മൂന്നാമനെ കിട്ടി; മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെ പോലീസ് തിരിച്ചറിഞ്ഞു; ഉസ്മാൻ നിരവധി കേസുകളിലെ പ്രതി

മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെ പോലീസ് തിരിച്ചറിഞ്ഞു. അലനും താഹക്കും ഒപ്പമുണ്ടായിരുന്നത് മലപ്പുറം സ്വദേശിയായ ഉസ്മാനാണെന്നാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇയാള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നും പോലീസ് വ്യക്തമാക്കി.
മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിലെ പ്രതിയാണ് ഉസ്മാന്‍. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്.
അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിച്ചു. അലനെ അഞ്ച് ദിവസത്തേക്കും താഹയെ നാല് ദിവസത്തേക്കുമായിരുന്നു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. വീണ്ടും കോടതിയില്‍ ഹാജരാക്കിയ ഇരുവരുടെയും കസ്റ്റഡി കാലാവധി 30 വരെ നീട്ടി. കേസ് ഡയറി പൊലീസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി . യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവർ ഹരജി നൽകിയിരിക്കുന്നത്. നേരത്തെ ഇവരുടെ ജാമ്യ ഹരജി കോഴിക്കോട് സെഷൻസ് കോടതി തള്ളിയിരുന്നു.
അട്ടപ്പാടിയില്‍ പൊലീസ് വെടിവെപ്പില്‍ കൊലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ അതേ ലഘുലേഖകളാണ് മാവോയിസ്‌റ്റ് ബന്ധം ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്‌ത വിദ്യാര്‍ഥികളില്‍നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മഞ്ചിക്കണ്ടിയില്‍നിന്ന് കിട്ടിയ പെന്‍ഡ്രൈവിലായിരുന്നു ലഘുലേഖ. തെലുങ്ക്, ഹിന്ദി പരിഭാഷകളിലുള്ള ലഘുലേഖയും പെന്‍ഡ്രൈവില്‍ ഉണ്ടായിരുന്നു. ഇവയുടെ മലയാളത്തിലുള്ള ലേഘുലേഖകളാണ് വിദ്യാര്‍ഥികളില്‍നിന്ന് കണ്ടെത്തിയത്. മഞ്ചിക്കണ്ടിയില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പൊലീസ് സൂക്ഷ്മമായി പരിശോധിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് സായുധ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ലാപ്പ് ടോപ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ലഘുലേഖകളുടെ തെലുങ്ക്, ഹിന്ദി പരിഭാഷകളും കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ജാതിവ്യവസ്ഥയോട് എങ്ങനെ പോരാടണമെന്ന് ലഘുലേഖയില്‍ ചര്‍ച്ച ചെയ്യുന്നത്.
ഇതു കൂടാതെ താഹയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മാവോയിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ കണ്ടെത്തിയതായും സൂചനയുണ്ട്. നിരോധിത സംഘടനയുടെ ഏരിയ സെക്രട്ടറിയാണോ താഹ എന്ന സംശയമാണ് പൊലീസ് പങ്കുവയ്ക്കുന്നത്. കാട്ടിനുള്ളില്‍ സായുധ പ്രവര്‍ത്തനം നടത്തുന്ന മാവോയിസ്റ്റുകളുടെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന കണ്ണികളാണ് ഇവരെന്നും പൊലീസ് കരുതുന്നു.
അതെസമയം അലനും താഹക്കും സർക്കാരിന്റെ രഹസ്യ സഹായം ലഭിക്കുന്നുണ്ടെന്നാണ് ആരോപണം, പോലീസ് യുവ മാവോയിസ്റ്റുകളുടെ കാര്യത്തിൽ ചില വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അത് സർക്കാർ നിർദ്ദേശപ്രകാരമാണ്. ആദ്യം മുതലേ മുഖ്യമന്ത്രി മാവോയിസ്റ്റ് വിഷയത്തിൽ കർശന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ സിപിഎം നേതൃത്വം കർശന നിലപാട് വേണ്ടെന്ന അഭിപ്രായക്കാർ ആയിരുന്നു. കോടിയേരി സ്ഥലത്തിലെങ്കിലും അദ്ദേഹവും വിഷയത്തിൽ ഇടപെട്ടു. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി യുവാക്കളെ രക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതൽ സ്വീകരിക്കുന്നത്.
സി പി എമ്മിന്റെ പരസ്യമായ സഹായം സർക്കാരിന്റെ ഇമേജ് മോശമാക്കുമെന്ന് കണ്ടപ്പോഴാണ് രഹസ്യപിന്തുണയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അലനെയും താഹയെയും തള്ളി പറഞ്ഞിട്ടും ഇവരുടെ കുടുംബം സർക്കാരിനെതിരെ രംഗത്തെത്താത്തത് ഇതു കൊണ്ടാണ്. അലനും താഹക്കും പോലീസ് കസ്റ്റഡിയിൽ വി ഐ പി പരിഗണനയാണ് ലഭിച്ചത്. വി ഐ പി മാവോയിസ്റ്റ് എന്ന് വിളിപ്പേർ പോലും ഇരുവർക്കും കിട്ടി.
https://www.facebook.com/Malayalivartha

























