വത്തിക്കാൻ കേഴുന്നു; മാർ ജോർജ് ആലഞ്ചേരിയുടെ ഭരണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്; അങ്കമാലി അതിരൂപത ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട് വത്തിക്കാനിൽ പരാതി പ്രവാഹം

മാർ ജോർജ് ആലഞ്ചേരിയുടെ ഭരണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. അങ്കമാലി അതിരൂപത ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വത്തിക്കാനിൽ പരാതി പ്രവാഹം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം അദ്ദേഹത്തിൽ എത്തിച്ചേർന്ന ഭരണചുമതല വീണ്ടും കൈവിട്ട് പോകുമെന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
കര്‍ദിനാള്‍ ഉള്‍പ്പെട്ട അലക്സിയൻ ബ്രദേഴ്സ് ഭൂമിയിടപാട് കേസിൽ കാക്കനാട് സിജെഎം കോടതിയാണ് സ്വമേധയാ കേസെടുത്തത്. അന്നത്തെ അതിരുപത പ്രൊക്യൂറേറ്ററായിരുന്ന ഫാ.ജോഷി പുതുവയ്‌ക്കെതിരെയും പ്രാഥമദൃഷ്ട്യ കേസ് നിലനില്‍ക്കുമെന്ന് കാക്കനാട് സി.ജെ.എം കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനാകുറ്റം എന്നിവയാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് കര്‍ദിനാളും ഫാ.ജോഷി പുതുവയും നേരിട്ട് കോടതിയില്‍ ഹാജരാകണം. അതിന് മുമ്പ് കർട്ടിനാളിന്റെ അധികാരം പൂർണമായും എടുത്തുകളയാനാണ് സഭക്കെതിരെ നിലകൊള്ളുന്നവർ ശ്രമിക്കുന്നത്.
അലക്‌സിയന്‍ ബ്രദേഴ്‌സ് സന്യാസ സമൂഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി അതിരൂപതയ്ക്ക് നല്‍കിയ ഭൂമിയാണ് മറിച്ചുവിറ്റത്. അലക്‌സിയന്‍ ബ്രദേഴ്‌സുമായി ഭൂമി കൈമാറ്റ സമയത്ത് അതിരൂപത ഉണ്ടാക്കിയ കരാര്‍ മറച്ചുവച്ചായിരുന്നു വില്‍പ്പന. 16 ആധാരങ്ങളായി മുറിച്ചാണ് ഭൂമി വിറ്റത്. ഇതില്‍ മൂന്നു ആധാരങ്ങളില്‍ നടന്ന വില്‍പ്പന ചൂണ്ടിക്കാട്ടിയാണ് ജോഷി വര്‍ഗീസ് എന്നയാളാണ് കോടതിയെ സമീപിച്ചത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മറ്റ് ഏഴു കേസുകള്‍ കൂടി കര്‍ദിനാളിനെതിരെയുണ്ട്. ഇതിൽ പരാതിക്കാർ കർദ്ദിനാളിനെതിരെ നില കൊള്ളുന്ന ടീമിലെ അംഗങ്ങൾ തന്നെയാണ്.
30 സെൻ്റ് ഭൂമി വിറ്റ് 1,12,27340 രൂപയാണ് കാണിച്ചിരിക്കുന്നതെങ്കിലും ഇതിൽ പകുതി തുക പോലും അതിരൂപതയുടെ അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ഈ വര്‍ഷം ഏപ്രിലിൽ അതിരൂപതയുടെ മറ്റൊരു ഭൂമിയിടപാടിലും ആലഞ്ചേരിയ്ക്കെതിരെ കോടതി കേസെടുത്തിരുന്നു. അന്ന് വിവാദായ ഭൂമിയിടപാടിൽ അതിരൂപതയ്ക്ക് ആദായ നികുതി വകുപ്പ് മൂന്നുകോടി രൂപ പിഴ ചുമത്തിയിരുന്നു.തുക എവിടെ പോയെന്ന് കർദ്ദിനാളോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതുവരെ വിശദീകരിച്ചിട്ടില്ല. പക്ഷേ അക്കാര്യം കർദ്ദിനാളിന് കോടതിയെ അറിയിക്കേണ്ടി വരും.
ഭൂമിയിടപാടിൽ കര്‍ദിനാള്‍ പ്രതിക്കൂട്ടിലായതോടെ അതിരൂപതയിലെ വലിയൊരു വിഭാഗം വൈദികര്‍ ഇദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അതിരൂപതയുടെ ഭരണകാര്യങ്ങളിൽ നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയെ നീക്കിയ ശേഷം പാലക്കാട് രൂപത മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്തിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി വത്തിക്കാൻ നിയമിച്ചിരുന്നു. എന്നാൽ ഭൂമിയിടപാടിൽ വത്തിക്കാനിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ കര്‍ദിനാള്‍ ആലഞ്ചേരിയ്ക്ക് വത്തിക്കാൻ ഭരണച്ചുമതല തിരിച്ചു നൽകിയിരുന്നു. ഇതാണ് വീണ്ടും ഇല്ലാതാകാൻ പോകുന്നത്.
ചുരുക്കത്തിൽ കേരളമെന്നു കേട്ടാൽ വത്തിക്കാൻ ഓർക്കുന്നത് മാർ ജോർജ് ആലഞ്ചേരിയെയാണ്. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കിൽ ചെയ്തത് ആരാണെന്ന് പറയാനും പിതാവ് തയ്യാറല്ല.
https://www.facebook.com/Malayalivartha

























