രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ആകമാനം ഉണ്ടാകാനുള്ള സാധ്യത. പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേരളം.
ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരും കൊറോണ പോസിറ്റീവ് ആകുന്നതിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. രോഗലക്ഷണമില്ലാത്ത രണ്ടുപേര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. പത്തനംതിട്ടയിലെ ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ടതാകും പുതിയ പഠനസംഘം. പന്തളം സ്വദേശിനിയായ ഡല്‍ഹിയില്‍നിന്ന് എത്തിയ വിദ്യാര്‍ഥിനിക്കും അടൂര്‍ സ്വദേശിയായ ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കോറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ഇതില്‍ പന്തളം സ്വദേശിനിയായ പെണ്‍കുട്ടി 17-ാം തിയ്യതി നാട്ടിലെത്തിയശേഷം 14 ദിവസം നിരീക്ഷണത്തില്‍ തുടര്‍ന്നു. വീണ്ടും നാല് ദിവസം കഴിഞ്ഞപ്പോഴാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴും പെണ്‍കുട്ടിയില്‍ രോഗ ലക്ഷണം പ്രകടമായിരുന്നില്ല. പെണ്‍കുട്ടി കോറൊണ ഹോട്ട്സ്‌പോട്ടായ നിസാമുദ്ദീനില്‍ നിന്ന് ട്രെയിനില്‍ കയറി എന്ന ഒറ്റക്കാരണത്താലാണ് പെണ്‍കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. അപ്പോഴാണ് കൊറോണ ബാധ കണ്ടെത്തിയത്. അതേസമയം, ഇവരുമായി നേരിട്ടും അല്ലാതെയും ഇടപഴകിയവരായി ആരെയും കണ്ടെത്തിയിട്ടില്ല.
കൊറോണ ബാധയുടെ പ്രാഥമിക ലക്ഷണങ്ങളായ പനിയോ തൊണ്ടവേദനയോ അടക്കം ശാരീരികമായ അസ്വസ്ഥതയൊന്നും ഈ പെണ്‍കുട്ടിക്ക് അനുഭവപ്പെട്ടിരുന്നില്ല. 17ന് നാട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ തന്നെ ആരോഗ്യവകുപ്പില്‍ വിവരം അറിയിച്ചു. 14 ദിവസത്തേക്ക് വീട്ടില്‍ത്തന്നെ കഴിയണമെന്ന അവരുടെ നിര്‍ദേശപ്രകാരം പുറത്തേക്കെങ്ങും പോയില്ല. അമ്മയ്ക്കും അനുജനുമൊപ്പം വീട്ടില്‍തന്നെ കഴിഞ്ഞു. ഇതിനിടെയാണ് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്ത വിവരം അറിയുന്നത്. അതേത്തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം രണ്ടുദിവസം മുമ്പ് അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി സ്രവ പരിശോധനയ്ക്ക് വിധേയയായി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.
അടൂര്‍ സ്വദേശിയായ ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇയാളും പരിശോധനയില്‍ കൊറോണ പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ആകമാനം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അതിനിടെ, നോവല്‍ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ നിന്നും ആശങ്ക പടര്‍ത്തുന്ന പുതിയ വിവരങ്ങള്‍ കൂടി പുറത്തുവന്നു. ചൈനയെ ആശങ്കപ്പെടുത്തി അവിടെ വീണ്ടും വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നുവെന്നാണ് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസ് ബാധയുള്ളവരുടെ എണ്ണത്തില്‍ ചൈനയില്‍ വര്‍ധനവുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും എന്നാല്‍ വൈറസ് ശരീരത്തില്‍ ഉണ്ടായിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇപ്പോള്‍ 78 ആണ്. ഞായറാഴ്ച വരെ ഇത് 47 ആയിരുന്നു. കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും ഒറ്റയടിക്ക് ഇത്രയധികം വര്‍ധനവ് ഉണ്ടാകുന്നത് ചൈനീസ് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. പുറത്തുനിന്ന് വൈറസ് ബാധയേറ്റ് എത്തുന്നവര്‍, രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുന്നവര്‍ ഇവരിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാമെന്നതാണ് ചൈനയെ ഭയപ്പെടുത്തുന്നത്. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങളോട് ചൈനീസ് സര്‍ക്കാര്‍ ആവശ്യുപ്പെട്ടിട്ടുണ്ട്.
അതേസമയം, ലക്ഷണമില്ലാതിരുന്നിട്ടും കോവിഡ് ബാധിച്ചവരുടെ കണക്ക് ചൈനീസ് സര്‍ക്കാര്‍ പുറത്ത് വിട്ടതോടെ കോവിഡിന്റെ രണ്ടാം വരവ് സംബന്ധിച്ച ആശങ്ക ലോകത്തും ശക്തമാവുകയാണ്. ഔദ്യോഗിക കണക്കുകള്‍ക്കപ്പുറത്താണ് യാഥര്‍ഥ്യമെന്ന സൂചനയും ചൈനയില്‍ നിന്ന് പുറത്ത് വരുന്നുണ്ട്. ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി 29 വരെ ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ മാത്രം 43000 പേരില്‍ ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഔദ്യോഗിക കണക്കില്‍ ചേര്‍ത്തിട്ടില്ലെന്നാണ് വിവരം. ഇത്തരം അനേകം രോഗികള്‍ ഇപ്പോഴും ചൈനയില്‍ തിരിച്ചറിയപ്പെടാതെ കഴിയുന്നുവെന്ന ആശങ്കയും ഇതോടെ ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha