ശബരിമലക്ക് പിന്നാലെ മരക്കുന്നം; എതിർപ്പിൽ തളരാതെ വിശ്വാസത്തെയും വിശ്വാസികളെയും മറയാക്കി കുടിവെള്ളം മുട്ടിക്കുന്ന നീചകൃത്യത്തിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ
തിരുവനന്തപുരം കാട്ടാക്കട നിയോജകമണ്ഡലത്തിലെ ഒരു വിഭാഗം വോട്ടർമാരിൽ നിന്ന് ഐ. ബി. സതീഷ് എം എൽ എ അകലുന്നു. നെയ്യാർ ഡാമിന് സമീപമുള്ള ഒരു ക്ഷേത്രത്തിലെ പൂജ തടഞ്ഞതാണ് ഐ.ബി. സതീഷിന് വിനയായി തീർന്നത്.
തന്റെ ജാതിയാണ് തന്നെ തോൽപ്പിക്കാതെ ജയിപ്പിക്കുന്നതെന്ന മുൻ സ്വീക്കർ എൻ.ശക്തന്റെ പ്രസ്താവനയാണ് കഴിഞ്ഞ തെരഞ്ഞടുപ്പിൽ ജനസമ്മതനായ അദ്ദേഹത്തെ കാട്ടാക്കട നിയോജകമണ്ഡലത്തിൽ നിന്നും തോൽപ്പിച്ചത്. ഒരു വിഭാഗത്തിന്റെ വോട്ടുകൾ കൂട്ടമായി വന്നു ചേർന്നപ്പോഴാണ് സതീഷ് നിഷ്പ്രയാസം ജയിച്ചു കയറിയത്.
മണ്ഡലത്തിൽ തികച്ചും സ്വീകാര്യനും വികസന പ്രവർത്തനങ്ങൾ മുൻപന്തിയിലുമായിരുന്ന ഐബി. സതീഷ് വോട്ടർമാരിൽ നിന്നകന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പ് വേളയിലാണ് . കാട്ടാക്കട നിയോജക മണ്ഡലത്തിൽ പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടാക്കട മുടിപ്പുരയിലെ ഉത്സവത്തോട് അനുബന്ധിച്ച് മൈക്കിലൂടെ കേട്ട അയ്യപ്പ ഭജന നിർത്താൻ ആവശ്യപ്പെട്ടു. പിണറായിയുടെ ഉഗ്രശാസന കേട്ട സതീഷ് സ്ഥലത്തെത്തി മൈക്ക് ഓഫാക്കാൻ ക്ഷേത്രം ഭാരവാഹികളോട് ആവശ്യപ്പെട്ടു. സതീഷ് അതോടെ പലർക്കും അനഭിമതനായി. കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ അടൂർ പ്രകാശിന് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. കാട്ടാക്കട മുടിപ്പുരക്ക് പിന്നാലെയാണ് മരക്കുന്നത് വിശ്വാസികളുമായി കൊമ്പു കോർത്തത്.
എന്നാൽ എതിർപ്പിൽ തളരാതെ വിശ്വാസത്തെയും വിശ്വാസികളെയും മറയാക്കി കുടിവെള്ളം മുട്ടിക്കുന്ന നീചകൃത്യത്തിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ ആവശ്യപ്പെട്ടു. നെയ്യാർഡാമിനടുത്ത് മരക്കുന്നത്ത് സർക്കാർ ഭൂമിയിൽ ജലഅതോറിറ്റി സ്ഥാപിക്കുന്ന കുടിവെള്ള പദ്ധതിയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങൾ നടത്തുകയാണ്. വിശ്വാസത്തിന്റെ പുകമറ സൃഷ്ടിച്ച് ശിവരാത്രി ദിനത്തിൽ ഒരു സംഘം ക്രിമിനലുകൾ പൊങ്കാല നിവേദ്യമർപ്പിക്കാനെന്ന പേരിൽ സ്ഥലത്തെത്തി അക്രമം അഴിച്ചു വിട്ടത് ഈ ഗൂഡലക്ഷ്യത്തിന്റെ ഭാഗമാണ്. പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുക എന്ന ക്രൂര ചിന്താഗതി വച്ച് പുലർത്തുന്നവരാണ് ഇതിന് പിന്നിൽ.
രണ്ട് വർഷം മുമ്പാണ് നൂറ്റാണ്ടിലധികം പഴക്കമുള്ള അരുവിക്കര ജലസംഭരണി എന്ന ഏക ജലസ്രോതസ് തലസ്ഥാന നഗരിയുടെ കുടിവെള്ള ആവശ്യത്തിന് തികയുന്നതല്ലെന്ന ബോധ്യമുണ്ടായത്. തുടർന്ന് നടത്തിയ ഭഗീരഥപ്രയത്നത്തിലൂടെയാണ് നെയ്യാർഡാമിലെ വെള്ളം അരുവിക്കരയിലെത്തിച്ച് തിരുവനന്തപുരം നഗരത്തെ ഒരു വരൾച്ചാ ബോംബിൽ നിന്നും അന്ന് രക്ഷിച്ചത്. തലസ്ഥാന നഗരത്തിൽ ഇത്തരത്തിൽ ഇടക്കിടക്കുണ്ടാകുന്ന ജലക്ഷാമത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതെങ്ങനെയെന്ന എൽ.ഡി.എഫ് സർക്കാരിന്റെ ആലോചനയിൽ നിന്നും രൂപപ്പെട്ടതാണ് നെയ്യാർഡാം - പി.ടി.പി കുടിവെള്ള പദ്ധതി. പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തുകയും യുദ്ധകാലാടിസ്ഥാനത്തിൽ DPR തയ്യാറാക്കുകയും ചെയ്തു. പദ്ധതിക്കായി 206.92 കോടി രൂപ അനുവദിച്ച് സാങ്കേതികാനുമതിയും ലഭ്യമാക്കി. ആദ്യഘട്ട പ്രവർത്തനമെന്ന നിലയിൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റിന് ടെൻഡർ ക്ഷണിക്കുകയും 2019 സെപ്തംബറിൽ കരാർ ഒപ്പിടുകയും ചെയ്തു.
18 മാസം കൊണ്ട് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സമാന്തരമായി 1.5 മീറ്റർ വ്യാസമുള്ള പൈപ്പുകൾ വഴി കള്ളിക്കാട്, കാട്ടാക്കട, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, പഞ്ചായത്തുകൾ പിന്നിട്ട് കുണ്ടമൺകടവ് പാലത്തിന് മുകളിലെ പുതുതായുണ്ടാക്കുന്ന പാലം വഴി വലിയവിള ഇലിപ്പോട് വഴി പി.ടി.പിയിലെ ജലസംഭരണിയിലേക്ക് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ച ജലമെത്തിക്കും. തുടർന്ന് അവിടെ നിന്നും നഗരത്തിലേക്കുള്ള മറ്റ് ജലവിതരണ ശൃംഖലകളിലേക്കും ബന്ധിപ്പിക്കും. 2021ഏപ്രിൽ മാസത്തിൽ പൂർത്തിയാകുന്ന തരത്തിൽ ത്വരിതഗതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
ബൃഹത് പദ്ധതിയെ ഇല്ലായ്മ ചെയ്ത് പതിനായിരങ്ങളുടെ കുടിവെള്ളം മുട്ടിക്കാനാണ് ചില കേന്ദ്രങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വിശ്വാസത്തിന്റെയും വിശ്വാസികളുടെയും മറപറ്റി പ്രസ്തുത സ്ഥലം കയ്യേറാനും നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുമുള്ള ശ്രമം ശിവരാത്രി ദിനത്തിലുണ്ടായത്. അതുകൊണ്ട് തന്നെ ജീവജലം മുടക്കുകയെന്ന ഈ ഹീനകൃത്ത്യത്തിന് മുതിരുന്നവർക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതികരിക്കണമെന്നും ശക്തമായ പ്രതിഷേധമുയർത്തണമെന്നും ഐ.ബി.സതീഷ് എം.എൽ.എ അഭ്യർത്ഥിച്ചു.
https://www.facebook.com/Malayalivartha