റോയിച്ചായന്‍ മരിച്ചിട്ടും... സ്വന്തം കെട്ടിയോന്‍ മരിച്ചിട്ടും ജോളി ജോസഫ് പിടിച്ച് നിന്നത് നാട്ടുകാര്‍ക്ക് ഉദാഹരണം; പെണ്‍കുട്ടികള്‍ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ കൗണ്‍സിലിംഗിന് ജോളിയുടെ വീട്ടില്‍ സ്ഥിരം എത്തിയിരുന്നു; പെണ്‍കുട്ടികള്‍ പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കണം; എന്‍ഐടി പ്രൊഫസര്‍ ജോളി ജോസഫിന് നാട്ടില്‍ പെരുത്ത പേര്
നമ്മളീ കാണുന്ന ജോളിയൊന്നുമല്ലായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് നാട്ടുകാര്‍ക്ക്. നാട്ടില്‍ ഉദാഹരണം പറയാന്‍ പറ്റിയ നല്ലൊരാള്‍. അല്ലെങ്കില്‍ നോക്കണേ സ്വന്തം ഭര്‍ത്താവ് മരിച്ചിട്ടും ആ വിഷമം ഉള്ളിലൊതുക്കി കുടുംബത്തെ ഭദ്രമായി നോക്കുന്നത്. ജോലിക്ക് ജോലി, പണത്തിന് പണം, പദവിക്ക് പദവി, വിശ്വാസത്തിന് വിശ്വാസം... അങ്ങനെ പോകുന്നു പ്രൊഫസര്‍ ജോളി ജോസഫിന്റെ വിശേഷണങ്ങള്‍. ജോളി കൂടത്തായിയിലെ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ കൗണ്‍സലിങ്ങും നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികള്‍ പഠിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ഉപദേശിച്ചിരുന്ന ജോളി ഇതിന് സ്വന്തം അനുഭവം ഉദാഹരണമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും വീട്ടുകാര്‍ ഉദാഹരണമായി പറയുന്നതും ജോളിയെയാണ്.
വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടോം തോമസിനോടും അധ്യാപികയായിരുന്ന അന്നമ്മയോടുമുണ്ടായിരുന്ന ആദരം എന്‍ഐടി അധ്യാപികയായ മരുമകള്‍ ജോളിയോടും നാട്ടുകാര്‍ക്കുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചിലര്‍ക്ക് ജോളി ടീച്ചറും മറ്റ് ചിലര്‍ക്ക് ജോളിയാന്റിയുമായിരുന്നു.
ഉന്നത പഠനത്തിന് ഉപദേശം തേടി അയല്‍ക്കാര്‍ ജോളിയെ സമീപിക്കുമായിരുന്നു. പ്ലസ് ടു പാസായപ്പോള്‍ എന്തിന് പോകണമെന്ന് നമ്മളെ പോലെ ആ നാട്ടുകാര്‍ക്കും സംശയം കൂടുതലായിരുന്നു. ആ സംശയം ദൂരീകരിച്ചതാകട്ടെ ജോളി ടീച്ചറും. എന്‍ട്രന്‍സ് കോച്ചിങ് കാര്യങ്ങളില്‍ എങ്ങനെ എവിടെ പോകണം എന്നുവരെ നിര്‍ദേശം നല്‍കി. റോയ്ച്ചായന്‍ മരിച്ച ശേഷം തനിക്ക് പിടിച്ചു നില്‍ക്കാനായത് ജോലിയുള്ളതു കൊണ്ടല്ലേ... അതുകൊണ്ട് മോള് വിഷമിക്കേണ്ട. എല്ലാം ശരിയാകുമെന്നാണ് ജോളി പറഞ്ഞിരുന്നതെന്ന് അയല്‍ക്കാര്‍ ഓര്‍ക്കുന്നു. ജോളിയുടെ ഉപദേശം കിട്ടിയ ചിലരെങ്കിലും രക്ഷപ്പെട്ടുവെന്നും നന്ദിയോടെ ഓര്‍ക്കുന്നുണ്ട്.
നാട്ടിലെ പൊതുപരിപാടികളിലും പള്ളിയിലെ ഡയറക്ടറിയിലും വരെ എന്‍ഐടി പ്രഫസര്‍ ജോളി ജോസഫ് സ്ഥിരം സാന്നിധ്യമായിരുന്നു. കൂടത്തായിയിലെ കൊലപാതക പരമ്ബരയിലെ ചുരുളുകള്‍ അഴിഞ്ഞു തുടങ്ങിയപ്പോഴാണ് ജോളിയുടെ എന്‍ഐടി പ്രൊഫസര്‍ വാദം അടക്കം പൊളിഞ്ഞത്. 2002 മുതല്‍ ഇവിടെ അധ്യാപികയായിരുന്നുവെന്ന് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ച ജോളിക്ക് എന്‍ഐടിയുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇവരെയാണല്ലോ കയ്യടിച്ച് സ്വീകരിച്ചതെന്നാണ് ഓര്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ചിരിയാണ് വരുന്നത്.
ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടുകയും അടുത്ത കൊലപാതകത്തിന് പ്രോത്സാഹനമാവുകയും ചെയ്‌തെന്ന ജോളി ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യത്തെ മൂന്ന് കൊലപാതകവും പിടിക്കപ്പെടാത്തത് പിന്നീടുള്ള ഓരോ കൊല നടത്താനുമുള്ള ധൈര്യം നല്‍കി. ഇതോടെയാണ് കൊലപാതകങ്ങള്‍ക്കിടയിലെ കാലയളവ് കുറഞ്ഞതെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ എല്ലാ ആശങ്കകളും നീങ്ങി പൂര്‍ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു. അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത് 2002ലായിരുന്നു. അന്ന് സയനൈഡല്ല കൊലപാതകത്തിന് ഉപയോഗിച്ചത് കീടനാശിനി ആയിരുന്നു. രണ്ടാമത്തെ കൊലപാതകം 6 വര്‍ഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു. കാലയളവ് കുറച്ച് മൂന്നാമത്തെ കൊലപാതകം മൂന്നുവര്‍ഷത്തിനകമാണ് നടത്തിയത്. 2011ല്‍ ഭര്‍ത്താവ് റോയി തോമസിന് സയനൈഡ് നല്‍കി കൊലപ്പെടുത്തി. സയനൈഡ് കലര്‍ത്തി നല്‍കിയതാകട്ടെ റോയിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിലും. അങ്ങനെ സ്‌നേഹിച്ചവരെ കൊന്നു തള്ളിയവളാണല്ലോ തങ്ങളുടെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയത് എന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha