അര്‍ധരാത്രിയില്‍ പെരുവഴിയിലാകുമെന്ന ആശങ്കയില്‍ നിന്ന 13 പെണ്‍കുട്ടികള്‍ക്കും തുണയായത് മുഖ്യമന്ത്രിയുടെ കരുതല്‍ ; നന്ദിയറിയിച്ച് സംഘം , കയ്യടിച്ച് സോഷ്യൽ മീഡിയയും
രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ മികവിനെ ദേശീയ ചാനലുകൾ വരെ എടുത്തു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക കൊറോണ സംവാദ പരിപാടിയില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഒരു പടി മുന്നിലാണ് കേരള സര്‍ക്കാരെന്ന് പറയുന്നു. ഇന്ത്യ ടുഡെ അവതാരകനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി പറഞ്ഞത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കട്ടെ എന്നാണ്. മുഖ്യമന്ത്രിയുടെ ഓരോ കരുതലും കേരളം ഇന്ന് അംഗീകരിക്കുന്നു.
അര്‍ധരാത്രിയില്‍ പെരുവഴിയിലാകുമെന്ന ആശങ്കയില്‍ നിന്ന 13 പെണ്‍കുട്ടികള്‍ക്കും തുണയായതും മുഖ്യമന്ത്രിയുടെ കരുതല്‍ സ്പര്‍ശം തന്നെയാണ്. ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സിയിലെ ജീവനക്കാരായ14 പേര്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്ബോ ട്രാവലറില്‍ നാട്ടിലേക്ക് തിരിച്ചത്. ഇതില്‍ വിഷ്ണു ഒഴിച്ച് മറ്റെല്ലാവരും പെണ്‍കുട്ടികള്‍. കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് വാഹനത്തില്‍ പുറപ്പെട്ടത്. പക്ഷേ, രാത്രിയോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡ്രൈവര്‍ നിലപാട് മാറ്റി.
അതിര്‍ത്തിയില്‍ ഇറക്കാമെന്നും അവിടുന്ന് നാട്ടിലേക്ക് കേരളത്തില്‍നിന്നുള്ള വണ്ടി പിടിക്കേണ്ടിവരുമെന്നും ഡ്രൈവര്‍ പറഞ്ഞു. അപ്പോഴേക്കും മുത്തങ്ങ ചെക്പോസ്റ്റ് എത്താറായിരുന്നു. അര്‍ധരാത്രിയില്‍ വനമേഖലയായ മുത്തങ്ങയില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് വണ്ടി തോല്‍പ്പെട്ടി ഭാഗത്തേക്ക് വിട്ടു. ഈ സമയം എന്തു ചെയ്യണമെന്നറിയാതെ സഹായത്തിനായി പലരെയും വിളിച്ചു.
പരിചയമുള്ള പല ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും വഴികളൊന്നും തുറന്നുകിട്ടിയില്ല. അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞു. മറ്റൊരുമാര്‍ഗവുമില്ലെന്നായപ്പോള്‍ മുഖ്യമന്ത്രിയെ വിളിച്ച് സഹായം തേടാമെന്ന് കൂട്ടത്തിലെ ചിലര്‍ പറഞ്ഞു. അല്‍പസമയം ആലോചിച്ചശേഷം പുതിയറ സ്വദേശിനിയുമായ ആതിര ഗൂഗിളില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്ബറെടുത്ത് വിളിച്ചു.
മറുതലക്കല്‍നിന്ന് മുഖ്യമന്ത്രിയുടെ ശബ്ദം. 'പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം'എന്ന് മറുപടി. ആതിരക്കൊപ്പം ജോലിചെയ്യുന്ന തീര്‍ഥ, അഞ്ജലി കൃഷ്‌ണ തുടങ്ങി 13 സ്‌ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം ബുധനാഴ്‌ച രാവിലെ ഒമ്ബതോടെ വീട്ടിലെത്തുംവരെ അവര്‍ക്കൊപ്പമുണ്ടായിരുന്നു ആ കരുതല്‍.
ഉടനെ വയനാട് കളക്ടറെയും എസ്.പിയെയും വിളിക്കാന്‍ പറഞ്ഞു. ആവശ്യമായ നിര്‍ദേശം നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കളക്ടറുടെയും എസ്.പിയുടെയും മൊബൈല്‍ നമ്ബറും മുഖ്യമന്ത്രി പറഞ്ഞുകൊടുത്തു. ആദ്യം കിട്ടിയത് എസ്.പിയെയാണ്. തോല്‍പ്പെട്ടിയില്‍ വാഹനം എത്തുമ്ബോഴേക്കും തുടര്‍ന്നുള്ള യാത്രയ്ക്ക് പകരം സംവിധാനം ഏര്‍പ്പാടാക്കാമെന്ന് എസ്.പി. ഉറപ്പുനല്‍കി.
തോല്‍പ്പെട്ടിയില്‍ വാഹനം ഇറങ്ങിയ ഉടന്‍ കൈകഴുകി, പനിയുണ്ടോ എന്ന് പരിശോധിച്ചു. 20 മിനിറ്റ് കാത്തുനിന്നപ്പോഴേക്കും കോഴിക്കോട്ടേക്ക് പോവാനുള്ള വാഹനവുമായി തിരുനെല്ലി എസ്‌ഐ എ യു ജയപ്രകാശ് എത്തി. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി.
വീട്ടിലെത്തിയശേഷവും ആതിര മുഖ്യമന്ത്രിയെ വിളിച്ചു. ഫോണെടുത്ത മുഖ്യമന്ത്രി വീട്ടില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന ജാഗ്രതാ നിര്‍ദേശവും നല്‍കി. തിരക്കിനിടയിലെ കരുതലിനും പെരുവഴിയില്‍ അകപ്പെടാതെ രക്ഷിച്ചതിനും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നന്ദിപറയുകയാണ് സംഘമിപ്പോള്‍.
https://www.facebook.com/Malayalivartha