോപിച്ചു.
ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച എടുത്തു ചാട്ടവും മര്‍ക്കടമുഷ്ടിയുമാണ് ശബരിമലയെ കലാപഭൂമിയാക്കിയതെന്ന് പാലായില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എ കെ ആന്റണി ആരോപിച്ചിരുന്നു. മൂന്നര വര്‍ഷമായി ഉണ്ടായ കോടതിവിധികളെല്ലാം ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ പിണറായി, ശബരിമല വിഷയത്തില്‍ മാത്രം വിധിനടപ്പാക്കാന്‍ ധൃതി കാണിച്ചതെന്തെന്ന് വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പ്രചരണത്തിന് കേരളത്തിലെത്തിയ മോദി, വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് പറഞ്ഞ വാക്ക് പാലിക്കുവാന്‍ തയ്യാറുണ്ടോ എന്ന് ബിജെപി നേതാക്കളും വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ വിശ്വാസ സമൂഹത്തെ വഞ്ചിച്ച നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പാഠം പഠിപ്പിക്കണം. എല്ലാം ശരിയാക്കുമെന്ന് പത്രത്തില്‍ പരസ്യം നല്‍കി അധികാരത്തിലെത്തിയപ്പോള്‍, ശരിയായത് സിപിഎം പാര്‍ട്ടി മാത്രമാണ്. മൂന്നര വര്‍ഷത്തെ ഭരണം കൊണ്ട് ഏറ്റവും സമ്ബന്നമായ പാര്‍ട്ടിയായി സിപിഎം മാറിയെന്നും ആന്റണി കുറ്റപ്പെടുത്തിയിരുന്നു.
മത്സരിക്കുന്നത് ജോസ് ടോം ആണെങ്കിലും പാലാക്കാരുടെ സ്ഥാനാര്‍ത്ഥി മാണി സാര്‍ തന്നെയാണെന്നും ഇന്ന് കാണുന്ന പാലായുടെ സൃഷ്ടാവ് മാണിസാര്‍ ആണെന്നും ആന്റണി ഓര്‍മ്മപ്പെടുത്തി. മന്ത്രിസഭായോഗം ചേരുന്നത് പോലും മാറ്റി വച്ച് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ പാലായില്‍ തമ്പടിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ആന്റണി പറഞ്ഞു.
ശബരിമല വിഷയത്തില്‍ മാപ്പുപറയാന്‍ സര്‍ക്കാര്‍ തയാറാണോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വെല്ലുവിളിച്ചു. പാലായില്‍ ഇടതുമുന്നണി രാഷ്ട്രീയം പറയാന്‍ മടിക്കുന്നുവെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റതിനെത്തുടർന്ന് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് മുൻകൈയെടുക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാനസമിതിയിൽ ധാരണയായിരുന്നു. വിശ്വാസികൾക്കൊപ്പം കൂടിയാണ് പാർട്ടി നിൽക്കുന്നതെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാട്. എന്നാല്‍ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പാര്‍ട്ടി ഇപ്പോഴും അംഗീകരിക്കുന്നു. പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിന് പാര്‍ട്ടി എതിരല്ല. വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്താന്‍ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം എന്നു തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയം പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വിധേയരായി നിന്നു വേണം അവര്‍ പ്രവര്‍ത്തിക്കാനെന്നും കോടിയേരി പറഞ്ഞു.
എന്നാൽ ശബരിമലയിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചത്. സിപിഎം എന്നും വിശ്വാസികൾക്ക് ഒപ്പം തന്നെയായിരുന്നു. സർക്കാർ നിലപാട് ആദ്യം മുതലേ വ്യക്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതി വിധി മാറ്റിയാൽ സർക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിൽ വിശ്വാസികൾക്കായി നിയമം കൊണ്ടുവരുമെന്ന് പറഞ്ഞവർ വഞ്ചിക്കുകയല്ലേ ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.
https://www.facebook.com/Malayalivartha


























