കൂടത്തായി കൊലപാതകപരമ്പരയിലൂടെ ലോകമാധ്യമങ്ങളില്‍ വരെ ഇടംനേടിയ കുപ്രസിദ്ധ കൊലയാളി ജോളി ജോസഫിനെ വെല്ലുന്ന മറ്റൊരു സയനൈഡ് കൊലയാളി പിടിയില്‍

കൂടത്തായി കൊലപാതകപരമ്പരയിലൂടെ ലോകമാധ്യമങ്ങളില്‍ വരെ ഇടംനേടിയ കുപ്രസിദ്ധ കൊലയാളി ജോളി ജോസഫിനെ വെല്ലുന്ന മറ്റൊരു സയനൈഡ് കൊലയാളി പിടിയില്‍. ജോളി സ്വത്തിനായി ആറ് പേരെ കൊലപ്പെടുത്തിയെങ്കില്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി എന്ന ശിവ പണം തട്ടിയെടുക്കാനാണ് ഒരു വര്‍ഷത്തിനിടെ സയനൈഡ് പ്രസാദം നല്‍കി പത്ത് പേരെ കൊലപ്പെടുത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. 2018 ഫെബ്രുവരി്ക്കും 2019 ഒക്ടോബര്‍ 16നും ഇടയില്‍ കൃഷ്ണ, ഈസ്റ്റ്‌വെസ്റ്റ് ഗോദാവരി ജില്ലകളിലാണ് കൊലപാതകം നടത്തിയത്.
പെട്ടെന്ന് സമ്പന്നരാകണമെന്ന് ആഗ്രഹിക്കുന്നവരെ, തനിക്ക് അതീന്ത്രിയ ജ്ഞാനമുണ്ടെന്നും അതിനാല്‍ ഭൂമിയില്‍ കുഴിച്ചിട്ടിരിക്കുന്ന നിധികളും രത്‌നങ്ങളും കാട്ടിത്തരാമെന്നും കയ്യിലുള്ള സ്വര്‍ണം ഇരട്ടിയാക്കാമെന്നും വാഗ്ദാനം നല്‍കായാണ് ആളുകളെ ഇയാള്‍ വലയിലാക്കിയത്. ആദ്യമാദ്യം കാണാനെത്തിയവരെ വിശ്വസിപ്പിക്കാനായി കയ്യില്‍ നിന്ന് സ്വര്‍ണവും വ്യാജരത്‌നങ്ങളും മറ്റും നല്‍കിയിരുന്നു. അങ്ങനെ കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. സ്വര്‍ണം ഇരട്ടിയാക്കി നല്‍കാമെന്ന് പറഞ്ഞ് ചിലരുടെ കയ്യില്‍ നിന്ന് സ്വര്‍ണ്ണവും പണവും വാങ്ങിയ ശേഷം സയനൈഡ് അടങ്ങിയ പ്രസാദം നല്‍കി മടക്കി അയയ്ക്കും. വീട്ടില്‍ ചെന്ന് പ്രസാദം കഴിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യും. അതിനാല്‍ മരണങ്ങളില്‍ സംശയങ്ങള്‍ തോന്നിയിരുന്നില്ല.
എളൂരില്‍ കെ. നാഗരാജു (49) കഴിഞ്ഞമാസം ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് പൊലീസിന് സംശയം തോന്നിയത്. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ നാഗരാജു സ്വര്‍ണ്ണവും പണവും ബാങ്കില്‍ നിഷേപിക്കുന്നതിനാണ് വീട്ടില്‍ നിന്ന് പോയത്. പക്ഷെ, അന്വേഷണത്തില്‍ സിംഹാദ്രിയെ കാണാനായി അയാളുടെ സ്ഥലത്തെത്തിയതായി വ്യക്തമായി. ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാഗരാജുവിന് ഒരു നാണയം സിംഹാദ്രി നല്‍കി. രണ്ടുലക്ഷം രൂപയാണ് അതിന് സിംഹാദ്രി ഈടാക്കിയത്. അതിന് പിന്നാലെ സയനൈഡ് കലര്‍ത്തിയ പ്രസാദവും നല്‍കിയത്. വീട്ടിലെത്തി പ്രസാദം കഴിച്ചതോടെ അബോധാവസ്ഥയിലായി, പെട്ടെന്ന് മരിക്കുകയും ചെയ്തു.
പെട്ടെന്നുള്ള മരണത്തില്‍ സംശയം തോന്നിയ ഭാര്യയും മക്കളും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് സയനൈഡ് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് മനസ്സിലാക്കിയത്. അങ്ങനെയാണ്് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നാഗരാജു പതിവായി പോകുന്ന സ്ഥലങ്ങളും കാണുന്ന ആളുകളെയും കണ്ടു. അവസാനം എവിടെയാണ് പോയതെന്ന് അന്വേഷിച്ചു. തുടര്‍ന്നാണ് സിംഹാദ്രിയെ നിരീക്ഷിച്ച ശേഷം, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സിംഹാദ്രി അറസ്റ്റിലായ വിവരം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ, ഇയാളെ കാണാന്‍ പോയ ചിലരുടെയും ഫോണിലുണ്ടായിരുന്നു കോണ്‍ടാക്റ്റുകളില്‍ ചിലരുടെയും കുടുംബാംഗങ്ങള്‍ ബന്ധുക്കളുടെ പെട്ടെന്നുള്ള മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. അങ്ങനെ വെസ്റ്റ് ഗോദാവരി എസ്!പി നവ്ദീപ് സിംഗിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ സിംഹാദ്രിയുടെ മുത്തശ്ശിയും സഹോദരന്റെ ഭാര്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് മറ്റെല്ലാ കേസുകളിലും അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
സംശയം ഉള്ള പത്ത് മരണങ്ങളില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്താന്‍ പൊലീസ് തീരുമാനിച്ചു. ഫോറന്‍സിക് തെളിവുകളടക്കം ശേഖരിച്ച ശേഷം പഴുതടച്ച കുറ്റപത്രമായിരിക്കും സമര്‍പ്പിക്കുക. സിംഹാദ്രിക്ക് സയനൈഡ് കൈമാറിയ ഷൈഖ് അബ്ദുള്ളയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയവാഡയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് അബ്ദുള്ള.
https://www.facebook.com/Malayalivartha

























