അടിമുടി ദുരൂഹത നിറഞ്ഞ് ആദർശ എന്ന പതിനാലുകാരന്റെ മരണം...പൂട്ടിക്കിടന്ന വീട്ടിൽ ആളനക്കം

2009 ഏപ്രിൽ അഞ്ചിനു രാമരശ്ശേരി ഏലായിലെ കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിജയവിലാസത്തിൽ വിജയകുമാറിന്റെയും ഷീജയുടെയും മകൻ ആദർശ് വിജയ്(14) മരിച്ചതുമായി ബന്ധപ്പെട്ടു സംഭവ ദിവസം തന്നെ പൊലീസിനോട് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നതായി വിവരം. എന്നാൽ ശക്തമായ സാഹചര്യത്തെളിവുകൾ ഉണ്ടായിരുന്നിട്ടും ആദർശ് വിജയിന്റെ ദുരൂഹ മരണം തെളിയാതെ പോയത് ലോക്കൽ പൊലീസ് അന്വേഷണത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്നു വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
അതോടൊപ്പം തന്നെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ ആൾ സാന്നിധ്യവും രാമരശ്ശേരി കലുങ്കിൽ സ്ഥിരം ഇരിക്കുന്നവരെയും സംശയപട്ടികയിൽപ്പെടുത്തി നാട്ടുകാർ പൊലീസിനെ അറിയിക്കുകയുണ്ടായിരുന്നു. എന്നാൽപോലും പാങ്ങോട് പൊലീസ് അന്നു കുട്ടിയുടെ മരണം മുങ്ങിമരണമായി എഴുതി കേസവസാനിപ്പിക്കാനാണു ശ്രമിച്ചത് തന്നെ. പോസ്റ്റുമോർട്ടം ദിവസം തന്നെ ഡോക്ടർ കുട്ടിയുടെ ശ്വാസകോശത്തിലോ ഉള്ളിലോ വെള്ളം കയറിയിട്ടില്ലെന്നു സൂചിപ്പിച്ചിരുന്നതായും തെളിഞ്ഞു. കൂടാതെ മഴയുണ്ടായിരുന്നിട്ടും കുളത്തിനു കരയിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ നനഞ്ഞിരുന്നില്ല എന്നതും ചോദ്യം ഉയർത്തുന്നു. ആരോ കുട്ടിയെ അപകടപ്പെടുത്തിയ ശേഷം കുളത്തിൽ കൊണ്ടിട്ടതാകാൻ സാധ്യതയുണ്ടെന്ന സംശയം ഉയരുന്നു.
അതേസമയം കുളം വറ്റിച്ചപ്പോൾ മൺവെട്ടിയുടെ കൈ ലഭിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതക സൂചനയുണ്ടാകുകയും ഫൊറൻസിക് റിപ്പോർട്ടിൽ വസ്ത്രത്തിൽ പീഡനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്നും ലോക്കൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചകളുണ്ടായെന്നും ഉന്നത ഉദ്യോഗസ്ഥരും മനസ്സിലാക്കുന്നത്. ഇതിനിടയിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
https://www.facebook.com/Malayalivartha





















