ബെവ്കൊക്കൊപ്പം ബാറുകളും ബിയർ പാർലറുകളും പിന്നെ പാഴ്സൽ മദ്യവും; ബാറുകള്‍ വഴി മദ്യം വിൽക്കുന്നതിനായി അബ്‍കാരി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനമിറങ്ങി
ബാറുകള്‍ വഴി മദ്യം വിൽക്കുന്നതിനായി അബ്‍കാരി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനമിറങ്ങി. 18നോ 19 നോ മദ്യശാലകള്‍ തുറക്കാനാണ് നീക്കം. ലോക്ക് ഡൗണിന് ശേഷം ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ തുറക്കുന്ന ദിവസം ബാറുകളും ബിയർ വൈൻ പാർലറുകളും തുറക്കും.
ബാറുകള്‍ വഴി പാഴ്സൽ മദ്യവിൽപ്പനക്ക് സർക്കാർ അനുമതി നൽകി. അടിയന്തിര സാഹചര്യത്തിൽ സർക്കാർ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ബാറുകളിൽ കൗണ്ടർ വഴി മദ്യവും ബിയറും വിൽക്കാൻ വിജ്ഞാപനത്തിൽ അനുമതി നൽകുന്നുണ്ട്. ബാറുകള്‍ തുറന്ന് പ്രവർത്തിച്ചാൽ പാഴ്‍സല്‍ വിൽപ്പനക്ക് താല്‍പ്പര്യമില്ലെന്ന് ബാറുടമകള്‍ പറയുന്നു.
അടിയന്തര സാഹചര്യങ്ങളിൽ ബാറുകൾ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഹോട്ടൽ കോമ്പൗണ്ടിനകത്ത്, എന്നാൽ ഹോട്ടലിൽനിന്നും മാറിയാകണം കൗണ്ടർ തുറക്കേണ്ടത്. തുറക്കാനുള്ള സമയം, മദ്യത്തിന്റെ അളവ്, എത്രപേർക്ക് മദ്യം കൊടുക്കാം എത്രകാലത്തേക്ക് കൊടുക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ സർക്കാർ ഒരോ കാലത്തും ഇറക്കുന്ന നിബന്ധനകൾക്ക് അനുസരിച്ച് തീരുമാനിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. ബിയർ വൈൻ പാർലറുകൾക്കും കൗണ്ടറുകൾ ആരംഭിക്കാം.
അതേ സമയം ഓണ്‍ലൈൻ ടോക്കണ്‍ വഴി മദ്യവിൽപ്പനക്കായുള്ള ആപ്പ് തയ്യാറാക്കാനുള്ള കമ്പിനിയുടെ കാര്യത്തിൽ അന്തിമ തീരുമാനമില്ലെന്ന് ബെവ്ക്കോ അധികൃതർ അറിയിച്ചു. സ്റ്റാർട്ട് മിഷൻ കണ്ടെത്തിയ എറണാകുളം ആസ്ഥാനമായ ഒരു കമ്പിയുമായി ഇന്ന് ചർച്ച നടന്നു. കാരാർ ഒപ്പിട്ടശേഷം ട്രയല്‍ റണ്‍ നടക്കും. 29 അപേക്ഷകളിൽ നിന്നാണ് ഒരു കമ്പനിയെ കണ്ടെത്തിയത്.
സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടികയും ബവ്റിജസ് കോർപറേഷൻ പുറത്തു വിട്ടു . ബീയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
ബാറുകളിലെ കൗണ്ടറുകള്‍ വഴി മദ്യം ചില്ലറ വില്‍പ്പന നടത്താനുള്ള തീരുമാനം സംബന്ധിച്ച് മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. തീരുമാനത്തിന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ഉദ്ധരിച്ചതാണ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. തിരക്ക് ഒഴിവാക്കാന്‍ ബെവ്‌കോ ഒട്ട്‌ലെറ്റുകള്‍ പൂട്ടണമെന്നാണ് ആവശ്യപ്പെട്ടത്. ആ പോസ്റ്റ് ആയുധമാക്കി ബാറുകള്‍ കൂടി തുറക്കാനുള്ള മുഖ്യമന്ത്രിയുടെ കുബുദ്ധി അപാരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബാറുകള്‍ക്ക് ചില്ലറ വില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നതിലൂടെ ബാറുടമകള്‍ക്ക് വന്‍ തോതിലാണ് ലാഭമുണ്ടാകുകയെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ മൂന്നിരട്ടി ഔട്ട്‌ലെറ്റുകള്‍ ബാറുകളില്‍ തുറക്കുന്നതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ വില്‍പ്പന ഇടിയുകയും കാലക്രമത്തില്‍ അടച്ചുപൂട്ടുകയും ചെയ്യുമെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. കൊവിഡിന്റെ ദുരിത കാലത്ത് ഇത് തന്നെ അവസരമെന്ന മട്ടില്‍ കൊള്ള നടത്തുകയല്ല വേണ്ടതെന്നും ചെന്നിത്ത പറഞ്ഞിരുന്നു.
അതേസമയം ബാറുകളില്‍ മദ്യം പാഴ്‌സല്‍ കൊടുക്കാനുള്ള തീരുമാനം പ്രതിപക്ഷ നേതാവിന്റെ കൂടി ഉപദേശപ്രകാരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.
https://www.facebook.com/Malayalivartha