ഇളവക്കോട്ട് കലവറ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നരവയസുകാരിയ്ക്ക് ദാരുണാന്ത്യം; ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റാർക്കും ഭക്ഷ്യവിഷബാധ ഏറ്റതായി സൂചനകളില്ല:- സംഭവത്തെത്തുടർന്ന് ഹോട്ടൽ താത്ക്കാലികമായി അടപ്പിച്ച് പോലീസ്- കുഴിമന്തി പോലുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

ഹോട്ടൽ ഭക്ഷണം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നരവയസുകാരിയ്ക്ക് ദാരുണാന്ത്യം. ചടയമംഗലം കള്ളിക്കാട് അംബിക സദനത്തിൽ സാഗർ - പ്രിയ ദമ്പതികളുടെ ഏക മകൾ ഗൗരി നന്ദയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഇന്നലെ ഹോട്ടൽ തുറന്നില്ല. ഉച്ചയോടെ ഭക്ഷ്യസുരക്ഷാ വിഭാഗം എത്തി ഹോട്ടൽ തുറപ്പിച്ച് ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ചു. വെൽഡിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ സാഗറും സുഹൃത്തുക്കളും തിങ്കളാഴ്ച വൈകുന്നേരം ചടയമംഗലത്തുള്ള ഒരു ഹോട്ടലിൽ നിന്നും ആഹാരം കഴിച്ചിരുന്നു. വീട്ടിലേക്ക് കുബ്ബൂസും കുഴിമന്തിയും വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. ഇത് കഴിച്ച ശേഷം രാത്രി 9.30ന് കുട്ടി ഉറങ്ങാൻ കിടന്നു.
12 മണിയോടെ വയറുവേദനയും അസ്വസ്ഥതയും പ്രകടിപ്പിച്ച കുട്ടിയെ ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം സന്ധ്യയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കൂടുതൽ അന്വേഷണവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വിലയിരുത്തി മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേ സമയം കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്നു വയസുകാരി മരിച്ച സംഭവത്തോടെ കുഴിമന്തി പോലുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം എന്ന് ഫുഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നൽകി. കുഴിമന്തി പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കുട്ടികളില്‍ ദഹന പ്രശ്‌നം ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇളവക്കോട്ടുള്ള കലവറ ഹോട്ടലിൽ നിന്നു വാങ്ങിയ കുഴിമന്തിയാണു മാതാപിതാക്കൾക്കൊപ്പം ഗൗരിയും കഴിച്ചത്. ഏറെക്കഴിയും മുൻപ് ഗൗരിക്കു വയറുവേദനയും ഛർദിയും ഉണ്ടായി. അഞ്ചലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച മറ്റാർക്കും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെത്തുടർന്നു പൊലീസ് ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഭക്ഷണത്തിന്റെ സാംപിൾ പരിശോധന റിപ്പോർട്ടും ലഭിച്ച ശേഷമേ കാരണം വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു. വെള്ളൂപ്പാറ ഗവ.യുപിഎസ് എൽകെജി വിദ്യാർഥിനിയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഭയപ്പാടുണ്ടാക്കിയത് കൊഞ്ചുബിരിയാണിയായിരുന്നു. വീട്ടുകാരുടെ ഒപ്പം വിനോദയാത്രക്ക് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനി അനാമിക കൊഞ്ചു ബിരിയാണി കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിച്ച സംഭവം എല്ലാവരിലും ഒരു ഭയപ്പാടുണ്ടാക്കിയിരുന്നു. കൊഞ്ചു കഴിച്ചതിന്റെ അലര്‍ജിമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെ കൊഞ്ചുബിരിയാണി ഒരു വില്ലനായി മാറുകയായിരുന്നു. ഇതിന് പിന്നാലെ സ്‌കൂളിലെ സഹപ്രവർത്തക കൊണ്ടുവന്ന കൊഞ്ചുബിരിയാണി കഴിച്ച് കൊല്ലം പരവൂർ പൊഴിക്കര സ്വദേശി പ്ലാങ്കാവിൽ വിട്ടിൽ ബിന്ദു.എസും മരണത്തിന് കീഴടങ്ങിയിരുന്നു. തിരുവല്ല സ്വദേശിനിയായ വിദ്യയും കൊഞ്ചു കറിയും നാരങ്ങാ വെള്ളവും കുടിച്ചതിന് പിന്നാലെ ഛര്‍ദിയെ തുടർന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. ഈ ആശങ്കകൾ മാറുംമുമ്പേയാണ് കൊല്ലത്ത് കുഴിമാന്തികഴിച്ച് മൂന്നരവയസുകാരി മരിച്ചുവെന്ന വാർത്തയും പുറത്ത് വന്നത്.
https://www.facebook.com/Malayalivartha





















