10 വര്‍ഷത്തോളമായി അത്താണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'അത്താണി ബോയ്‌സ്' ഗുണ്ടാസംഘത്തിന് ആദ്യകാലത്ത് നേതൃത്വം നല്‍കി; കുറച്ചുനാളുകളായി അക്രമങ്ങളില്‍ നിന്ന് വിട്ടുനിന്ന്, അത്താണി ബോയ്‌സുമായുള്ള ബന്ധം ഉപേക്ഷിച്ച ഗുണ്ടയെ ബാറിന് മുന്നില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ കാറിലെത്തിയ മൂന്നംഗ സംഘം ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തി; തലയിലും മുഖത്തും മാംസക്കഷ്ണങ്ങൾ അടർന്നുമാറും വരെ തുടർന്ന കൊലവിളി കണ്ട് പ്രതികരിക്കാൻ പോലും കഴിയാതെ നാട്ടുകാർ സ്തംബ്ധരായി

നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയിയാണ് (34) മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. നാട്ടുകാര്‍ നോക്കി നില്‍ക്കെ കാറിലെത്തിയ മൂന്നംഗ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. റോഡരുകില്‍ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. തലയിലും മുഖത്തും തുടരെ വെട്ടിയ പ്രതികള്‍ ബിനോയിയുടെ മുഖം വികൃതമാക്കി. അത്താണി ബോയ്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്വട്ടേഷന്‍ സംഘത്തില്‍ ബിനോയി മുമ്പ് പ്രവര്‍ത്തിച്ചിരുന്നെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം .ഈ സമയത്തുണ്ടായ വൈരാഗ്യത്താലാവാം ഇപ്പോള്‍ വിരോധികള്‍ കൊല നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കാറില്‍ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്.നിലവിളിച്ചു കൊണ്ട് രക്ഷപെടാന്‍ ശ്രമിച്ച ബിനോയിയെ കൊലവിളിയുമായി അക്രമികള്‍ പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. മണല്‍ കരിങ്കല്‍ കടത്തുമായി ബന്ധപ്പെട്ട് അങ്കമാലി മലയാറ്റൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി ഗുണ്ടാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു .അനധികത ക്വാറികള്‍ പ്രവര്‍ത്തിപ്പിച്ചു വന്നിരുന്നവരും അനധികൃത മണല്‍ കടത്തിന് ഒത്താശ ചെയ്തിരുന്നവരുമാണ് ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തിരുന്നത്. മുമ്പും സമാന ഗുണ്ടാ ആക്രമണങ്ങളില്‍ ഇവിടെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടികളെത്തുടര്‍ന്ന് ഇടക്കാലത്ത് അടങ്ങിയിരുന്ന ഇവര്‍ വീണ്ടും കരുത്തു കാണിക്കാന്‍ ഇറങ്ങിയതിന്റെ തെളിവാണ് ഈ കൊലപാതകമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാട്ടുകാര്‍ നോക്കി നില്‍ക്കെ ഓടിച്ച് വെട്ടിവീഴ്തി , മുഖത്തുന്നിന്നും മാംസ കഷണങ്ങള്‍ അടര്‍ന്ന് മാറുംവരെ വരെ തുരതുര വെട്ടി കലി തീര്‍ത്ത ശേഷമാണ് അക്രമി സംഘം സ്ഥലം വിട്ടത്. ഗുണ്ടാസംഘത്തിന്റെ കൊലവിളിയും ആക്രമണവും കണ്ട് സ്ഥലത്തുണ്ടായിരുന്നവര്‍ ഭയന്നു വിറച്ച നിലയിലായിരുന്നു.
പ്രതികരിക്കാന്‍ തുനിഞ്ഞാല്‍ തങ്ങളെയും അക്രമികള്‍ വകവരുത്തുമെന്ന് ബോദ്ധ്യമുള്ളതിനാല്‍ ഇവരാരും പ്രതിരോധിക്കാന്‍ തയ്യാറായില്ല. സംഭവത്തിന് ശേഷം നെടുമ്പാശ്ശേരി സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടം നടത്തും. 10 വര്‍ഷത്തോളമായി അത്താണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'അത്താണി ബോയ്‌സ്' ഗുണ്ടാസംഘത്തിന് ആദ്യകാലത്ത് നേതൃത്വം നല്‍കിയിരുന്നത് ബിനോയിയായിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളില്‍ പ്രതിയായ ബിനോയി 'കാപ്പ' ആക്ടില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏതാനും നാളുകളായി അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും അത്താണി ബോയ്‌സുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമായിരുന്നുവത്രെ. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കാപ്പാ നിയമ പ്രകാരം കൊല്ലപ്പെട്ട ബിനോയിയ്‌ക്കെതിരെ നിരവധി കേസുകളുണ്ട്.
https://www.facebook.com/Malayalivartha

























