റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രായേലിന്, ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ...ഇസ്രായേൽ റഫയിലേക്ക് പോയാൽ അവർക്ക് താൻ ആയുധങ്ങൾ നൽകില്ല..റഫയിലെ നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല..
റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രായേലിന് ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് റഫയിലെ ഇസ്രായേൽ നീക്കത്തിനെതിരെ വിമർശനവുമായി യു.എസ് പ്രസിഡന്റ് രംഗത്തെത്തിയത്.ഇക്കാര്യം താൻ കൃത്യമായി തന്നെ പറയുകയാണ്. ഇസ്രായേൽ റഫയിലേക്ക് പോയാൽ അവർക്ക് താൻ ആയുധങ്ങൾ നൽകില്ല. അവർ റഫയിലേക്ക് ഇതുവരെ പോയിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം, ഇസ്രായേൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.റഫയിലെ നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല. ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് അവർ പോയിട്ടില്ല. പക്ഷേ, നെതന്യാഹുവിനെയും ഇസ്രായേൽ കാബിനെറ്റിനേയും ഒരു കാര്യം ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്.
സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ ആക്രമണം നടത്തിയാൽ ഇസ്രായേലിന് യു.എസ് പിന്തുണയുണ്ടാവില്ലെന്നും ജോ ബൈഡൻ പറഞ്ഞു.നേരത്തെ ഇസ്രായേലിലേക്കുള്ള ആയുധവിതരണം യു.എസ് വൈകിപ്പിച്ചിരുന്നു. യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ ആയുധങ്ങൾ നൽകുന്നത് വൈകിപ്പിച്ച കാര്യം സ്ഥിരീകരിച്ചിരുന്നു. ആയിരക്കണക്കിന് ബോംബുകളാണ് യു.എസ് ഇസ്രായേലിന് നൽകാനിരുന്നത്. ഇതിന്റെ വിതരണമാണ് വൈകിപ്പിച്ചത്.ആയുധ വിതരണം വൈകിപ്പിച്ച യു.എസ് നടപടിയെ ദൗർഭാഗ്യകരമെന്നാണ് ഇസ്രായേൽ വിശേഷിപ്പിച്ചത്.വെടിനിർത്തൽ കരാറിന് സന്നദ്ധമാണെന്ന് ഹമാസ് അറിയിച്ചിട്ടും കഴിഞ്ഞ ദിവസം ഇസ്രായേൽ റഫയിലേക്ക് കടന്നുകയറിയിരുന്നു. ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ തിങ്കളാഴ്ച രാത്രി ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തിരുന്നു.
വെടിനിർത്തലിന് ഹമാസ് സന്നദ്ധത അറിയിച്ചിട്ടും റഫയിൽ കടന്നുകയറി ഇസ്രായേൽ സൈന്യം. ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തതോടെ ഗസ്സ യുദ്ധം പുതിയ വഴിത്തിരിവിൽ.റഫ, കറം അബൂസാലം അതിർത്തികൾ ഇസ്രായേൽ അടച്ചതോടെ ഗസ്സയിലേക്കുള്ള ഭക്ഷ്യസഹായ വിതരണം പൂർണമായും തടസ്സപ്പെട്ടു. റഫ ക്രോസിങ്ങിൽ സൈന്യം ഇസ്രായേൽ പതാക നാട്ടി. ഹമാസിന്റെ സൈനിക-സാമ്പത്തിക സ്രോതസ്സ് തകർക്കുകയെന്നതാണ് റഫ ആക്രമണ ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.ഹമാസിന്റെ റഫയിലെ നാല് ബ്രിഗേഡുകളെയും തകർക്കുമെന്നും മുന്നറിയിപ്പ് നൽകി.
ബന്ദിമോചനം ഉറപ്പാക്കുകയാണ് റഫ ആക്രമണ ലക്ഷ്യമെന്നും വിശദീകരണമുണ്ട്.ഫലസ്തീൻ ചെറുത്തുനിൽപ്പിനു മുന്നിൽ തോൽവിയടഞ്ഞ ഇസ്രായേലിന്റെ റഫ ആക്രമണം കൂട്ടക്കുരുതികൾക്കുള്ള ആസൂത്രിത നീക്കം മാത്രമാണെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. അതേസമയം, ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ ബന്ദിയായ എഴുപതുകാരി ജൂഡി ഫെയിൻസ്റ്റൈൻ മരണത്തിന് കീഴടങ്ങിയതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദ അറിയിച്ചു.റഫക്കു നേരെ വ്യാപക ആക്രമണം ലക്ഷ്യമല്ലെന്ന് ഇസ്രായേൽ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രതികരിച്ചു. ഹമാസ് അംഗീകരിച്ച വെടിനിർത്തൽ കരാറിനെക്കുറിച്ച് അനൗദ്യോഗിക ചർച്ചക്കായി ഇസ്രായേൽ സംഘം കൈറോയിലെത്തി. ഹമാസ് സംഘവും കൈറോയിലുണ്ട്.33 ബന്ദികളെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്നതാണ് കരാർ. 42 ദിവസം വീതം നീളുന്ന മൂന്നുഘട്ടങ്ങളിലായി ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറാനുള്ള വെടിനിർത്തൽ കരാറാണ് ഹമാസ് അംഗീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ബന്ദികളുടെ ബന്ധുക്കൾ ഇസ്രായലിൽ പ്രക്ഷോഭം തുടരുകയാണ്.റഫ ആക്രമണം വീണ്ടും കൂട്ടക്കുരുതിക്ക് കാരണമാകുമെന്ന് യൂറോപ്യൻ യൂനിയനും അറബ് രാജ്യങ്ങളും പ്രതികരിച്ചു. റഫ ആക്രമണത്തിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങിയില്ലെങ്കിൽ വൻദുരന്തമായിരിക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.നെതന്യാഹുവിനും ഇസ്രായേൽ ഉദ്യോഗസ്ഥർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഡച്ച് അഭിഭാഷക സംഘം അന്താരാഷ്ട്ര ക്രിമിനൽ കോടതിൽ അപേക്ഷ സമർപ്പിച്ചു.യു.എന്നിൽ ഫലസ്തീന് പൂർണ അംഗത്വം നൽകാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഇസ്രായേൽ അംബാസഡർ വ്യക്തമാക്കി.യു.എൻ ഏജൻസികളടക്കമുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനകളെ റഫയിൽനിന്ന് തുരത്തിയോടിക്കാൻ ഒരുങ്ങി ഇസ്രായേൽ സർക്കാർ.
ലോകരാഷ്ട്രങ്ങളുടെ എതിർപ്പുകൾ അവഗണിച്ച് കരയുദ്ധത്തിന് യുദ്ധടാങ്കുകൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി റഫയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ മുന്നറിയിപ്പ്.ഗസ്സയിലേക്ക് സഹായം എത്തിക്കാൻ ഉപയോഗിച്ചിരുന്ന റഫ ക്രോസിങ് ഉൾപ്പെടെ രണ്ട് പ്രധാന അതിർത്തികൾ ഇസ്രായേൽ സൈനികർ അടച്ചുപൂട്ടിയിരുന്നു. സൈനിക നീക്കം നടക്കുന്നതിനാൽ റഫ പ്രദേശം വിട്ടുപോകണമെന്ന് ഇസ്രായേൽ സർക്കാർ വാക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.അതിനിടെ, റഫയിലെ ഇസ്രായേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആവശ്യപ്പെട്ടു. റഫയിൽ നടത്തുന്ന സൈനിക നീക്കം 6,00,000 കുട്ടികൾ ഉൾപ്പെടെ 15 ലക്ഷം ഫലസ്തീനികളുടെ ജീവിതത്തെ അപകടത്തിലാക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ കിഴക്കൻ മെഡിറ്ററേനിയൻ റീജനൽ ഡയറക്ടർ ഹനാൻ ബാൽക്കി പറഞ്ഞു.
ലോകാരോഗ്യ സംഘടനയും അനുബന്ധ യു.എൻ ഏജൻസികളും റഫയിൽ സേവനത്തിന് പ്രതിജ്ഞാബദ്ധരാണെങ്കിലും അതിർത്തി കവാടങ്ങൾ അടച്ചതിനാൽ നിസ്സഹായാവസ്ഥയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.മാനുഷിക സഹായങ്ങൾ ലഭ്യമാക്കണമെങ്കിൽ അതിർത്തി ഉടൻ തുറക്കണമെന്നും മനുഷ്യരാശിക്ക് വേണ്ടി ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്നും ഹനാൻ ബാൽക്കി വ്യക്തമാക്കി.
https://www.facebook.com/Malayalivartha