നാല് ക്രിമിനൽ കേസുകൾക്ക് ഉടമ; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്നേറ്റ് മൂന്നരകോടി തട്ടിയെടുത്തു; പാലാ ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും ചലച്ചിത്ര നിർമാതാവുമായ മാണി സി കാപ്പനെതിരെ ഗുരുതര ആരോപണവുമായി മുംബൈ വ്യവസായി
പാലാ ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും ചലച്ചിത്ര നിർമാതാവുമായ മാണി സി കാപ്പനെതിരെ ഗുരുതര ആരോപണവുമായി മുംബൈ വ്യവസായി രംഗത്ത്. മൂന്നേകാൽ കോടി രൂപ മാണി സി കാപ്പൻ വാങ്ങിയെന്നാരോപിച്ചാണ് മുംബൈ മേനൻ ഗ്രൂപ്പ് ഓഫ് കമ്പനി സിഎംഡി ദിനേശ് മേനോൻ രംഗത്തെത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കാപ്പന്‍ പണം വാങ്ങിയെന്നാണ് ആരോപണം.
വാങ്ങിയ പണം മാണി സി കാപ്പൻ തിരികെ നൽകിയില്ലെന്നും ദിനേശ് മേനോൻ ആരോപിച്ചു.
ഓഹരികള്‍ ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ പണം തിരികെ ചോദിച്ചെങ്കിലും 25 ലക്ഷം രൂപ മാത്രമാണ് മാണി സി കാപ്പന്‍ മടക്കി നല്‍കിയതെന്നും ദിനേശ് മേനോന്‍ ആരോപിച്ചു. ദിനേശ് മേനോന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തൽ. മാണി സി കാപ്പനെതിരെ മുംബൈയിൽ നാല് ക്രിമിനൽ കേസുകളുണ്ടെന്നും ദിനേശ് മേനോൻ പറഞ്ഞു.
1996-ല്‍ പോള്‍ ജോസഫ് എന്ന സുഹൃത്ത് വഴിയാണ് മാണി സി കാപ്പനെ പരിചയപ്പെട്ടതെന്ന് ദിനേശ് മേനോന്‍ വ്യക്തമാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങി നല്‍കാമെന്ന് ഉറപ്പ് പറഞ്ഞതോടെ 2012-ല്‍ മൂന്നര കോടി രൂപയാണ് കാപ്പന് നല്‍കിയിരുന്നതെന്നും ദിനേശ് മേനോന്‍ വെളിപ്പെടുത്തി. 25 ലക്ഷം രൂപ നല്‍കിയതിന് പുറമെ മാണി സി കാപ്പന്‍ മൂന്നേകാല്‍ കോടി രൂപക്ക് നാല് ചെക്കുകള്‍ നല്‍കിയിരുന്നുവെങ്കിലും അവയെല്ലാം മടങ്ങിയെന്നും ദിനേശ് മേനോന്‍ പറഞ്ഞു.
പിന്നീട് കുമരകത്ത് സ്ഥലം നല്‍കാമെന്ന് പറഞ്ഞെങ്കിലും വാക്കു പാലിക്കാന്‍ കാപ്പന്‍ തയാറായില്ല. സിബിഐയില്‍ കേസ് നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ച ശേഷം കാപ്പനെതിരെ മുംബൈ ബോറിവല്ലി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നാല് ക്രിമിനല്‍ കേസുകള്‍ നല്‍കിയെന്നും ദിനേശ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നല്‍കാമെന്ന് ഏറ്റിരുന്ന സ്ഥലം നേരത്തെ തന്നെ പണയത്തിലായിരുന്നുവെന്നും ദിനേശ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. കാപ്പനെതിരായ ആരോപണങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ലെന്ന് ദിനേശ് മേനോന്‍ വ്യക്തമാക്കി.
അതേസമയം, 2013 മാര്‍ച്ച് 18-ന് മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മൊഴിയില്‍ പോള്‍ ജോസഫാണ് തനിക്ക് ദിനേശ് മേനോനെ പരിചയപ്പെടുത്തി നല്‍കിയതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഓഹരി വാങ്ങാന്‍ പണം മുടക്കിയ കാര്യം തനിക്കറിയില്ലെന്നും വളരെ നാളുകള്‍ക്ക് ശേഷമാണ് ഇതറിഞ്ഞതെന്നും കാപ്പന്‍ വ്യക്തമാക്കി. ദിനേശ് മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സിബിഐക്ക് നല്‍കിയ മൊഴിയില്‍ കാപ്പന്‍ വ്യക്തമാക്കിയിരുന്നു
നേരത്തെ മാണി സി കാപ്പനെതിരെ അഴിമതി ആരോപണവുമായി വിഎസ് അച്ചുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെഎം ഷാജഹാന്‍ രംഗത്തെത്തിയിരുന്നു. അഴിമതി പ്രവര്‍ത്തനങ്ങള്‍ മറച്ചുവെച്ചാണ് തെരഞ്ഞെടുപ്പ് സത്യവാങ് മൂലം നല്‍കിയതെന്നും ചെക്ക് തട്ടിപ്പു കേസിലുള്‍പ്പെടെ കാപ്പന്‍ പ്രതിയായിരുന്നുവെന്നും ഷാജഹാന്‍ ആരോപിച്ചിരുന്നു. മേഘാലയിൽ എണ്ണൂറേക്കർ ഭൂമി പാട്ടത്തിനടുത്തുന്നതിന് ചെലവാക്കിയ 4 കോടിയുടെ േസ്രാതസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ല.
ഇത്തരത്തിലുള്ള ആളെ സ്ഥാനാർഥിയാക്കിയതിലെ രാഷ്ട്രീയ ധാർമികത എന്തെന്ന് ഇടതുപക്ഷം വ്യക്തമാക്കണമെന്നും ഇത് സംബന്ധിച്ച് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഷാജഹാൻ അവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha