വിദേശ ഫണ്ടിൽ ബിജെപി കൊളുത്തിയതെന്തിന്; വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിൽ എൻ ജി ഒ കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനം നിയമസഭാ തെരഞ്ഞടുപ്പ് കൂടി ലക്ഷ്യമിട്ട്

വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിൽ എൻ ജി ഒ കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനം 2021 ൽ കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞടുപ്പ് കൂടി ലക്ഷ്യമിട്ട്. കേരളത്തിൽ ക്രൈസ്തവ സഭകളാണ് ഏറ്റവുമധികം സർക്കാർ ഇതര സ്ഥാപനങ്ങൾ നടത്തുന്നത്. സന്നദ്ധ സേവന മേഖലകളിലാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് കോടി കണക്കിന് രൂപയാണ് കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി എത്തുന്നത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ക്രൈസ്തവ, മുസ്ലീം നേതൃത്വം ബി ജെപിയുമായി സൗഹൃദം പുലർത്തുന്നവരാണ് . ഇലക്ഷനിൽ ഇവർ ബിജെപിയെയാണ് സഹായിക്കാറുള്ളത്. എന്നാൽ കേരളത്തിൽ സ്ഥിതി വിഭിന്നമാണ്.
വിദേശ ഫണ്ടുകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർ മതപരിവത്തന കേസുകളിൽ വിചാരണ നേരിടുന്നവർ ആകരുതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. മതം മാറ്റുന്നതിന്റെ പേരിൽ രാജ്യത്ത് അക്രമം വർധിക്കുന്ന സാഹചര്യത്തിലാണ് 2011 ലെ നിയമത്തിൽ കേന്ദ്രം മാറ്റം വരുത്തിയത്. മത പരിവർത്തന കേസുകളിൽ ആരെ വേണമെങ്കിലും പ്രതിയാക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നേരത്തെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഒരു തരത്തിലുമുള്ള സത്യവാങ്മൂലവും ആവശ്യമില്ലായിരുന്നു. പ്രസ്തത ചട്ടത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. എന്നാൽ ഒരു ലക്ഷം വരെയുള്ള സമ്മാനങ്ങൾ സ്വീകരിക്കുമ്പോൾ സർക്കാരിനെ അറിയിക്കേണ്ട കാര്യമില്ല. ഒരു ലക്ഷം നിസാരതുകയാണെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. നേരത്തെ ഇത് 25000 രൂപയായിരുന്നു.
കേരളത്തിലെ ക്രൈസ്തവ, ഇസ്ലാം മത വിഭാഗങ്ങളെ തങ്ങൾക്കൊപ്പം കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചിട്ട് കാലങ്ങളായി. എന്നാൽ ഓരോ തവണയും അവരുടെ ശ്രമങ്ങൾ പാഴാവുകയാണ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് കുമ്മനം മത്സരിച്ചപ്പോൾ ജയിക്കുമെന്ന് ബി ജെ പി കരുതിയിരുന്നു. തിരുവനന്തപുരത്തെ ക്രൈസ്തവ മതമേലധ്യക്ഷരെ ബി ജെപി കാണുകയും ചെയ്തിരുന്നു. എന്നാൽ ഇലക്ഷൻ വന്നതോടെ അവർ തിരിഞ്ഞുകുത്തി. ഇതിലുള്ള വേദന ബിജെപിക്ക് മാറിയിട്ടില്ല. കുമ്മനം രാജശേഖരന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയ സംഭവമാണ് ഇത്.
നിയമം കർക്കശമാക്കുന്നതിലൂടെ ഇതര മതസ്ഥർ തങ്ങൾക്കൊപ്പം വരുമെന്ന് ബി ജെ പിയുടെ ഡൽഹിയിലെ ബുദ്ധികേന്ദ്രങ്ങൾ മനസിലാക്കുന്നു. കേരളത്തിലെ ബിജെപി നേതാക്കളെ അവരുടെ പാട്ടിനുവിട്ട ശേഷം അമിത് ഷാ രഹസ്യാന്വേഷണ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് കേരള പ്ലാന് രൂപം കൊടുക്കുന്നത്. ക്രൈസ്തവ, ഇസ്ലാം മത വിഭാഗങ്ങളെ പിടിക്കാൻ ബിജെപി ഏറെ നാളായി ശ്രമിക്കുന്നുണ്ട്. അതിനുള്ള വഴിയാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ഒന്നര കൊല്ലം കൊണ്ട് കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇവർ കരുതുന്നു.
ഇസ്ലാം മത വിശ്വാസികൾ ബി ജെ പിക്കൊപ്പം ചേരുമെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾ വിശ്വസിക്കില്ല. എന്നാൽ ഗുജറാത്തിൽ ബി ജെ പി ജയിക്കുന്നത് ഇസ്ലാം മത വിശ്വാസികളെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാണ്. അതേ തന്ത്രം തന്നെയാണ് ബിജെപി കേരളത്തിൽ സ്വീകരിക്കാൻ പോകുന്നത്.
https://www.facebook.com/Malayalivartha


























