കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഇന്നലെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത് തികച്ചും കൂളായി .... അകമ്പടി വന്ന വനിത പൊലീസിനോടും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം പുഞ്ചിരിയോടെ സംസാരം... മുഖം മറയ്ക്കാതെ മജിസ്‌ട്രേറ്റിനു മുന്നില്‍...

കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഇന്നലെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത് തികച്ചും 'ജോളി' മൂഡിലായിരുന്നു. സുഖമില്ലാത്തതിനാല്‍ നില്‍ക്കാനും ഇരിക്കാനും പറ്റുന്നില്ലെന്ന് വ്യാഴാഴ്ച പയ്യോളിയില്‍ വെച്ച് പൊലീസിനോട് പരാതിപ്പെട്ടതായിരുന്നു ജോളി എന്നാല്‍ ഇന്നലെ കോടതിയില്‍ ഹാജാരക്കാന്‍ അകമ്പടി വന്ന വനിത പൊലീസിനോടും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം ജോളി തലയുയര്‍ത്തി പുഞ്ചിരിയോടെ സംസാരിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ചുരിദാറിന്റെ ഷാളില്‍ മൂടിയ മുഖം, മറക്കാതെയാണ് ഇത്തവണ കോടതിയില്‍ മജിസ്‌ട്രേറ്റിനെ കാത്തിരുന്നത്. വൈകീട്ട് 3.20നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍. ഹരിദാസിന്റെയും വനിത പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. കമലാക്ഷിയുടെയും നേതൃത്വത്തിലുള്ള സംഘം കോടതിയിലെത്തിയത്.
മുമ്പ് രണ്ടുതവണയും ജോളിയെ എത്തിച്ചപ്പോള്‍ ആയിരത്തോളം പേര്‍ തടിച്ചുകൂടിയിരുന്നുവെങ്കിലും ഇന്നലെ നൂറില്‍ താഴെ പേരാണ് റോഡരികിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുതവണയും മാധ്യമങ്ങളെ തുറന്ന കോടതിയില്‍നിന്ന് പൊലീസ് വിലക്കിയിരുന്നെങ്കിലും ഇത്തവണ മാധ്യമപ്രവര്‍ത്തകര്‍ക്കും കോടതിമുറിയില്‍ പ്രവേശനം നല്‍കി. മജിസ്‌ട്രേറ്റ് എത്തിയത് 20 മിനിറ്റിന് ശേഷമായിരുന്നു.
ഇതിനിടയില്‍ ആളൂര്‍ അസോസിയേറ്റ്‌സിലെ അഭിഭാഷകര്‍ ജോളിയുമായി ഒരുതവണ സംസാരിച്ചു. എന്നാല്‍, വീണ്ടും സംസാരിക്കാന്‍ വനിത പൊലീസ് ഇന്‍സ്‌പെക്ടര്‍ അനുവദിച്ചില്ല. 3.40ന് നടപടികള്‍ തുടങ്ങിയപ്പോള്‍ പരാതിയൊന്നുമില്ലെന്ന് ജോളിയും പ്രജികുമാറും പറഞ്ഞു.
മാനസികപ്രയാസമുള്ളതായി രണ്ടാം പ്രതി എം.എസ്. മാത്യു പറഞ്ഞു. പ്രജികുമാറിന്റെ ഭാര്യ ശരണ്യ കോടതിയുടെ അനുമതിയോടെ ഭര്‍ത്താവുമായി സംസാരിച്ചു. പ്രജികുമാറിന് ജയിലില്‍ ഇടാന്‍ വസ്ത്രങ്ങളും ശരണ്യ എത്തിച്ചിരുന്നു. ധൈര്യത്തോടെ ഇരിക്കാനും നന്നായി ഉറങ്ങാനും പ്രജികുമാറിനെ ഭാര്യ ഉപദേശിച്ചു. മാത്യുവിന്റെയും ജോളിയുടെയും ബന്ധുക്കളാരും വെള്ളിയാഴ്ചയും കാണാനെത്തിയില്ല.
"
https://www.facebook.com/Malayalivartha






















