കോവിഡ് ബാധ- വിദേശരാജ്യങ്ങളില്‍ വച്ച് 18 മലയാളികള്‍ മരിച്ചു. പ്രിയപ്പെട്ട സഹോദരങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി
വിദേശരാജ്യങ്ങളില്‍ വച്ച് കോവിഡ് ബാധയെ തുടര്‍ന്ന് ഇതുവരെ 18 മലയാളികള്‍ മരണപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ കണക്ക് അന്തിമമല്ലെന്നും എല്ലാ മേഖലകളിലും നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചാലേ കണക്ക് ഔദ്യോഗികമായി പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നു മാത്രം 5 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ മാത്രം 9 പ്രവാസി മലയാളികളാണ് മരിച്ചത്. ഗള്‍ഫില്‍ 4 പേരും യൂറോപ്പ് ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും 4 പേരും ഒരാള്‍ മുംബൈില്‍ വച്ചും മരിച്ചുവെന്ന് വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ട സഹോദരങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ഇന്നു നാലു മലയാളികള്‍ മരിച്ചു. കൊട്ടരക്കര സ്വദേശി ഉമ്മന്‍ കുര്യന്‍, പിറവം സ്വദേശി കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ്, ജോസഫ് തോമസ്, ശില്‍പാ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി സൗദിയിലെ അജ്മാനില്‍ മരിച്ചു. പേരാവൂര്‍ കോളയാട് സ്വദേശി ഹാരിസ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നേരത്തെ, തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍, തിരുവല്ല സ്വദേശി ഏലിയാമ്മ, തിരുവല്ല സ്വദേശി സജി ഏബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ്. ഏബ്രഹാം, പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്, പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുഎസില്‍ രണമടഞ്ഞിരുന്നു. മലപ്പുറം സ്വദേശി സഫ്വാന്‍, കണ്ണൂര്‍ സ്വദേശി ഷബ്‌നാസ്, തൃശൂര്‍ കൈപ്പമംഗലം സ്വദേശി പരീദാണ് എന്നവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് മരിച്ചു്. ഏപ്രില്‍ ഒന്നിന് മുംബൈയില്‍ വച്ചാണ് കതിരൂര്‍ സ്വദേശി അശോകന്‍ മരിച്ചത്.
അതേസമയം, ലോകമെമ്പാടും നിന്നുള്ള കൊവിഡ് വാര്‍ത്തകള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ രോഗവ്യാപനം തടയാന്‍ കഴിയുന്നുണ്ടെങ്കിലും ലോകമെമ്പാടും നിന്നുള്ള സ്ഥിതി അസ്വസ്ഥപ്പെടുത്തുന്നതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസ ലോകത്തെക്കുറിച്ച് എല്ലാവരും ഉത്കണ്ഠയിലാണ്. മലയാളികള്‍ ലോകമാകെ വ്യാപിച്ചു കിടക്കുന്നവരാണ്. പ്രതിസന്ധി ഘട്ടത്തെ എങ്ങനെ തരണം ചെയ്യുന്നുവെന്നറിയുന്നതിനും സഹായിക്കാനും എല്ലാവരും തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവാസി സമൂഹത്തിലെ പ്രധാന വ്യക്തികളുമായി കഴിഞ്ഞ ദിവസം വിഡിയോ കോണ്‍ഫറന്‍സ് നടത്തയെന്നും അദ്ദേഹം അറിയിച്ചു. 22 രാജ്യങ്ങളില്‍നിന്നുള്ളവര്‍ സംസാരിച്ചു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങളാണ്. യാത്രാ വിലക്ക് പ്രവാസ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചു. കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയില്‍ വരേണ്ടതും എംബസി വഴി ചെയ്യേണ്ടതുമായ കാര്യങ്ങള്‍ പ്രവാസികള്‍ ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭാംഗങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ ഉണ്ടായിരുന്നു. യാത്രാവിലക്ക്, നിയന്ത്രണങ്ങള്‍ തുടങ്ങിയവ പ്രവാസ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. പ്രവാസി സമൂഹമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളെ സഹായിക്കാന്‍ ഉത്തരവാദിത്തമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെടുത്തേണ്ടവ, എംബസിയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടി. പുതിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും.
ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളില്‍ ഇപ്പോള്‍ പഠനം നടക്കുന്നില്ല, എങ്കിലും ഇക്കാലയളവില്‍ ഫീസ് നല്‍കണം. നേരത്തേ പ്രവാസികള്‍ സാമ്പത്തികമായി ശേഷിയുള്ളവരായിരുന്നെങ്കിലും ഇപ്പോള്‍ പ്രയാസമനുഭവിക്കുകയാണ്. ഇതു മാനിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളിലെ മാനേജ്മന്റെുകള്‍ ഫീസടക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിക്കരുതെന്നും ഫീസടക്കല്‍ നീട്ടിവെക്കണമെന്നും മുഖ്യമന്ത്രി സ്‌കൂള്‍ മാനേജ്മന്റെിനോട് അഭ്യര്‍ഥിച്ചു. കോവിഡ് 19 രോഗബാധയോ സംശയമോ ആവശ്യമുള്ള ക്വാറന്‍ൈറന്‍ സംവിധാനം ഉറപ്പാക്കല്‍ പ്രയാസമാണ്. ഇത്തരം ഒരു ഘട്ടത്തില്‍ ഓരോ രാജ്യത്തും അവിടത്തെ സംഘടനകള്‍ ചേര്‍ന്ന് ഈ വിധം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക കെട്ടിടം ഒരുക്കി നല്‍കാന്‍ ആകുമോ എന്ന കാര്യം പരിശോധിക്കാമെന്ന് പ്രവാസികള്‍ ഉറപ്പുനല്‍കി. രോഗബാധയുണ്ടോ എന്ന് സംശയിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷ അടക്കം മുന്‍ നിര്‍ത്തി പ്രത്യേകം സംവിധാനം ഒരുക്കാന്‍ പ്രവാസി സംഘടനകള്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനായി വിദേശമന്ത്രി ജയ്ശങ്കറിനെ കത്തുമുഖേന ബന്ധപ്പെട്ടു. വിസ കാലാവധി ആറുമാസം കൂടി വര്‍ധിപ്പിച്ചു നല്‍കണം. അതോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ കേരളത്തിലേക്ക് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രോട്ടോക്കോള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്രമന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം ആവശ്യമായ നിഗമനത്തിലെത്തും.
കുവൈത്തില്‍ ഏപ്രില്‍ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്നതിന് ഇന്ത്യന്‍ എംബസി നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിക്കറ്റിന്റെ ഫീസ് ഒഴിവാക്കണമെന്ന ആവശ്യവും മന്ത്രിയെ അറിയിച്ചു. അഞ്ച് കുവൈറ്റ് ദിനാറാണ് ഇന്ത്യന്‍ എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഈടാക്കുക. ഇത് റദ്ദാക്കിയാല്‍ 40,000 ഇന്ത്യക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha