കൂടത്തായിയില്‍ ഭര്‍ത്താവിന്റെ കുടുംബ സ്വത്ത് തട്ടിയെടുക്കുന്നതിനായി ജോളി ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ പിതാവിനെയും കൊലപ്പെടുത്തി വ്യാജ ഒസ്യത്ത് സൃഷ്ടിച്ചപോലെ തിരുവനന്തപുരത്തും സമാന സംഭവം നടന്നു

കൂടത്തായിയില്‍ ഭര്‍ത്താവിന്റെ കുടുംബ സ്വത്ത് തട്ടിയെടുക്കുന്നതിനായി ജോളി ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ പിതാവിനെയും കൊലപ്പെടുത്തി വ്യാജ ഒസ്യത്ത് സൃഷ്ടിച്ചപോലെ തിരുവനന്തപുരത്തും സമാന സംഭവം നടന്നു. ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിലെ മുന്‍ മെത്രോപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ദീയെസ്‌കോറസ് തിരുമേനിയുടെ ഭൂമി വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിച്ചെടുത്ത കേസിലെ മുഖ്യസാക്ഷിയായിരുന്ന പുന്നൂസ് കുര്യന്റെ വാഹനാപകടം കൊലപാതകമായിരുന്നെന്നാണ് ഇടവകയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. ഇതേ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കാനൊരുങ്ങുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഫാദര്‍ വര്‍ഗീസ് തോമസ് മലയാളിവാര്‍ത്തയോട് പറഞ്ഞു.
ഗീവര്‍ഗീസ് മാര്‍ ദീയെസ്‌കോറസ് തിരുമേനിയുടെ പേരില്‍ പാങ്ങപ്പാറ വില്ലേജിലെ മണ്‍വിളയിലുള്ള 50 സെന്റ് ഭൂമി സഭയിലെ ഒരു വൈദികന്റെ സഹായത്തോടെ തമിഴ്‌നാട് സ്വദേശി കരുണാകനെ ഉപയോഗിച്ച് വ്യാജ ഒസ്യത്ത് ഉണ്ടാക്കി തട്ടിയെടുത്തതിനെ തുടര്‍ന്നാണ് സംഭവം വിവാദമാകുന്നത്. ഇതേ തുടര്‍ന്ന് കേസ് കോടതിയിലാണ്. തിരുമേനിയുടെ അടുപ്പക്കാരനായിരുന്നു എല്‍.ഐ.സി ജീവനക്കാരനായിരുന്ന പുന്നൂസ് കുര്യന്‍. ഭൂമി തട്ടിപ്പിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പുന്നൂസ് കോടതിയില്‍ ബോധ്യപ്പെടുത്തുമെന്ന് ഉറപ്പായതോടെ വാഹനാപകടത്തില്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം.
തട്ടിയെടുക്കാന്‍ തയ്യാറായ വൈദികനും കരുണാകരനും ഒരേ നാട്ടുകാരാണ്. കരുണാകരനെ ഗീവര്‍ഗീസ് മാര്‍ ദീയെസ്‌കോറസിന്റെ വേഷം കെട്ടിച്ച് രജിസ്ട്രാഫീസില്‍ എത്തിച്ചാണ് ഒസ്യത്തില്‍ ഒപ്പിടീച്ചതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ പറഞ്ഞു. ഗീവര്‍ഗീസ് മാര്‍ ദീയെസ്‌കോറസ് സ്വന്തം പേരില്‍ വാങ്ങിയ ഭൂമിയുടെ പ്രമാണം അരമനയില്‍ നിന്ന് മോഷണം പോയിരിക്കുകയാണ്. അതേക്കുറിച്ച് ഭദ്രാസന തലത്തില്‍ അന്വേഷിക്കാന്‍ ഇപ്പോഴത്തെ മെത്രാപൊലീത്ത ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തയ്യാറാകുന്നില്ല. സംഭവത്തില്‍ അദ്ദേഹത്തിനുള്ള പങ്കിനെ കുറിച്ച് പുന്നൂസ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നെന്ന് ഫാദര്‍ വര്‍ഗീസ് തോമസ് പറഞ്ഞു. ഗീവര്‍ഗീസ് മാര്‍ ദീയെസ്‌കോറസ് തിരുമേനിയുടെ പേരില്‍ ഭൂമി ഉണ്ടായിരുന്നില്ലെന്നാണ് ഭദ്രാസനത്തിന്റെ വാദം. അതിനെതിരെ ഫാ. വര്‍ഗീസ് തോമസ് തിരുവനന്തപുരം കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.
കേസില്‍ നിന്ന് പിന്മാറാന്‍ ശക്തമായ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെങ്കിലും പുന്നൂസ് വഴങ്ങിയില്ല. അപകടത്തില്‍ മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വധഭീഷണിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി ഉള്ളൂരിലെ തിരുമേനിയാണെന്ന് (ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ) പുന്നൂസ് ഇളയമകളോട് പറഞ്ഞിരുന്നു. തിരുവനന്തപുരം എം.ജി കോളജിന് മുന്നില്‍ വെച്ച് പുറകേ വന്ന കാറിടിച്ചാണ് പുന്നൂസ് മരിച്ചത്. വണ്‍വേയില്‍ അത്തരത്തിലൊരു അപകടം നടന്നത് ആസൂത്രിതമാണെന്നാണ് ആക്ഷേപം. പുന്നൂസിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ പോലും ഇടവക അധികാരികള്‍ തയ്യാറായില്ല. തുടര്‍ന്ന് കത്തോലിക്കാ സഭയുടെ പള്ളിയിലാണ് സംസ്‌കാരം നടത്തിയത്. ഭാര്യയും രണ്ട് പെണ്‍കുട്ടുകളും കന്യാസ്ത്രീകളായ രണ്ട് സഹോദരിമാരുമാണ് സഹോദരിക്കുള്ളത്. സഭ അധികാരികളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം അവര്‍ക്കന്ന് കേസിന് പോകാനായില്ല. കൂടത്തിയിയിലെ സംഭവം പുറത്തായതോടെയാണ് പുന്നൂസിന്റെ മരണം കൊലപാതകമാണെന്ന തങ്ങളുടെ സംശയം ബലപ്പെട്ടതെന്ന് ഫാ. വര്‍ഗീസ് തോമസ് പറഞ്ഞു.
ഭദ്രാസന മാനേജിങ്ങ് കമ്മിറ്റിയില്‍ വച്ച് ബാഠഗ്‌ളൂരില്‍ പ്രമുഖവ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ മാനേജിങ്ങ് കമ്മറ്റി അംഗം പുന്നൂസ് കുര്യനെതിരെ വധഭീഷണി മുഴക്കിയിരുന്നു. ഇരുവരും തമ്മില്‍ കയ്യാങ്കളി നടന്നതിനും സാക്ഷികളുണ്ട്. ഏതാനും ദിവസം കഴിഞ്ഞ് 2015 ജൂലായി 19ന് പുന്നൂസ് കുര്യന്‍ ദുരൂഹസാഹചര്യത്തില്‍ വാഹനമിടിച്ച് അത്യാഹിതനിലയിലാവുകയും 23ന് മരണപ്പെടുകയും ചെയ്തു. ഇടിച്ചിട്ട കാര്‍ കണ്ടെത്താനാവാത്തതും ദുരൂഹമാണ്. അതിനാല്‍ പുന്നൂസിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.
https://www.facebook.com/Malayalivartha






















