ഇറാന് പിളര്‍ത്താന്‍ അമേരിക്കന്‍ കാലാള്‍പ്പട ! ഖമനേയിയുടെ ഷാഹീദ് ബാഗേരി ഭും; പരമോന്നതന്റെ കുഴിമാടം തോണ്ടും

ഖമനേയിയെ ചിതറിച്ചതോടെ ഇസ്രയേല്‍- അമേരിക്ക പണി നിര്‍ത്തിയെന്ന് കരുതിയെങ്കില്‍ തെറ്റി. ഇറാനിലേക്കുള്ള സൈനിക നടപടി തുടങ്ങിയിട്ടേ ഉള്ളു. ടെഹ്‌റാന്‍ പിളര്‍ത്താന്‍ അമേരിക്കന്‍ കാലാള്‍പ്പട ഇറങ്ങുന്നുവെന്ന സൂചന പുറത്ത്. ഇതുവരെ ഇസ്രയേല്‍ അമേരിക്ക സംയുകതമായ് വ്യോമ-നാവികെ ആക്രമണമാണ് നടത്തിയത്. എന്നാല്‍ കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹം പരക്കുന്നതോടെ ലോകം വിറയ്ക്കുന്നു. അത്ര എളുപ്പമാണോ ഇറാനില്‍ കരയുദ്ധം എന്ന ചോദ്യം ഉയര്‍ത്തുകയാണ് യുദ്ധ തന്ത്രജ്ഞര്‍. ആയത്തുല്ല അലി ഖമനയിയെ ഉന്മൂലനം ചെയ്തത് ഇസ്രായേല്‍ ആണ് എന്ന ഒറ്റക്കാരണം കൊണ്ട് ഇറാന്‍ ജനത ഒറ്റക്കെട്ടായി മാറുകയാണ്.
വിദേശത്തു ജീവിക്കുന്ന ഇറാനികള്‍ ആഹ്ലാദ പ്രകടനം നടത്തുന്നു എങ്കിലും അതൊക്കെ ചെറിയ ഗ്രൂപ്പുകള്‍ മാത്രമാണ്. ഇസ്രായേലും, അമേരിക്കയും വ്യോമ നാവിക സേനകളെ ഉപയോഗിച്ചുള്ള ആക്രമണം ആണ് നടത്തുന്നത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്യും. പക്ഷെ മതം തലക്ക് പിടിച്ച 6 ലക്ഷത്തോളം വരുന്ന ഇറാനിയന്‍ ആര്‍മിയെ അവിടെ പോയി കര യുദ്ധത്തില്‍ നേരിടുക അത്ര എളുപ്പമല്ല. അങ്ങനെ ഒരു മണ്ടന്‍ തീരുമാനം ഇസ്രായേലും, അമേരിക്കയും എടുക്കുമോ എന്നതാണ് ചോദ്യം.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക്. ഇറാന്റെ മണ്ണിലേക്ക് അമേരിക്കന്‍ കരസേനയെ അയക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇറാന്റെ മണ്ണില്‍ നേരിട്ട് സൈനിക ഇടപെടല്‍ നടത്താന്‍ മടിക്കില്ലെന്നും അടുത്ത 'വലിയ തരംഗം' അഥവാ ശക്തമായ ആക്രമണം ഉടന്‍ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനെ പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് പറയുകയാണ് ട്രംപ്.
കരസേനയെ ഇറാനിലേക്ക് അയക്കുന്നതിനെക്കുറിച്ച് ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് മനസ്സ് തുറന്നത്. 'കരസേനയെ അയക്കില്ലെന്ന് എല്ലാ പ്രസിഡന്റുമാരും പറയുമായിരിക്കും, പക്ഷേ ഞാന്‍ അങ്ങനെ പറയില്ല. ഒരുപക്ഷേ നമുക്ക് അവരുടെ ആവശ്യം വരില്ലായിരിക്കാം, എന്നാല്‍ അത്യാവശ്യമെങ്കില്‍ അവര്‍ അവിടെയുണ്ടാകും,' ട്രംപ് പറഞ്ഞു. ഈ സൈനിക നീക്കത്തിന് അമേരിക്കന്‍ ജനതയുടെ ഇടയില്‍ പിന്തുണ കുറവാണെന്ന സര്‍വേ റിപ്പോര്‍ട്ടുകളെ (27 ശതമാനം മാത്രം പിന്തുണ) താന്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭ്രാന്തന്മാര്‍ നയിക്കുന്ന ഒരു രാജ്യത്തിന് (ഇറാന്‍) ആണവായുധം ലഭിക്കാന്‍ അനുവദിക്കില്ലെന്നും ഇത് ലോകത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' ഇതിനോടകം തന്നെ ഇറാന്‍ ഭരണകൂടത്തിന് വലിയ ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പുറമെ നിരവധി ഉന്നത ഉദ്യോഗസ്ഥരെയും അമേരിക്ക വധിച്ചു. ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ തങ്ങള്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചതായി ജോയിന്റ് ചീഫ്‌സ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ അറിയിച്ചു. അതേസമയം, മേഖലയിലാകെ ഇറാന്‍ വലിയ രീതിയിലുള്ള മിസൈല്‍ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്. സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നിരന്തരം ആക്രമണം നടത്തുന്നു. അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവയെല്ലാം തടയുന്നുണ്ടെങ്കിലും, പ്രതിരോധ മിസൈലുകളുടെ ശേഖരം തീര്‍ന്നുപോകുമോ എന്ന ആശങ്ക അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ക്കുണ്ട്.
ഇറാനിലെ സൈനിക നീക്കം നാല് മുതല്‍ അഞ്ച് ആഴ്ച വരെ നീണ്ടുനിന്നേക്കാമെന്നും ട്രംപ് വ്യക്തമാക്കി. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയ ശേഷം അമേരിക്ക നടത്തുന്ന ഏറ്റവും വലിയ വിദേശ സൈനിക വിന്യാസമായിരിക്കാം ഇത്. ഇറാനെതിരായ സൈനിക നീക്കത്തില്‍ ആദ്യം വിമുഖത കാണിച്ച അറബ് രാജ്യങ്ങള്‍, ഇറാന്‍ അവരെ ലക്ഷ്യമിട്ടതോടെ നിലപാട് മാറ്റിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. യുദ്ധത്തില്‍ സജീവമായി പങ്കാളികളാകാന്‍ അവര്‍ ശ്രമിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. 'ഞങ്ങള്‍ക്ക് ഇത് നിയന്ത്രിക്കാന്‍ (യുദ്ധം) കഴിയുമെന്ന് അവരോട് പറഞ്ഞപ്പോള്‍ അവര്‍ പങ്കാളികളാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ട്രംപ് സിഎന്‍എന്നിനോട് പറഞ്ഞു.
വാരാന്ത്യത്തില്‍ ഇറാനില്‍ നടന്ന അമേരിക്കന്‍-ഇസ്രയേലി സംയുക്ത ആക്രമണങ്ങള്‍ക്ക് ഇറാനില്‍ നിന്ന് തിരിച്ചടിയുണ്ടായി. ടെല്‍ അവീവിനെതിരെയും മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയും ഇറാന്‍ മിസൈലുകളും ഡ്രോണുകളും അയച്ചു. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിക്കുമെന്ന് ഇസ്രയേല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഖമനേയി കൊല്ലപ്പെട്ടത് ഇറാന് വലിയ തിരിച്ചടിയായി. ഇതെ തുടര്‍ന്ന് ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി.
'അവര്‍ (ഇറാന്‍) ഒരു അറബ് രാജ്യത്തെ ഹോട്ടല്‍ ആക്രമിച്ചു, ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് നേരെ ആക്രമണം നടത്തി. അത് അവരെ ദേഷ്യം പിടിപ്പിച്ചു. അറബ് രാജ്യങ്ങള്‍ നമ്മെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ ഇറാന്റെ ആക്രമണത്തെ ശക്തമായി നേരിടുന്നു. ഇറാന് വലിയ തിരിച്ചടി ഇനിയും വരാനിരിക്കുന്നതേയുള്ളൂ. കാര്യങ്ങള്‍ വളരെ നന്നായി പോകുമെന്ന് കരുതുന്നു. ലോകത്തിലെ ഏറ്റവും വലിയ സൈന്യം ഞങ്ങളുടേതാണ്, ഞങ്ങള്‍ അത് ഫലപ്രദമായി ഉപയോഗിക്കുന്നു ട്രംപ് പറഞ്ഞു.
ഇറാന്റെ നാവിക കരുത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് അമേരിക്ക. ഇറാന്റെ പക്കലുള്ള ഏറ്റവും വലിയ യുദ്ധക്കപ്പലായ 'ഐആര്‍ഐഎസ് ഷാഹിദ് ബഗേരി' അമേരിക്കന്‍ സേന തകര്‍ത്തു. 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' ആരംഭിച്ചതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് ഡ്രോണ്‍ വാഹിനിയായ ഈ കപ്പലിനെ യുഎസ് തകര്‍ത്തത്. ഗള്‍ഫ് മേഖലയില്‍ തങ്ങളുടെ വിമാനവാഹിനിക്കപ്പല്‍ ഇറാന്‍ മുക്കിയെന്ന തഹ്‌റാന്റെ അവകാശവാദം പച്ചക്കള്ളമാണെന്നും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ മുക്കിയെന്ന ഇറാന്റെ അവകാശവാദം വെറും പ്രചാരണം മാത്രമാണെന്ന് യുഎസ് പരിഹസിച്ചു. 'ഇറാന്‍ ഭരണകൂടത്തിന്റെ വ്യാജ സന്ദേശ യന്ത്രം പണി തുടരുകയാണ്. അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ മുക്കിയെന്നത് തെറ്റായ അവകാശവാദമാണ്. ഈ യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട ഏക വിമാനവാഹിനി ഇറാന്റെ ഡ്രോണ്‍ കപ്പലായ ഷാഹിദ് ബഗേരി മാത്രമാണ്,' സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. കൊമേഴ്‌സ്യല്‍ കപ്പലായിരുന്ന ഷാഹിദ് ബഗേരിയെ 2022ലാണ് ഇറാന്‍ യുദ്ധക്കപ്പലായി മാറ്റിയത്. ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 180 മീറ്റര്‍ നീളമുള്ള റണ്‍വേയാണ് ഇതില്‍ ഉണ്ടായിരുന്നത്. ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കും സഖ്യരാജ്യങ്ങള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണം നടത്താന്‍ ഇറാന്‍ ഉപയോഗിച്ചിരുന്നത് ഈ കപ്പലായിരുന്നു. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ ഇറാന്റെ 11 നാവിക കപ്പലുകളാണ് യുഎസ് മുക്കിയത്.
മിഡില്‍ ഈസ്റ്റില്‍ പുകയുന്ന യുദ്ധം സമാനതകളില്ലാത്ത നാശത്തിലേക്കും ഭീതിയിലേക്കും നീങ്ങുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളെല്ലാം ഭീതിയുടെ നിഴലിലാണ്. ഒമാന്റെ മണ്ണില്‍ ഇറാന്‍ ആക്രമണം നടത്തിയിട്ടില്ല. എന്നാല്‍ കടലില്‍ ആക്രമിക്കുകയും ചെയ്തു. ഒമാന്‍ അതിര്‍ത്തയിലിലൂടെ പോകുന്ന കപ്പലുകളാണ് ഇറാന്റെ ആക്രമണത്തിന് ഇരയായത്. അതിനിടെ സൗദിയിലെ അമേരിക്കന്‍ എംബസിയിലേക്ക് ഡ്രോണ്‍ ആക്രമണമുണ്ടായി. ഈ സമയം അവിടെ ആരും ഉണ്ടായിരുന്നില്ല. കെട്ടിടത്തിന് നാശ നഷ്ടവും ഉണ്ടായി.
ഖമേനിയുടെ വധത്തിന് പ്രതികാരമായി 'ചുവന്ന കൊടി' ഉയര്‍ത്തിക്കൊണ്ട് യുഎസിനും ഇസ്രായേലിനുമെതിരെ സമാനതകളില്ലാത്ത പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളില്‍ മേഖല കൂടുതല്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യത. മധ്യസ്ഥതയ്ക്ക് ഒരു രാജ്യത്തിനും കഴിയുന്നില്ല. ഇതോടെ യുദ്ധം നീളാനുള്ള സാധ്യതയാണ് തെളിയുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും അമ്പതോളം ഉന്നത സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍ സംഘര്‍ഷം ആളിപ്പടര്‍ന്നത്. ഇറാന്‍ ഭരണകൂടം നല്‍കിയ സ്ഥിരീകരണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലാകെ ഇറാന്‍ അനുകൂല സേനകളുടെയും ഇറാന്റെയും പ്രത്യാക്രമണം ആരംഭിച്ചു കഴിഞ്ഞു.
ബഹ്‌റൈനിലെ മനാമയില്‍ ജനവാസമേഖലയിലുള്ള ആകാശഗോപുരത്തിന് നേരെ ഇറാനിയന്‍ ചാവേര്‍ ഡ്രോണ്‍ ഇടിച്ചുകയറിയത് ഭീകരമായ ദൃശ്യമായിരുന്നു. അമേരിക്കന്‍ നാവിക താവളത്തിന് സമീപമുള്ള ഈ കെട്ടിടത്തിന് മുകളില്‍ ഡ്രോണ്‍ ഇടിച്ചുണ്ടാക്കിയ തീഗോളവും അവശിഷ്ടങ്ങള്‍ ചിതറിത്തെറിക്കുന്നതും നടുക്കുന്ന കാഴ്ചയാണ്. ഇതിനുപുറമെ ബഹ്‌റൈനിലെ യുഎസ് ഫിഫ്ത് ഫ്‌ലീറ്റ് ആസ്ഥാനത്തിന് നേരെ മിസൈല്‍ ആക്രമണവും ഉണ്ടായി. ഇതില്‍ രണ്ട് സാറ്റലൈറ്റ് ടെര്‍മിനലുകളും നിരവധി കെട്ടിടങ്ങളും തകര്‍ന്നു.
ദുബായിലെ പാം ജുമൈറയിലുള്ള പ്രശസ്തമായ അഞ്ച് നക്ഷത്ര ഹോട്ടല്‍ ഫെയര്‍മോണ്ട് ദ പാമിന് സമീപം ഡ്രോണ്‍ പതിച്ച് തീപിടുത്തമുണ്ടായതും വിനോദസഞ്ചാരികളെ അടക്കം പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഈ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപം ഡ്രോണുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് വെടിവെച്ചിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബുര്‍ജ് അല്‍ അറബ് ഹോട്ടലിന് സമീപവും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് തീപിടുത്തമുണ്ടായിട്ടുണ്ട്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ റോഡരികില്‍ മിസൈല്‍ പതിച്ച് പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുന്‍പ് സാധാരണക്കാര്‍ ഓടി മാറുന്ന ദൃശ്യങ്ങളും യുദ്ധം നേരിട്ട് ബാധിക്കുന്ന മെട്രോ നഗരങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്നു. ഇതിനിടെയാണ് സൗദിയിലെ അമേരിക്കന്‍ എംബസിലേക്ക് ആക്രമണം എത്തിയത്.
അതേസമയം കുവൈറ്റില്‍ മൂന്ന് അമേരിക്കന്‍ എഫ്15 യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണത് അബദ്ധത്തില്‍ കുവൈറ്റ് സേനയുടെ തന്നെ വെടിയേറ്റാണെന്ന (ഫ്രണ്ട്‌ലി ഫയര്‍) റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിമാനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് കറങ്ങി വീഴുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് ആശ്വാസമായി. ഇറാനില്‍ ഇതുവരെ 555 പേരും ഇസ്രായേലില്‍ 11 പേരും ലബനനില്‍ 31 പേരും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍.
https://www.facebook.com/Malayalivartha

























