ഒരു കുഞ്ഞിന് വേണ്ടിയുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എസ്.എ.ടി. ആശുപത്രിയിൽ നിമിഷങ്ങളുടെ ഇടവേളയിൽ പിറന്ന പഞ്ചരത്നങ്ങളിൽ നാലുപേർ അമ്മയുടെ സ്നേഹത്തണലിൽ നിന്ന് ഇരുപത്തിനാലാം വയസിൽ വിവാഹിതരാകുന്നു: കാരണവരാകുന്നത് ഏക ആൺ തരി ഉത്രജൻ:വിവാഹം ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിൽ

ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ, എന്നും മലയാളികള്‍ ഓര്‍മിക്കുന്ന ഒരമ്മയുടെ വയറ്റിൽ ഒന്നിച്ച് പിറന്ന ആ പഞ്ചരത്‌നങ്ങളിൽ നാലുപേർ ഒരേ ദിവസം വിവാഹിതരാവുന്നു. പോത്തൻകോട് നന്നാട്ടുകാവിൽ ‘പഞ്ചരത്ന’ത്തിൽ വീട്ടിൽ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവർ ഒരേദിനത്തിൽ പുതുജീവിതത്തിലേക്കു കടക്കുമ്പോൾ ഏക സഹോദരൻ ഉത്രജൻ പെങ്ങന്മാരുടെ താലികെട്ടിനു കാരണവരാകും. ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിലാണു വിവാഹം.
ഒരു കുഞ്ഞിന് വേണ്ടിയുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു എസ്.എ.ടി. ആശുപത്രിയിൽ നിമിഷങ്ങളുടെ ഇടവേളയിൽ 1995 നവംബറിൽ അഞ്ചുപേരും ജനിച്ചത്. ഉത്രം നാളിലാണ് പഞ്ചരത്‌നങ്ങൾ ജനിച്ചത്. അതുകൊണ്ടാണ് ഉത്ര, ഉത്രജ, ഉത്രജൻ, ഉത്തര, ഉത്തമ എന്നിങ്ങനെ ഇവർക്ക് പേരിട്ടതും. 2005 ഫെബ്രുവരി 17ന് ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിനുശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്കു തണലായി രമാദേവി ജീവിച്ചു. പ്രതിസന്ധികളെ തൂത്തെറിയാൻ പല ദിക്കുകളിൽനിന്നും കരങ്ങൾ നീണ്ടു. കടങ്ങൾ വീട്ടി. ജില്ലാസഹകരണ ബാങ്കിൽ രമയ്ക്ക് സർക്കാർ ജോലിനൽകി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ അമ്മയുടെ സ്നേഹത്തണലിൽ നിന്ന് ഇരുപത്തിനാലാം വയസിൽ പുത്തൻ ജീവിതത്തിനൊരുങ്ങുകയാണ് നാലു മക്കളും.
ഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരൻ. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്‌തീഷ്യാ ടെക്‌നിഷ്യനായ ഉത്രജയെ കുവൈത്തിൽ അനസ്‌തീഷ്യാ ടെക്‌നിഷ്യൻ പത്തനംതിട്ട സ്വദേശി ആകാശാണ് ജീവിതസഖിയാക്കുന്നത്. ഓൺലൈനിൽ മാധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്‌സ്തീഷ്യാ ടെക്‌നീഷ്യനായ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലിചാർത്തും.
കേരളക്കര ഏറെ ആശ്ചര്യത്തോടെയും ആകാംക്ഷയോടെയും ശ്രവിച്ച വാര്‍ത്തയായിരുന്നു പഞ്ചരത്‌നങ്ങളുടെ ജനനം. അന്ന് മാധ്യമങ്ങളില്‍ എല്ലാം മുന്‍പേജില്‍ ഈ വാര്‍ത്ത വന്നു. പിന്നീട് ആ അഞ്ചു കുഞ്ഞുങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി കേരളം കൂടുതല്‍ അറിഞ്ഞു. ഇവരുടെ ചോറൂണൂം പേരിടലും എല്ലാം കേരളീയര്‍ അറിഞ്ഞു. അഞ്ച് കുഞ്ഞുങ്ങളും ഒന്നിച്ചു സ്കൂളിൽ പോയതും പരീക്ഷകളിലെ ജയവും ഒന്നിച്ച് വോട്ടുചെയ്തതും എല്ലാം വാർത്തകളിൽ നിറഞ്ഞു.
https://www.facebook.com/Malayalivartha

























