'നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ... മൂന്നുമാസത്തെ ഇടവേളകളിൽ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെ കൊലപ്പെടുത്താൻ നടത്തിയ ശ്രമം വിജയിച്ചെന്ന് കരുതി ഫോണിലൂടെ കള്ളക്കണ്ണീരൊരുക്കി ജോളിയാമ ജോസഫ്:- വിഷമേറ്റ് ബോധമില്ലാതെ വായിൽ നിന്ന് നുരയും പതയും വന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുമ്പോഴും കൂടെയുണ്ടായിരുന്നത് സൈക്കോ കില്ലർ:- വിഷാംശം ശരീരത്തില്‍ കടന്നതിന്റെ ലക്ഷണങ്ങളുണ്ടല്ലോ എന്ന ഡോക്ടറിന്റെ വാക്കുകളിൽ പോലും ആരും ജോളിയെ സംശയിച്ചില്ല- കൊലപ്പെടുത്താൻ ശ്രമിച്ചത് രണ്ട് തവണ
വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കൾ കൈക്കലാക്കാൻ ജോളിയെ സഹായിച്ച അന്നത്തെ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെയും ജോളി രണ്ടുതവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തിലെ സി.ഐ.യോടാണ് ജോളി ഇക്കാര്യമറിയിച്ചത്. ജയശ്രീയുടെ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതായി നേരത്തേ അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ജയശ്രീയുടെ മകൾ അവശയായിരുന്നപ്പോൾ ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന് ഓട്ടോ ഡ്രൈവർ പത്മദാസ് വെളിപ്പെടുത്തിയിരുന്നു. പക്ഷെ രണ്ടുതവണ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ജോളിയുടെ വെളിപ്പെടുത്തല്‍ ചോദ്യം ചെയ്ത അന്വേഷണ സംഘത്തെ ശരിക്കും ഞെട്ടിച്ചു.
മൂന്നുമാസത്തെ ഇടവേളകളിലായിരുന്നു ഈ രണ്ട് ശ്രമങ്ങളും നടന്നത്. എന്നാല്‍, കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതോടെ ജോളിയുടെ പദ്ധതി പാളിപ്പോവുകയും കുഞ്ഞ് രക്ഷപ്പെടുകയുമായിരുന്നു. ഒരുതവണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിച്ച ഡോക്ടര്‍ വിഷാംശം ശരീരത്തില്‍ കടന്നതിന്റെ ലക്ഷണങ്ങളുണ്ടല്ലോ എന്ന് ഡോക്ടർ പറഞ്ഞിരുന്നതായും ജയശ്രീ പറയുന്നു. കൂടത്തായിയില്‍ വാടകയ്ക്ക് താമസിക്കുന്ന കാലത്തായിരുന്നു ഈ സംഭവങ്ങളെല്ലാം അരങ്ങേറിയിരുന്നത്. കുഞ്ഞ് വിഷമേറ്റ് ബോധമില്ലാതെ വീണ രണ്ടുതവണയും ജോളി തന്നെയാണ് വിവരം ജയശ്രീയെ അറിയിച്ചത്.
ഇതിലൊരിക്കല്‍ ''നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ'' എന്ന് ജോളി വിളിച്ചുകരയുകയും ചെയ്തിരുന്നു. ജോളി രണ്ടുതവണ മകളെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി തഹസിൽദാർ ജയശ്രീ നേരത്തെ പൊലീസിനു മൊഴി നൽകിയിരുന്നു. മകളുടെ വായിൽ നിന്നും നുരയും പതയും വരുന്നതായി രണ്ടുതവണ തന്നെ വിളിച്ചു പറഞ്ഞതും ജോളിയാണെന്നായിരുന്നു ജയശ്രീയുടെ മൊഴി.
ഏറെ വര്‍ഷങ്ങള്‍ക്കുശേഷം പിറന്ന കുഞ്ഞായതിനാല്‍ കുട്ടിയെ ശ്രദ്ധിക്കാന്‍ മാത്രം മറ്റാരെങ്കിലുമുണ്ടാകുമായിരുന്നു. എന്‍.ഐ.ടി. അധ്യാപികയെന്ന നിലയില്‍ സ്ഥാപിച്ചെടുത്ത ബന്ധമാണ് ജോളിക്ക് ജയശ്രീയുമായി ഉണ്ടായിരുന്നത്. കൂടെക്കൂടെയുള്ള കൂടിക്കാഴ്ചകള്‍ വീട്ടില്‍ പോകുന്നതിലേക്കും മകളെ പരിചരിക്കുന്നതിലേക്കും വളരുകയായിരുന്നു. അങ്ങനെയാണ് ജോളിയുടെ സാന്നിധ്യം അവിടെയുണ്ടാകുന്നത്. ജോളിയുടെ പെരുമാറ്റത്തില്‍ ജയശ്രീക്കോ വീട്ടിലുള്ള മറ്റുള്ളവര്‍ക്കോ പോലീസ് പറയുന്നതുവരെ സംശയം തോന്നിയിരുന്നില്ല. രണ്ടുതവണ കുട്ടി തളര്‍ന്നുവീഴുമ്പോഴും ജോളി വീട്ടിലുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടിയെ ഒരുതവണ മെഡിക്കല്‍ കോളേജിലും ഒരുതവണ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് കൊണ്ടുപോയത്. ആദ്യതവണ പിടിക്കപ്പെടാതിരുന്നതാണ്
രണ്ടാമതും കുറ്റംചെയ്യാനുള്ള ധൈര്യം ജോളിക്ക് നല്‍കിയത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ജയശ്രീക്കൊപ്പം ജോളിയുമുണ്ടായിരുന്നു. രണ്ടിടത്തുനിന്നും ചികിത്സാരേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ജയശ്രീയുടെ മകളെ കൂടാതെ മറ്റു നാലുപേരെ കൂടി കൊല്ലാൻ ജോളി ശ്രമിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ആദ്യഭർത്താവ് റോയിയുടെ സഹോദരിയുടെ മകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 3 പെൺകുട്ടികൾക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തിൽത്തന്നെ പൊലീസ് അറിഞ്ഞിരുന്നു. വീട്ടുകാരുടെ വിശദമായ മോഴിയും രേഖപ്പെടുത്തി. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികൾ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായിരുന്നില്ല.
https://www.facebook.com/Malayalivartha