സംസ്ഥാന സര്‍ക്കാര്‍ എടുത്ത ചരിത്ര തീരുമാനത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും നിന്നതോടെ ഏറെ നിര്‍ണായകമായ ഒരു തീരുമാനത്തിന് അംഗീകാരമായി

സംസ്ഥാന സര്‍ക്കാര്‍ എടുത്ത ചരിത്ര തീരുമാനത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും നിന്നതോടെ ഏറെ നിര്‍ണായകമായ ഒരു തീരുമാനത്തിന് അംഗീകാരമായി. കേരളത്തിലെ അണ്‍ എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പ്രസവ അവധിയും മറ്റ് ആനുകൂല്യങ്ങളും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.
സംസ്ഥാനത്തെ ക്കഴിഞ്ഞ ഓഗസ്റ്റ് 29 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം തേടാന്‍ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനയച്ചതും.
നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്.കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും. നിയമത്തില്‍ പരിധിയില്‍ ഉള്‍പ്പെടുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ലഭ്യമാകും.
അണ്‍ എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചുകൊണ്ടുള്ള ബില്ല് ഈ വരുന്ന നിയമസഭാ സമ്മേളനത്തില്‍ വിദ്യഭ്യാസ വകുപ്പ് അവതരിപ്പിക്കാനിരിക്കെയാണ് ജീവനക്കാര്‍ക്ക് ഇരട്ടി മധുരമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര അംഗീകാരം ലഭിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് മുറവിളി കൂട്ടുന്നവര്‍ ഇതൊക്കെ മനസ്സിലാക്കണമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. കേരളത്തിന്റെ ദേശീയപാതാ വികസനം അടക്കമുള്ള പദ്ധതികളില്‍ അനുഭാവപൂര്‍വമായ നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിഥിന്‍ ഗഡ്ക്കരി ഇടപെട്ടതോടെ മണിക്കൂറുകള്‍ക്കുള്ളിലാണ് ദേശീയപാതാ സ്ഥലം ഏറ്റെടുപ്പിന് അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാലഞ്ച് തവണ ഇതിനായി തന്നെ കാണാന്‍ വന്നെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കാന്‍ നാണക്കേടാണെന്നും ഗഡ്ക്കരി ഉദ്യോഗസ്ഥരോട് പ്രതികരിച്ചത് വലിയ വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha





















