അമ്മയുടെ ഉള്ളിലെ പിടച്ചിൽ കാണാത്ത മകൾ; 16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രം തന്‍റെ പേരിൽ വച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമിയും സ്വത്തുമെല്ലാം ആറ് മക്കള്‍ക്ക് തുല്യമായി വീതിച്ചുനൽകിയ വൃദ്ധയായ അമ്മയെ പറ്റിച്ച് വീട് തട്ടിയെടുത്ത് മകൾ- ചോദ്യം ചെയ്തതോടെ അമ്മയെ പുറത്താക്കി; മൂത്ത മകൾക്ക് വീട് നൽകിയെന്ന കാരണം പറഞ്ഞ് ഏറ്റെടുക്കാൻ തയ്യാറാകാതെ മറ്റുമക്കൾ
സ്വത്ത് തട്ടിയെടുത്ത ശേഷം വൃദ്ധയായ അമ്മയെ മകൾ വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് പരാതി. മകൾക്ക് എഴുതിക്കൊടുത്തതാണെന്ന തെറ്റിധാരണയിൽ മറ്റ് മക്കളും അഭയം നൽകാതായതോടെ പെരുവഴിയിലായിരിക്കുകയാണ് ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി മേരി. 16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രം തന്‍റെ പേരിൽ വച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമിയും സ്വത്തുമെല്ലാം ആറ് മക്കള്‍ക്ക് തുല്യമായി വീതിച്ചുകൊടുക്കുകയായിരുന്നു മേരി.
തന്റെ മരണ ശേഷം തന്റെ പേരിലുള്ള വീടും മക്കള്‍ക്ക് കൊടുക്കാനായിരുന്നു മേരിയുടെ തീരുമാനം. ഇതിനിടെ പെണ്‍മക്കളിൽ മൂത്തവളായ സാലി പട്ടയത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് വെള്ളപ്പേപ്പറിൽ മേരിയിൽ നിന്ന് ഒപ്പിട്ടുവാങ്ങി. പിന്നീടാണ് സ്ഥലവും വീടും തട്ടിയെടുത്തതാണെന്ന് മനസിലായത്. ചോദ്യം ചെയ്തപ്പോൾ മേരിയെ വീട്ടിൽ നിന്ന് ഇറക്കിയും വിട്ടു. തൊട്ടടുത്തായി മറ്റ് മക്കൾ ഉണ്ടെങ്കിലും മകൾക്ക് എഴുതിക്കൊടുത്തതാണെന്ന തെറ്റിധാരണയിൽ അവരും കൈയ്യൊഴിയുകയാണ്. നീതിക്കായി ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകിയിരിക്കുകയാണ് മേരി. എന്നാല്‍ ആരോപണത്തിൽ മകള്‍ സാലി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
സ്വത്ത് എഴുതിവാങ്ങിയ ശേഷം മാതാപിതാക്കളെ നടതള്ളുന്ന മക്കളെ കുറിച്ചുള്ള വാർത്തകൾ ദിവസംതോറും വാർത്തകളിൽ നിറയാറുണ്ട്. ഇത്തരം വാർത്തകൾ വരുമ്പോഴും ആവർത്തനം നടക്കുന്നു എന്നതാണ് വസ്തുത. എന്നാൽ നിയമത്തിന്റെ പരിരക്ഷ ഇവർക്കായി ഉണ്ടെങ്കിലും അജ്ഞതയും മക്കളോടുള്ള സ്‌നേഹവും മൂലം പലരും പരാതികളുമായി രംഗത്തു വരാറില്ലെന്നതാണ് വാസ്തവം.
ഇങ്ങനെ സ്വത്തുക്കൾ തരപ്പെടുത്തി മക്കൾ സംരക്ഷിക്കുന്നില്ലെങ്കിൽ മാതാപിതാക്കൾക്ക് അതു തിരിച്ചെടുക്കാൻ അവകാശമുണ്ട്. മക്കളാൽ പുറംതള്ളപ്പെട്ട് തെരുവിൽ അലയുന്നവരും അനാഥ മന്ദിരങ്ങളിൽ അഭയം പ്രാപിച്ചവരും ഇതൊന്നുമറിയാതെ വിധിയെന്ന് കരുതി ശിഷ്ടജീവിതം തള്ളുന്നു. വീട്ടിൽ കൊടിയ പീഡനം സഹിച്ച് കഴിയുന്നു മറ്റൊരു കൂട്ടർ. 2007ൽ നിലവിൽ വന്ന വയോജന നിയമം നൽകുന്ന സംരക്ഷണത്തെപ്പറ്റി ഇവരെ ബോധവത്കരിക്കാനും വേണ്ട സഹായം ചെയ്യാനും പൊലീസോ പൊതുപ്രവർത്തകരോ തയ്യാറാകുന്നുമില്ല. വയോധികപീഡനം അനുദിനം പെരുകുകയാണ്. അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മമയാണ് വയോധികരുടെ സ്ഥിതി കഷ്ടത്തിലാക്കുകയാണ്.
https://www.facebook.com/Malayalivartha