സെക്രട്ടറിയേറ്റിനു മുന്നിൽ റാങ്ക് ഹോൾഡേഴ്സിന്റെ സമരം; യുവജനവഞ്ചനയും തൊഴിൽ നിഷേധ നയങ്ങളും തുടരുന്ന സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് യുവമോർച്ച

സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലുള്ള റാങ്ക് ഹോൾഡേഴ്സിനെ കണ്ട് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ്. തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കെ. വിഷ്ണു, ജില്ല ജനറൽ സെക്രട്ടറി നേമം ശ്രീജിത്ത്, ജില്ല ഉപാധ്യക്ഷൻ പീറ്റർ സോളമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്രഖ്യാപിത നിയമന നിരോധനം പ്രഖ്യാപിച്ച്, ഒരു വർഷമായി നിയമന ഉത്തരവുകൾ ഇറക്കാതെയും ഒഴിവുള്ള തസ്‌തികകൾ ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യിപ്പിക്കാതെയും ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണ് ഭരണ-പ്രതിപക്ഷ മുന്നണികൾ എന്ന് യുവമോർച്ച ആരോപിച്ചു .
ജൂലൈ 15 ന് പുതിയ അധ്യയന വർഷത്തെ 'ബാച്ച് ഫാൾ' പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യം തീർത്തും ആശങ്കയോടെയേ കാണാനാകൂ. ഇത് അനേകം ഉദ്യോഗാർത്ഥികളുടെ ഭാവി ഇരുട്ടിലാക്കും. സാങ്കേതിക പ്രശ്‌നങ്ങൾ നിരത്തി യോഗ്യരായ യുവജനങ്ങൾക്ക് തൊഴിൽ നിഷേധിക്കുന്ന സമീപനം VD സതീശൻ സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണം.
വർഷങ്ങളോളം കഠിനമായി പരിശ്രമിച്ച് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച ഉദ്യോഗാർത്ഥികളെ തെരുവിൽ സമരങ്ങളിലേക്ക് തള്ളിവിടുന്ന ഈ നയം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സ്വന്തക്കാരെയും പാർട്ടി അനുഭാവികളെയും പിൻവാതിൽ വഴി തിരുകിക്കയറ്റാൻ വേണ്ടിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിക്കുന്നത്. അർഹതപ്പെട്ട ജോലിക്ക് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം കിടക്കുന്ന ഉദ്യോഗാർത്ഥികളുടെ കണ്ണീരിന് മുന്നിൽ സർക്കാർ കണ്ണടയ്ക്കുകയാണ്. യുവജനവഞ്ചനയും തൊഴിൽ നിഷേധ നയങ്ങളും തുടരുന്ന സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് യുവമോർച്ച നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ് പറഞ്ഞു.
https://www.facebook.com/Malayalivartha
























