പ്രണയ വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിൽ വച്ച് പ്രണവിന്റെ സുഹൃത്തുമായി പരിചയത്തിലായി; പരിചയം പ്രണയമായതോടെ കാമുകനൊപ്പം ജീവിക്കാൻ ശരണ്യ പദ്ധതികൾ തയ്യാറാക്കി; പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ ഇരുട്ടിന്റെ മറവിൽ കുഞ്ഞിനെ തോളിലെടുത്ത് ഇറങ്ങിയ ശരണ്യ ഇരുവട്ടം കുഞ്ഞിനെ കല്ലിൽ ശക്തിയായി ഇടിച്ചും, വെള്ളത്തിൽ മുക്കിയും മരണം ഉറപ്പാക്കി- അമ്മയെന്ന വിളികേട്ടിട്ടും അവളുടെ കൈകൾ അറച്ചില്ല! കൂസലില്ലാതെ എല്ലാം മണിമണിയായി പറഞ്ഞ് 22കാരി വീട്ടമ്മ
തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കർശന സുരക്ഷയിലാകും തെളിവെടുപ്പ്. വൈകിട്ട് ശരണ്യയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു. ഭർത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് ആവർത്തിച്ച് പറഞ്ഞിരുന്നത്. എന്നാൽ ശാസ്ത്രീയ തെളിവുകൾ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് കേസ് തെളിയിച്ചത്. കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ കൊന്നുവെന്ന് ശരണ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.
കൃത്യമായ ആസൂത്രണത്തിനൊടുവിലായിരുന്നു 22കാരിയായ ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശരണ്യയെയും ഭർത്താവ് പ്രണവിനെയും 2 ദിവസം തുടർച്ചയായി ചോദ്യം ചെയ്ത ശേഷം ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞിനെ കാണാതായപ്പോൾ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ശരണ്യയും ഭര്‍ത്താവ് പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിലായ ശരണ്യ, കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ വെള്ളംകുടിച്ച ശരണ്യ, ഒടുവില്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് ഇരുളിന്റെ മറവില്‍ കുഞ്ഞുമായി കടല്‍ത്തിരത്ത് എത്തിയ ശരണ്യ പരിസരം വീക്ഷിച്ച ശേഷം കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേക്കു കുട്ടിയെ വലിച്ചെറിഞ്ഞു. കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കല്‍ കൂടി പാറയിലേക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേക്കു മടങ്ങിയത്.
പ്രണവുമായി അകന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിപ്പിക്കുകയും പിറ്റേന്നു പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ കൃത്യം നടത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കല്ലിൽ ശക്തിയായി തലയിടിച്ചുണ്ടായ പരുക്കാണു കുഞ്ഞിന്റെ മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. കുറ്റം പ്രണവിൽ ചുമത്തിയ ശേഷം, കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി.
ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് കാമുകനെക്കുറിച്ചു വിവരം ലഭിച്ചത്. എന്നാൽ കൊലപാതകത്തിൽ ഇയാൾക്കു പങ്കുള്ളതായി സംശയിക്കുന്നില്ല. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചാണ് പ്രണവിന്റെ സുഹൃത്തുമായി ശരണ്യ പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി. ഇയാള്‍ക്കൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കുന്നതിനും ശരണ്യ ശ്രമം നടത്തിയെന്ന് വ്യക്തമാകുകയും ചെയ്തു.
അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ആദ്യം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ ശരണ്യയുടെ വസ്ത്രത്തിന്‍റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ കേസന്വേഷണം വഴിമാറി. ഒടുവില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മയാണെന്ന് വ്യക്തമാവുകയായിരുന്നു.
https://www.facebook.com/Malayalivartha