സയനൈഡ് കലർത്തിയ വെള്ളം നല്‍കുമ്പോള്‍ 'ജോളിയാന്റി' ചിരിക്കുകയായിരുന്നു; സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്റൂം ഗുളിക നൽകുകയും ചെയ്തു ; കൊലപാതക ശ്രമം വിജയിച്ചത് രണ്ടാം ധൗത്യത്തിൽ
കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്.
ഈ കേസിലും ഒന്നാം പ്രതി ജോളിയാണ്, മാത്യുവാണ് രണ്ടാം പ്രതി, സ്വര്‍ണപണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയാണ്. 1020 പേജുള്ളതാണ് കുറ്റപത്രം. ഇതില്‍ 165 സാക്ഷികളുണ്ട്. സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് ഏറ്റവും നിര്‍ണായകമായതെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിലിയെ രണ്ടാം ശ്രമത്തിലാണ് ജോളി കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. ആദ്യ ശ്രമത്തില്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. അന്നത്തെ ഡോക്ടറുടെ കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. അന്ന് ഇക്കാര്യം കുടുംബാംഗങ്ങള്‍ കാര്യമായി എടുത്തിരുന്നെങ്കില്‍ സിലി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രണ്ടാം ശ്രമത്തില്‍ ജോളി മഷ്‌റൂം ക്യാപ്‌സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് സിലിയെ വകവരുത്തിയത്.
സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പം കുടിക്കാന്‍ നല്‍കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയതായാണ് കണ്ടെത്തിയത്. ജോളിക്ക് സുഖമില്ലാതെ വന്നതോടെ ക്യാപ്‌സൂള്‍ നല്‍കി. വെള്ളം എടുത്തുനല്‍കാമെന്ന് മകന്‍ പറഞ്ഞപ്പോള്‍ വേണ്ട എന്നു പറഞ്ഞ് ജോളി തന്നെ ബാഗില്‍ നിന്ന് വെള്ളമെടുത്തു നല്‍കി. വെള്ളം കുടിച്ചയുടന്‍ അമ്മ മരിച്ചുവെന്ന് മകന്‍ മൊഴിനല്‍കിയിട്ടുണ്ട്. വെള്ളം നല്‍കുമ്ബോള്‍ 'ജോളിയാന്റി' ചിരിക്കുകയായിരുന്നുവെന്നും മകന്‍ പറയുന്നു. അമ്മയ്ക്ക് വയ്യാതെ വന്നതോടെ തനിക്ക് 50 രൂപ നല്‍കി പുറത്തുപോയി ഐസ്‌ക്രീം കഴിക്കാന്‍ ജോളിയാന്റി പറഞ്ഞു. എന്നാല്‍ താന്‍ പോകാതെ വീണ്ടും മുറിയിലേക്ക് തിരിച്ചുകയറി വരികയായിരുന്നുവെന്നും മകന്‍ പറയുന്നു.
സിലിക്ക് വളരെയേറെ വിഷമങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അത് അവര്‍ ആരോടും പറഞ്ഞിരുന്നില്ല. വീട്ടില്‍ നിന്ന് മാറിനില്‍ക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. ഒരു പള്ളിയില്‍ ജോലിക്ക് പോയത് വീട്ടില്‍ നിന്ന് മാറിനില്‍ക്കണമെന്ന ആഗ്രഹത്തിലായിരുന്നു.
സിലിയുടെ സ്വര്‍ണം മുഴുവന്‍ ജോളി സ്വന്തമാക്കിയിരുന്നു. ജോളി ഒരു വര്‍ഷത്തിനിടെ കേസിലെ മറ്റൊരു പ്രതിയായ മാത്യൂവുമായി ചേര്‍ന്ന് ജ്വല്ലറിയില്‍ 14 തവണയിലേറെ ഇടപാട് നടത്തി. പഴയ സ്വര്‍ണങ്ങള്‍ പല തവണയായി മാറ്റിയെടുത്തു. 30 പവനോളം സ്വര്‍ണമുണ്ടായിരുന്നു. പിടിക്കപ്പെടുമെന്ന് ആയതോടെ സ്വര്‍ണം ജോണ്‍സണ് നല്‍കിയ ശേഷം വിറ്റ് പണമെടുത്തുകൊള്ളാന്‍ പറഞ്ഞതായും പോലീസ് അറിയിച്ചു. സ്വര്‍ണം പൂര്‍ണ്ണമായും കണ്ടുകെട്ടിയതായും കെ.ജി സൈമണ്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സിലിയുടെ ഭര്‍ത്താവ് ഷാജുവിന് പങ്കില്ലെന്നും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും എസ്.പി അറിയിച്ചു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ തൊട്ടടുത്ത് ആശുപത്രിയുണ്ടായിട്ടും 12 കിലോമീറ്റര്‍ അപ്പുറത്തുള്ള ശാന്തി ഹോസ്പിറ്റലില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു. ഇതിനെല്ലാം കൃത്യമായ തെളിവുണ്ട്.
ഷാജുവിനെ ഭര്‍ത്താവായി കിട്ടുക എന്നത് തന്നെയായിരുന്നു സിലിയുടെ പ്രധാന ലക്ഷ്യമെന്നും ഇതിനായി സിലിയെ ഒഴിവാക്കാന്‍ പല വഴികളും ജോളി സ്വീകരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha