അറബിക്കടലിലെ 'മഹ' ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു

അറബിക്കടലിലെ 'മഹ' ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു. ബുള്‍ബുള്‍ എന്നാണ് ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത്. ഇതും മഹയെപ്പോലെ അതിതീവ്ര ചുഴലിയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. വെള്ളിയാഴ്ചയോടെ കാറ്റ് അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല.
സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മഹ ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ഗുജറാത്ത് തീരത്ത് ദിയുവിനു സമീപത്തായി വീശും. അതിതീവ്ര ചുഴലിക്കാറ്റായിരുന്ന മഹയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
ഈവര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഉണ്ടായത് ആറ് ചുഴലിക്കാറ്റുകളാണ്. ബുള്‍ബുള്‍കൂടി വരുന്നതോടെ ഇത് ഏഴാവും. 2018-ല്‍ ഉണ്ടായത് ഏഴു ചുഴലിക്കാറ്റുകള്‍. കാറ്റിന്റെ എണ്ണത്തില്‍ 33 വര്‍ഷത്തെ റെക്കോഡാണ് കഴിഞ്ഞവര്‍ഷം തകര്‍ന്നത്.
മഹാ ചുഴലികൊടുങ്കാറ്റിന്‍റെ നേരിട്ടല്ലാത്ത ആഘാത ഫലമായി ബുധനാഴ്ച ഒമാനിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 'മഹാ' കാറ്റഗറി രണ്ടിലേക്കുള്ള ചുഴലികൊടുങ്കാറ്റായി ഉയർന്നതായും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. കാറ്റിന്‍റെ കേന്ദ്രഭാഗത്തിന് മണിക്കൂറിൽ 175 കിലോമീറ്റർ വരെയാണ് വേഗത.
ഒമാനിലെ മസീറ ദ്വീപിൽ നിന്ന് 620 കിലോമീറ്റർ അകലെയാണ് കാറ്റിന്‍റെ സ്ഥാനം. തിങ്കളാഴ്ച രാത്രിയോടെ 'മഹാ' കൂടുതൽ ശക്തിയാർജിക്കും. ഇറാൻ തീരത്ത് നിന്നുള്ള ന്യൂനമർദ പാത്തിയുടെ ഫലമായി ചൊവ്വാഴ്ച ഇന്ത്യൻ തീരത്തേക്ക് തന്നെ ദിശമാറാനാണ് സാധ്യത. ദിശമാറിയ ശേഷം ഇന്ത്യൻ തീരത്തേക്കുള്ള യാത്രയിൽ കാറ്റ് ദുർബലമാവുകയും ചെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം വക്താവ് അറിയിച്ചു.'മഹാ' ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോ ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകരും അഭിപ്രായപ്പെട്ടു.
ഒരേസമയം രണ്ട് ചുഴലിക്കാറ്റുകള്‍ രൂപപ്പെടുകയെന്ന അപൂര്‍വ പ്രതിഭാസത്തിനാണ് അറബിക്കടല്‍ സാക്ഷ്യം വഹിക്കുന്നത്.ഒമാനാണ് 'മഹ' എന്ന പേര് നല്‍കിയിരിക്കുന്നത്. ഇൗ വര്‍ഷം അറബിക്കടലില്‍ രൂപംകൊള്ളുന്ന നാലാമത്തെ ചുഴലിക്കാറ്റ് ആണ് ഇത്. വായുവും ഹിക്കയുമാണ് മറ്റു രണ്ടെണ്ണം.1972നുശേഷം ഇതാദ്യമായാണ് ഒരേസമയം അറബിക്കടലില്‍ രണ്ട് കാറ്റുകള്‍ രൂപം കൊള്ളുന്നതെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 2015ല്‍ 'ചപല' ചുഴലിക്കൊടുങ്കാറ്റ് യമനില്‍ കരതൊട്ടതിനു തൊട്ടുപിന്നാലെ 'മേഘ്' രൂപപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























